ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് അമ്മാവൻ

ഷാരോൺ കൊലക്കേസിൽ നിർണായക തെളിവ് കണ്ടെത്തി പോലീസ്. രാമവർമ്മൻ ചിറയിലെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. നിർമ്മൽ കുമാർ നാല് മാസം മുമ്പ് റബർ തോട്ടത്തിലെ ആവശ്യത്തിനായി വാങ്ങിയ കീടനാശിനി കഷായത്തിൽ ചേർത്ത് ഷാരോൺ രാജിന് മുഖ്യ പ്രതിയും കാമുകിയുമായ ഗ്രീഷ്മ നൽകുകയായിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു നിർണായക തെളിവ് പോലീസ് കണ്ടെത്തിയത്. കൊലപാതക ശ്രമം നടന്നത് തമിഴ്‌നാട്ടിൽ ആയതുകൊണ്ട് തെളിവെടുപ്പിന് തമിഴ്‌നാട് പോലീസിന്റെ സഹായം കേരളാപൊലീസിന് ആവശ്യമായിരുന്നു. നിർമ്മൽ കുമാറുമായി അന്വേഷണ സംഘം ആദ്യം തമിഴ്‌നാട് പോലീസ് സ്റ്റേഷനിൽ എത്തുകയും ഇരു സംഘവും ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുള ത്തിൽ എത്തി തെരച്ചിൽ നടത്തുകയുമായിരുന്നു.
ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ കൂടിയാണ് ഇപ്പോൾ പൊലീസ് പ്രതി ചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഇരുവരും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്‍റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു.
ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണു ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അതിനു ശേഷം ഇന്നലെ പുലർച്ചെ ഒന്നരയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ എട്ടരയോടെ വനിതകൾക്കുള്ള വിശ്രമമുറിയിലെ ശുചിമുറിയിൽ പോയപ്പോൾ ഗ്രീഷ്മ അവിടെ വച്ചിരുന്ന ലോഷൻ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.
ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താന്‍ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായമാണെന്നും ഭയങ്കര കയ്പാണെന്നും നേരത്തെ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. മുഴുവന്‍ കുടിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. പിന്നാലെ അരുചി മാറ്റാനെന്ന പേരില്‍ മാങ്ങാ ജ്യൂസും കൊടുത്തു.
ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പലതവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു.
https://www.facebook.com/Malayalivartha



























