എല്ലാ കള്ളത്തരവും ഒറ്റയ്ക്ക്..! ഗ്രീഷ്മയുടെ കാമുകൻ മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായതോടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിച്ചു, ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു, പിന്നാലെ ഗ്രീഷ്മയുടെ വീട്ടിൽ നാടകീയ രംഗങ്ങൾ...

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കീടനാശിനിയുടെ കുപ്പി തെളിവെടുപ്പിനിടെ പോലീസിന് ലഭിച്ചിരുന്നു. കേസിലെ വളരെ നിർണായകമായ ഈ തെളിവ് ഗ്രീഷ്മയുടെ അമ്മവമാണ് തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തത്. ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർക്ക് ഈ കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ ഇതിനെതിരാണ്. ഷാരോണിന്‍റെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് അമ്മയും അമ്മാവനും ചേർന്ന് ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നെന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീട്ടിലുണ്ടായിരുന്ന കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെയായിരുന്നു ഈ ചോദ്യം ചെയ്യൽ.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരനായ നിർമ്മൽ വാങ്ങിയ കീടനാശിനിയാണ് യുവതി ഷാരോണിന് കലർത്തി നൽകിയത്. കർഷകനായ നിർമൽ കളിയിക്കാവിളയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. ഇത് മറ്റാരും കാണാതെ താൻ കുപ്പിയിൽ ശേഖരിച്ച് കഷായത്തിൽ കലർത്തി ഷാരോണിന് നൽകി എന്നാണ് ഗ്രീഷ്മ പറയുന്നത്.
ഗ്രീഷ്മയുടെ കാമുകനായ യുവാവ് അവശനിലയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ സംശയം ഉണർന്നിരുന്നു. ഇതോടെ ഇവർ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഷാരോണുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നാണ് ഗ്രീഷ്മ വീട്ടിൽ പറഞ്ഞിരുന്നത്. ആരോഗ്യനില മോശമായി യുവാവ് മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായതോടെ ഗ്രീഷ്മയുടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിക്കുകയായിരുന്നു.
ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു. ഇതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. അമ്മാവനും അമ്മയും ചേർന്ന് ഗ്രീഷ്മയോട് കീടനാശിനിയെക്കുറിച്ച് ചോദിച്ചതോടെ യുവതി ഇവർക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് അമ്മയുടെ നിർദേശ പ്രകാരം അമ്മാവനാണ് കുപ്പി സ്ഥലത്ത് നിന്ന് മാറ്റുന്നത്.
പോലീസ് ചോദ്യം ചെയ്യാനെത്തുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് ഉൾപ്പെടെ ഇവർ ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. ഇക്കാര്യം ഗ്രീഷ്മയുടെ അച്ഛനോട് പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം വിഷം കലർത്തുന്നതിന് ഉൾപ്പെടെ മകളെ അമ്മ സഹായിച്ചെന്ന റിപ്പോർട്ടുകളും ചർച്ചയാകുന്നുണ്ട്.
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബൽ ക്യാപിക്യൂവിന്റേതല്ലെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു. വിശദമായ പരിശോധനയിൽ മാത്രമാകും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുക. വീട്ടിൽ തെളിവെടുപ്പ് പൂർത്തിയായ ശേഷ മറ്റു രണ്ടിടങ്ങളിലേക്കും പോലീസ് സംഘം പ്രതികളുമായി പോയിരുന്നു.
കളനാശിനി കുപ്പിയുടെ ലേബല്‍ കണ്ടെത്തിയതോടെ വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെയായിരുന്നു കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് മറ്റുചില കുപ്പികളും കണ്ടെടുത്തു. ഈ കുപ്പികളില്‍ പച്ചനിറത്തിലുള്ള ദ്രാവകത്തിന്‍റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പോലീസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
വീട്ടുവളപ്പിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സംഘം ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നിരവധിയാളുകളാണ് ഗ്രീഷ്മയുടെ വീടിന്‍റെ പരിസരത്ത് തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് പോലീസും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha
























