മക്കള്‍ പീഡിപ്പിക്കപ്പെട്ട അമ്മയുടെ അവസ്ഥ! സർക്കാരിനെ പുറം കാലിനടിച്ച് കാനായി... കേരള ശ്രീ പുരസ്‌കാരം വേണ്ടെന്ന് കാനായി കുഞ്ഞിരാമൻ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള ശ്രീ പുരസ്‌കാരം തത്കാലം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
സാധാരണ ഗതിയില്‍ പുരസ്‌കാരങ്ങള്‍ക്കായി ശ്രമിക്കാറില്ലെങ്കിലും ഇത് ഇങ്ങോട്ടുവന്ന പുരസ്‌കാരമായതുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. വലിയ വിഷമമാണ് എനിക്ക് എന്റെ ശില്‍പങ്ങളുടെ കാര്യത്തിലുള്ളത്. തന്റെ മൂന്ന് മക്കള്‍ പീഡിപ്പിക്കപ്പെട്ടാല്‍ ആ അമ്മയ്ക്ക് ഉറങ്ങാന്‍ പറ്റുമോ? അതുപോലെയാണ് എന്റെ അവസ്ഥ. എന്റെ മൂന്ന് ശില്‍പങ്ങളും പീഡിപ്പിക്കപ്പെട്ടു. ഈ വേദന ഉള്ളിടത്തോളം കാലം തനിക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെ ശംഖുമുഖത്തെയും വേളിയിലെയും പാർക്കുകൾ നശിപ്പിച്ചു. കുറച്ചു നാളുകൾക്കു മുൻപ് ശംഖുമുഖത്ത് ഒരു ഹെലികോപ്‌ടർ കൊണ്ടുവന്ന് വച്ച് അവിടം വികൃമാക്കി. ഇക്കാര്യം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല.
1985ല്‍ ആണ് എന്നെ ഏല്‍പിക്കുന്നത്. പത്തുപന്ത്രണ്ട് വര്‍ഷം മെനക്കെട്ടിട്ട് അവിടം ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റി. വികസനം നടപ്പാക്കേണ്ടതും കാത്തുരക്ഷിക്കേണ്ടതും സര്‍ക്കാരും മന്ത്രിയുമാണ്. എന്നാല്‍ ഇപ്പോള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കാനായി പറഞ്ഞു. വേളിയിലും സമാനമായ അവസ്ഥയാണ്.
വളരെ കഷ്ടപ്പെട്ട് ചെയ്ത ടൂറിസ്റ്റ് വില്ലേജ് വികൃമാക്കി. കണ്ണൂർ പയ്യാമ്പലത്തെ പാർക്കും അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പാർക്ക് അവഗണിക്കപ്പെട്ട നിലയിലാണെന്നും കാനായി കുഞ്ഞിരാമൻ കുറ്റപ്പെടുത്തി.
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാരിന്റെ പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന ആദ്യത്തെ പരമോന്നത പുരസ്‌കാരങ്ങളാണ് കേരള പുരസ്‌കാരങ്ങൾ. ഇന്നലെയാണ് പ്രഖ്യാപിച്ചത്. കല വിഭാഗത്തിലാണ് കാനായി കുഞ്ഞിരാമൻ കേരള ശ്രീ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. പ്രഥമ പുരസ്‌കാരത്തില്‍ തന്നെ പുരസ്‌കാര ജേതാവ് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് സര്‍ക്കാറിന് തിരിച്ചടിയായി.
പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ച ശേഷമാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിന് നാമനിർദ്ദേശം നൽകിയത്.
https://www.facebook.com/Malayalivartha
























