സിസ തോമസിനെ കോടതി കയറ്റുമെന്ന് ഐസക്ക്... ഗവർണറെ കൊണ്ട് രാജി വയ്പ്പിച്ചേ അടങ്ങൂ... ആരിഫ് ഖാൻ ഐസക്കിനെ തീർക്കും!

സാങ്കേതിക സർവകലാശാല താത്കാലിക വി.സിയായി ഡോ.സിസാ തോമസ് ചുമതലയേറ്റു. ചുമതലയേറ്റെടുക്കാൻ വിസിക്ക് റജിസ്റ്റർ നൽകാതെയായിരുന്നു സർവകലാശാലയുടെ അസാധാരണ നടപടി. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സർവീസ് സംഘടനകളുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് സിസാ തോമസ് ചുമതലയേറ്റെടുത്തത്.
ഈ സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്ക്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയെയാണ് തോമസ് ഐസക് വിമർശിച്ചത്. ഡോ. സിസ തോമസിൻറെ നിയമനം ചട്ടവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഐസക്ക് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
തോമസ് ഐസക്കിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവെക്കാൻ നോട്ടീസ് അയച്ച ഗവർണർ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പുതിയ ചാർജ് നൽകിയിരിക്കുന്നത് പൂർണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഒന്നിനു പുറകേ ഒന്നായി പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണറെ അടുത്തൊരു തിരിച്ചടി കാത്തിരിക്കുകയാണ്.
യു.ജി.സി റെഗുലേഷനിൽ വൈസ് ചാൻസലർക്കു പകരം താൽകാലികമായി ചാർജ് ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, സാങ്കേതിക സർവകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവകലാശാലയുടെ പ്രോവൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി – ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ് കൊടുക്കാൻ.
ഗവർണ്ണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ് കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദേശിച്ചു. അതു തള്ളിക്കളഞ്ഞ് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ് കൊടുക്കാൻ ഏകപക്ഷീയമായി തീരൂമാനിച്ചു. ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണർ.
അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിനു നിയമ നിർമാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നത വിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാം.
കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.
https://www.facebook.com/Malayalivartha























