ഗ്രീഷ്മ പോയ പോക്ക്... ഷാരോണ്‍ വധക്കേസോടെ കഷായത്തിന് പുതിയ ലേബല്‍ കിട്ടിയിരിക്കുകയാണ്; ഗൂഗിളില്‍ കഷായം തെരയുന്നവരുടെ എണ്ണം കൂടി; കീടനാശിനിയുടെ ബോട്ടിലും ലേബലും കണ്ടെടുത്തു; ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായി തെളിവെടുപ്പ്; അടുത്തത് ഗ്രീഷ്മയുടെ ഊഴം

പ്രിയപ്പെട്ടവരെ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയ പാറശാല സ്വദേശിനി ഗ്രീഷ്മക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. തീര്‍ത്തും വിചിത്രമായി ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കിയാണ് ഗ്രീഷ്മ കൃത്യം നിര്‍വഹിച്ചത്.
പാറശാല സ്വദേശി ഷാരോണ്‍രാജ് കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ കീടനാശിനിയുടെ പ്ലാസ്റ്റിക് ബോട്ടിലും അതില്‍ലൊട്ടിച്ചിരുന്ന ലേബലും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്‌നാട് രാമവര്‍മ്മന്‍ ചിറയിലും വീട്ടുപരിസരത്തും നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
ഇതിനിടയിലാണ് ഗ്രീഷ്മയുടെ കഷായവും ഹിറ്റായത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി അടുത്ത ബന്ധുക്കളെ വകവരുത്തിയ ജോളിക്ക് ശേഷം ഏറ്റവും ഹീനമായ ക്രൂര കൃത്യം ചെയ്ത സ്ത്രീ എന്ന നിലയില്‍ ഗ്രീഷ്മയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. പഠനത്തില്‍ മിടുക്കിയായിട്ടും കൊടുംപാതകം ചെയ്ത യുവതിക്ക് തക്കതായ ശിക്ഷ വേണം എന്ന നിലപാടിലാണ് നാട്ടുകാരും. അതേസമയം തന്നെ ഗ്രീഷ്മ ഗൂഗിളിലും ശ്രദ്ധനേടുകയാണ്
ഇപ്പോള്‍ ഗൂഗിളില്‍ കേറി കഷായം എന്നടിച്ചാല്‍ ഗൂഗിള്‍ ആദ്യം നല്‍കുന്ന സെര്‍ച്ച് റെക്കമെന്‍ഡേഷനുകള്‍ ഗ്രീഷ്മയെ സംബന്ധിച്ചാണ്. കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവയാണ് ഗൂഗിള്‍ നല്‍കുന്ന റെക്കമെന്‍ഡേഷനുകള്‍ ആദ്യമൂന്നെണ്ണണം.
അതേസമയം ഗ്രീഷ്മയുടെ അമ്മാവനും പെട്ടുപോയി. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറാണ്. താന്‍ ബോട്ടില്‍ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. അത് ഉപേക്ഷിച്ചത് എങ്ങനെയാണെന്നും നിര്‍മ്മല്‍കുമാര്‍ കാണിച്ചുകൊടുത്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചിറയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്ന് പച്ച അടപ്പുള്ള ബോട്ടില്‍ കണ്ടെടുത്തത്.
വീട്ടുവളപ്പില്‍ നടത്തിയ തെളിവെടുപ്പില്‍ അതില്‍ ഒട്ടിച്ചിരുന്ന ലേബല്‍ വിറകുപുരയില്‍ നിന്ന് കണ്ടെത്തി. ഷാരോണിന് നല്‍കിയ കഷായത്തില്‍ ചേര്‍ത്ത കാപിക്വ് എന്ന കീടനാശിനിയുടെ ബോട്ടില്‍ പറമ്പിലേക്ക് എറിഞ്ഞെന്നും നിര്‍മ്മല്‍കുമാര്‍ പിന്നീട് അതെടുത്തു മാറ്റിയെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍മ്മല്‍കുമാറിനെയും ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെയും തെളിവെടുപ്പിനെത്തിച്ചത്.
കനത്ത പൊലീസ് സുരക്ഷയില്‍ വെവ്വേറെ വാഹനങ്ങളിലാണ് ഇരുവരെയും കൊണ്ടുവന്നത്. ആദ്യം രാമവര്‍മ്മന്‍ ചിറയിലാണ് പ്രതികളെ എത്തിച്ചത്. അവിടെ തെളിവെടുക്കുമ്പോള്‍ സിന്ധുവിനെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. ചിറയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയ്ക്കു രണ്ടോടെ നിര്‍മ്മല്‍കുമാറിനെയും സിന്ധുവിനെയും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിലെത്തിച്ചു.
ആദ്യം നിര്‍മ്മല്‍കുമാറിനെ പൊലീസ് വലയത്തില്‍ വണ്ടിയില്‍ നിന്നിറക്കി വീട്ടുമുറ്റത്തേക്ക് കൊണ്ടുപോയി. പിന്നാലെ സിന്ധുവിനെയും പുറത്തിറക്കി. എന്നാല്‍, വീടുതുറന്ന് തെളിവെടുപ്പ് നടത്തിയില്ല. പുറത്തെ തെളിവെടുപ്പിനിടെ പച്ചനിറത്തിലുള്ള ദ്രാവകം അടങ്ങിയ വലിയ ബോട്ടില്‍ അടക്കം നാലു ബോട്ടിലുകള്‍കൂടി കണ്ടെടുത്തു. ഇവ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കീടനാശിനി വാങ്ങാന്‍ പോകുന്നതിന് നിര്‍മ്മല്‍കുമാര്‍ ഉപയോഗിച്ച ടി.എന്‍ 75 എച്ച് 4115 ഹോണ്ട ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വീടിനു പിറകില്‍ മതിലിനു താഴെയായുള്ള ഭാഗത്തും നിര്‍മ്മലിനെ എത്തിച്ച് തെളിവെടുത്തു. വീടിന്റെ പിന്നില്‍നിന്ന് ഗ്രീഷ്മയ്ക്ക് മാറിയുടുക്കാനായി ഒരു ജോഡി വസ്ത്രവും എടുത്തു. ഒന്നര മണിക്കൂറോളും തെളിവെടുപ്പു നടത്തിയശേഷം പൊലീസ് വീടിന്റെ ഗേറ്റ് സീല്‍ ചെയ്തു.
കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു. നിര്‍മ്മല്‍കുമാറിനെ കടയുടമസ്ഥ ഓമനയമ്മാള്‍ തിരിച്ചറിഞ്ഞു. ഇവരെ കേസില്‍ സാക്ഷിയാക്കും. സി.സി.ടി.വി ഇല്ലാത്തതിനാല്‍ മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. വാങ്ങിയ കീടനാശിനി നിരോധിക്കപ്പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം തമിഴ്‌നാട് കൃഷിവകുപ്പുമായി പൊലീസ് ഇന്നു ചര്‍ച്ചചെയ്യും. നിരോധിക്കപ്പെട്ടതാണെങ്കില്‍ അതു വിറ്റതിനുള്ള വകുപ്പുകൂടി ചുമത്തും. തെളിവെടുപ്പിനിടെ പ്രതികളുടെ വിരലടയാളങ്ങളും ശേഖരിച്ചു. തുടര്‍ന്ന് പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മയുമായി വീട്ടില്‍ ഉടന്‍ തെളിവെടുക്കുന്നതാണ്.
"
https://www.facebook.com/Malayalivartha






















