മെസിയും നെയ്മറും കൂടി പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നു; കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

കോഴിക്കോട് വൈറലായ കട്ടൗട്ടുകൾക്കു ദയനീയ അന്ത്യം. പുല്ലാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്തിന്റെ നടപടി.
30 അടി നീളമുള്ള മെസ്സിയുടെ കട്ടൗട്ടിന് പകരമായി 40 അടിയുള്ള നെയ്മറിന്റെ കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരുന്നു.
പുഴയുടെ സ്വഭാവിക ഒഴുക്ക് കട്ടൗട്ടുകള്‍ തടയുമെന്നാണ് പരാതി. കട്ടൗട്ടുകള്‍ സ്ഥാപിച്ചത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. ചില വനം വകുപ്പ് നിയമങ്ങളുടെ ലംഘനം കൂടെയാണ് നടന്നിരിക്കുന്നതെന്നും പരാതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫുട്‌ബോള്‍ ആരാധകരെ പഞ്ചായത്ത് സെക്രട്ടറി നേരില്‍ കണ്ട് കട്ടൗട്ടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുഴയില്‍ അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെയും ബ്രസീല്‍ താരം നെയ്മറിന്റെയും പടുകൂറ്റന്‍ കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചത്. പുഴയ്‌ക്ക് നടുവില്‍ വെച്ചിരിക്കുന്ന മെസ്സിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് തങ്ങളും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് നെയ്മര്‍ ആരാധകര്‍ കരയില്‍ കട്ടൗട്ട് വെച്ചത്.
https://www.facebook.com/Malayalivartha























