എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്..., അംഗീകാരം മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്ക്, അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം...!

മലയാള സാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരത്തിന് ( 2022) സേതു അർഹനായത് (Sethu). മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.
മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് സേതു.
ആധുനികത കത്തിനില്‍ക്കുന്ന കാലത്താണ് സേതു കഥപറച്ചിലിന്റെ ശൈലി മാറ്റി വിഭ്രാത്മകതയും ഭീതിയും അസ്വാസ്ഥ്യങ്ങളും വിഭിന്ന മുഖങ്ങളും പിളര്‍ന്ന മനസ്സുകളും എഴുത്തിലൂടെ വരച്ചുകാട്ടി മലയാള സാഹിത്യ ചരിത്രത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയത് . രാജ്യത്തെ പല നഗരങ്ങളിലും പല ജോലികളും ചെയ്തതിന്റെ അനുഭവം എഴുത്തിലും പ്രതിഫലിച്ചു..
വായനയുടെ വിശാലമായ ലോകത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് അമ്മയാണെന്ന് സേതു പലപ്പോഴും പറഞ്ഞിട്ടുണ്ട് . . എന്തും വായിക്കുന്ന സ്വഭാവം അമ്മയ്ക്കുണ്ടായിരുന്നു. അതാണ് തനിക്കും പകർന്നു കിട്ടിയതെന്ന് ഒട്ടൊരു അഭിമാനത്തോടെ സേതു പറയുന്നു .. .
സൈന്യസേവനത്തിനുശേഷം പിരിഞ്ഞുപോരുമ്പോള്‍ പെട്ടിയും അത്യാവശ്യം സാധനങ്ങളും മാത്രമായി തിരിച്ചെത്തിയ അച്ഛനും അദ്ദേഹത്തിന് മാതൃകയായി . ഒന്നു കണ്ണടച്ചാല്‍ ഇഷ്ടംപോലെ സമ്പാദിക്കാമായിരുന്ന ജോലിയായിരുന്നിട്ടു പോലും അതു ചെയ്യാതിരുന്ന അച്ഛന്റെ മഹത്വം ദര്‍ശിക്കാന്‍ സേതുവിന് കഴിഞ്ഞു. ഉന്നത പദവികള്‍ വഹിച്ചപ്പോളും അച്ഛന്റെ ഈ മനോഭാവം വലിയ പിന്തുണ നല്‍കിയിരുന്നുവെന്ന് സേതു പറയുന്നു.
കാലം, ദേശം, പ്രകൃതി, മിത്തുകള്‍, ഇവ ചേര്‍ന്നുണ്ടാകുന്ന അനുഭവത്തിന്റെ ആവിഷ്‌കാരമാണ് സേതുവിന്റെ കൃതികള്‍. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ കൂടെ ജോലി ചെയ്തതടക്കം വേണ്ടുവോളും അനുഭവ സമ്പത്ത് സേതുവിനുണ്ട്.
ഉന്നത പദവികളിലിരിക്കുമ്പോളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുമ്പോഴും ചേന്ദമംഗലത്തെ വേരുകള്‍ക്ക് ഇളക്കം തട്ടാത്ത മനുഷ്യനായിരുന്നു സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി കൃഷിയും മറ്റുമായി അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ്സ് പിന്നീടുകയാണ് .
മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകൾക്കും സേതു അർഹനായിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.
https://www.facebook.com/Malayalivartha

























