പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര സഹായം ഉൾപ്പെടെയുള്ള കോടികൾ അടിച്ചു മാറ്റി; മുൻ ഡി ജി പി ലോക നാഥ് ബഹ്റയും സി പി എമ്മും സംസ്ഥാനത്തിന് വരുത്തിയത് കോടികളുടെ നഷ്ടമെന്ന് കണ്ടെത്തൽ, ഡി ജി പി അനിൽ കാന്തിൻ്റെ നേതൃത്വത്തിലുള്ള ടീമിന്റെ പുതിയ റിപ്പോർട്ട് പുറത്ത്

പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര സഹായം ഉൾപ്പെടെയുള്ള കോടികൾ അടിച്ചു മാറ്റിയ വകയിൽ മുൻ ഡി ജി പി ലോക നാഥ് ബഹ്റയും സി പി എമ്മും സംസ്ഥാനത്തിന് വരുത്തിയത് കോടികളുടെ നഷ്ടമെന്ന് കണ്ടെത്തൽ. ഡി ജി പി അനിൽ കാന്തിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ അഴിമതിയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ വീണ്ടും അഴിമതിക്ക് കളം ഒരുക്കുകയാണ് ഡി ജി പി ചെയ്യുന്നത്.
എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി. അതായത് കേരളത്തിലെ എല്ലാ നഗരങ്ങളും മുൻ ഡിജിപി ബഹ്റ സി.സി.റ്റി.വി നിരീക്ഷണത്തിലാക്കിയിട്ട് വർഷം ഒന്ന് തികയുന്നതിന് മുമ്പാണ് പഴയതെല്ലാം ഒഴിവാക്കി പുതിയ സി സി റ്റി വികൾ സ്ഥാപിക്കുന്നത്. കോടികൾ അടിച്ചു മാറ്റണമെങ്കിൽ ഇങ്ങനെ മാറ്റണം.
തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ പ്രഭാതനടത്തത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണു നടപടി. പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളിൽ 145 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ 145 എണ്ണം പോലും പ്രവർത്തിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുള്ള കാരണം എന്നിവ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതതു സ്റ്റേഷന്‍ അധികൃതരും ശേഖരിച്ചു സൂക്ഷിക്കും. കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും. പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യർഥിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വർദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി ക്യാമറകള്‍ പലതും പ്രവർത്തിക്കുന്നില്ല. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്‍റെ അപകട മരണത്തിന് ശേഷം മുക്കിനും മൂലക്കും സിസിടിവികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. റെഡ് ബട്ടൺ അടക്കം സ്ത്രീ സുരക്ഷക്കായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല.
തിരുവനന്തപുരം കഴക്കൂട്ടത്തും കവടിയാറും റെഡ് ബട്ടണ്‍ എന്നപേരിൽ ഇങ്ങനെ ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷക്കെന്ന പേരിൽ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി കൊണ്ട് ഒരു ഉപകാരം ഇതേവരെ ഉണ്ടായിട്ടില്ല, ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് റെഡ് ബട്ടണ്‍ സ്ഥാപിച്ചത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായാൽ ഈമെഷിനിലെ ബട്ടണ്‍ അമർത്തിയാൽ കണ്‍ട്രോള്‍ റൂമിൽ വിവരമെത്തുന്നതായിരുന്നു പദ്ധതി.
ഈ മെഷീനിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ വഴി ദൃശ്യങ്ങളും ലഭിക്കും. 2020ൽ പദ്ധതിയുടെ ഉദ്ഘാടനം നടത്തി, പക്ഷെ കണ്‍ട്രോള്‍ റൂമിലേക്ക് ഇതേവരെ മെഷിൻ ബന്ധിപ്പിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് പദ്ധതി നീണ്ടുപോകുന്നത്. റെഡ് ബട്ടൻ ഇപ്പോൾ ഒരു സ്മാരകം പോലെ റോഡരുകിൽ നിൽക്കുന്നു.
2019 ഓഗസ്റ്റ് മൂന്നിനായിരുന്നു മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മ്യൂസിയം ജംഗ്ഷനിൽ അപകടത്തിൽ കൊല്ലപ്പെട്ടത്. നഗരഹൃദയമായ മ്യൂസിയത്തിലെ ക്യാമറ പോലും പ്രവർത്തിക്കുന്നില്ലെന്ന് അന്നാണ് പുറം ലോകം അറിഞ്ഞത്. മ്യൂസിയം സ്റ്റേഷൻറെ മൂക്കിന് താഴെ നടന്ന അപകടത്തിൻറെ ദൃശ്യങ്ങൾ പോലും കിട്ടിയില്ല.
