ഓൺലൈൻ മാട്രിമോണി വെബ് സൈറ്റുകളിൽ ആദി; പെൺകുട്ടികളെ വശീകരിച്ച്, വീട്ടുകാരെ പാട്ടിലാക്കി വിവാഹം നിശ്ചയിച്ച് ഉറപ്പിക്കും: സ്വർണവും പണവും കൈക്കലാക്കിയാൽ പിന്നെ, നടക്കുന്നത് മറ്റൊന്ന്: രണ്ടാം ഭാര്യയുമൊത്ത് അടിച്ച് പൊളിക്കാൻ പണി കൊടുത്തത് പത്തോളം യുവതികൾക്ക്...

പേര് മാറ്റി ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത്, യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. വിവാഹ തട്ടിപ്പ് നടത്തി രണ്ടുപേരിൽ നിന്നായി 38 പവനും 11 ലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ആദിയെന്ന വ്യാജ പേരിൽ രജിസ്റ്റർ ചെയ്ത് പ്രണയം നടിച്ച് പണവും സ്വർണ്ണവും കൈക്കലാക്കി പീഡിപ്പിച്ചെന്ന രണ്ട് യുവതികളുടെ പരാതിയിലാണ് നടപടി. ഒരാളിൽ നിന്ന് 32 പവനും ഒരുലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും ആറ് പവനും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഒട്ടേറെപേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.
വെബ്സൈറ്റിൽ പരസ്യം നൽകുന്ന പെൺകുട്ടികളെ കുറിച്ച് മനസിലാക്കിയ ശേഷം ഇവരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ ബന്ധം തുടങ്ങുന്നത്. തുടർന്ന് വീട്ടുകാരുടെ അടുത്ത് വിവാഹാലോചനയുമായി പോകുമത്രേ. ഇതോടെ വീട്ടുകാരേയും പാട്ടിലാക്കിയാണ് തട്ടിപ്പ്. എറണാകുളം കാരനായ ഇയാൾ ഇവിടെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി പത്തോളം പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന.
വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കുക, തുടർന്ന് പ്രണയം നടിച്ച് തട്ടിപ്പ് നടത്തുക എന്നിങ്ങനെയാണ് ഇയാളുടെ രീതി. വിശ്വാസം ഊട്ടി ഉറപ്പിക്കാൻ വിവാഹനിശ്ചയം നടത്തിച്ച് കല്യാണ വസ്ത്രം എടുപ്പിക്കൽ, കല്യാണ മണ്ഡപം ബുക്ക് ചെയ്യുക, തുടർന്ന് അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം പരമാവധി വൈകിപ്പിക്കും. ഇതിനിടെ യുവതികളുടെ എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് രേഖകളും സിം കാർഡും ഐഡന്റിറ്റി കാർഡും കൈക്കലാക്കും. ശേഷം പരമാവധി പണവും സ്വർണ്ണവുമായി മുങ്ങുകയാണ് പതിവ്.
2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചു ച്ച് വരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു. പത്തിലധികം മൊബൈൽ നമ്പറുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തന്റെ തട്ടിപ്പ് പുറത്തറിയുന്നതോടെ ഭീഷണിപ്പെടുത്തും. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറുന്നത് തട്ടിപ്പ് തുടരാൻ സഹായകമായി. എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന പ്രതി ഇത്തരം തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറിയതിനാൽ പത്തു വർഷത്തോളമായി ഇയാൾ സുഗമമായി തന്റെ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ ഇയാൾ ആൾമാറാട്ടം നടത്തി എറണാകുളം,തൃശ്ശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സാധാരണയായി തട്ടിപ്പ് നടത്തുന്നത്. വനിതാ സി.ഐ റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ.ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം സന്ധ്യാദേവി എന്നിവർ മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. പരാതി നൽകിയ യുവതികളെ പല ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























