നിർമ്മാണ മേഖലയിലേക്കു ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും സുഗമമായെത്താൻ കഴിയണം; പ്രതിഷേധിക്കാനുള്ള അവകാശം അക്രമങ്ങൾ നടത്താനുള്ളതാണെന്ന് കരുതരുത്; വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തുന്ന രീതിയിലുള്ള മൽസ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ വീണ്ടും ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തുന്ന രീതിയിലുള്ള മൽസ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ ഹൈക്കോടതി വീണ്ടും വിമർശിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിപ്പിച്ച് പദ്ധതി പ്രദേശത്ത് ഉപരോധമേർപ്പെടുത്തിയ സമരക്കാരുടെ നടപടി കടുത്ത നിയമലംഘനമാണെന്നാണ് അറിയിച്ചിരിക്കുന്നത്. റോഡിലെ തടസങ്ങളും സമരപ്പന്തലും അടിയന്തരമായി നീക്കണമെന്നും ഹൈക്കോടതി നിർദേശം കൊടുത്തിരിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം അക്രമങ്ങൾ നടത്താനുള്ളതാണെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
അദാനി ഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനി ഹോവെ എൻജിനിയറിംഗ് പ്രൊജക്ട്‌സും നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്. ജസ്റ്റിസ് അനു ശിവരാമൻ. കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ് .അക്രമപാത വെടിഞ്ഞ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത് എന്ന നിർദേശവും സമരക്കാർക്ക് കൊടുത്തിരിക്കുകയാണ് .നിർമ്മാണ മേഖലയിലേക്കു ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും സുഗമമായെത്താൻ കഴിയണമെന്നും കോടതി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
നൂറിലേറെ ദിവസമായി തുടരുന്ന സമരം കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി ഹർജിക്കാർ വ്യക്തമാക്കി . പൊലീസ് സംരക്ഷണ ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ഇവർ നൽകിയ കോടതിയലക്ഷ്യ ഹർജികളും സിംഗിൾബെഞ്ചിന്റെ പരിഗണനയിൽ തന്നെയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നേരത്തെയും വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു . സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു . റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും ഹൈക്കോടതി കർശനമായി പറഞ്ഞിരുന്നു . സമരം ക്രമസമാധാനത്തിനു വെല്ലുവിളിയാകരുതെന്നും മുന്നറിയിപ്പു കൊടുത്തിരുന്നു .
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
https://www.facebook.com/Malayalivartha