പൊലീസിൻ്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളിൽ അന്ന് നഗരത്തിൽ പ്രവർത്തിച്ചിരുന്നത് വെറും രണ്ട് ക്യാമറകള്‍ മാത്രം. കണ്ണടച്ച ക്യാമറകളെ കുറിച്ച് ചർച്ചയായപ്പോൾ എല്ലാം ഉടൻ നന്നാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ന് 145 ക്യാമറകള്‍ പ്രവർത്തനക്ഷമമായുണ്ട്. പക്ഷേ കണ്ണായ സ്ഥലമായ മ്യൂസിയം പരിസരത്ത് ഇന്നും ക്യാമറയില്ല. അത് വീണ്ടും മനസ്സിലായതും മറ്റൊരു പ്രമാദമായ കേസ് കാരണമാണ്. പ്രഭാത നടത്തിനായി മ്യൂസിയത്തെത്തിയ യുവതി ആക്രമിക്കപ്പെട്ടിട്ട കേസിൽ പൊലീസ് ഇരുട്ടിൽ തപ്പാൻ കാരണം ക്യാമറയില്ലാത്തതാണ്. മ്യൂസിയത്തിന് പുറത്ത് എവിടെയൊക്കെ ക്യാമറയില്ലെന്ന് കൃത്യമായി പൊലീസ് പറയുന്നതേ ഇല്ല. പൊലീസ് ക്യാമറകൾ നോക്കുകുത്തിയാകുമ്പോൾ കേസ് അന്വേഷണത്തിൽ പലപ്പോഴം പൊലീസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളെയാണ്.
കമ്മീഷൻ വാങ്ങുന്നതാണ് മുൻ പോലീസ് മേധാവിയുടെ ഹോബിയെന്ന് അക്കാലത്ത് പരാതി ഉയർന്നിരുന്നു. സി പി എമ്മും മുഖ്യമന്ത്രിയും അറിയാതെ ഒരിക്കലും അഴിമതി നടക്കുകയില്ല. കാരണം പോലീസിലെ ഓരോ പർച്ചേസും ഉന്നതർ അറിഞ്ഞു കൊണ്ടാണ് നടന്നിരുന്നത്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഒരില പോലും അനങ്ങില്ല. ഇതിനെതിരെ ധനവകുപ്പും രംഗത്തു വന്നിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല.
പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ്. തുക വകമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്തിരുന്നു.കേന്ദ്ര ഫണ്ട് വിനിയോഗത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.കേന്ദ്ര ഫണ്ടായി കിട്ടിയ 433 ലക്ഷ മാണ് ബെഹ്റ വകമാറ്റിയത്.സർക്കാരിന്റെ ധനവിനിയോഗത്തിൻ മേലുളള കടന്നുകയറ്റമാണ് മുൻ ഡിജിപിയുടെതെന്നും ധനവകുപ്പ് കണ്ടെത്തിയിരുന്നു.ഫണ്ട് വകമാറ്റിയതിനെ എ.ജിയും വിമർശിച്ചിരുന്നു.ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്.
പൊലീസ് വകുപ്പിന്‍റെ ആധുനികവല്‍കരണം എന്ന സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍ അനുവദിച്ച നാല് കോടി 33 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി വാങ്ങാതെ വകമാറ്റി. ക്വാട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഇതില്‍ ഒരു വില്ലയിലാണ് ഡിജിപിയായിരുന്ന ബെഹ്റ താമസിച്ചിരുന്നത്. വില്ലകള്‍ കൂടാതെ ഓഫീസുകളും പണിതു. ക്രമക്കേട് സിആന്‍റ് എജിയാണ് കണ്ടെത്തിയത്. വാഹനങ്ങള്‍ വാങ്ങിയതടക്കം ബെഹ്റയുടെ പലയിടപാടുകളും സിഎജി കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തിയെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമർശിച്ചിരുന്നു.
എന്നാല്‍, 30 ക്വാട്ടേഴ്സുകള്‍ നിര്‍മിക്കാന്‍ 43 ലക്ഷം രൂപ ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവ നിര്‍മിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി, ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെ സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ക്വാട്ടേഴ്സുകള്‍ കെട്ടാനുള്ള പണം വകമാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ല പണിഞ്ഞ ബെഹ്റയ്ക്ക് എല്ലാം സാധൂകരിച്ചു എന്ന് ചുരുക്കം.
ബഹ്റ എന്തു ചെയ്താലും അതിനുള്ള അംഗീകാരം മുഖ്യമന്ത്രി നൽകുമായിരുന്നു. സി.സി.റ്റി വി ക്യാമറകൾ സ്ഥാപിക്കുന്നതിന് കോടികൾ ആണ് ചെലവഴിച്ചത്. ക്യാമറകൾ വാങ്ങു മ്പോൾ അതിന് കമ്മീഷൻ കിട്ടുക സ്വാഭാവികമാണ്. കോടി കണക്കിന് രൂപയുടെ ക്യാമറയാണ് സർക്കാർ വാങ്ങി കൂട്ടിയത്. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന കമ്മിറ്റിയും അറിയാതെ ഒരിക്കലും പോലീസിൽ പർച്ചേസ് നടക്കാറില്ല.ഇതിൻ്റെ പ്രത്യുപകാരമായാണ് ബഹ്റക്ക് കൊച്ചി മെട്രോ ചുമതല നൽകിയത്. ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത അഴിമതികളുടെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha



























