വിസിമാരുടെ സമയം നാളെ തീരും; ഗവർണറുടെ തുടർ നടപടി മറുപടി കിട്ടിയ ശേഷം ; ഗവർണറുടെ ചാൻസലർ സ്ഥാനം ഒഴിവാക്കാൻ ചെലവ് 45.9 ലക്ഷം

പുറത്താക്കിയ വിസിമാർക്ക് കാരണംകാണിക്കാൻ ഗവർണർ അനുവദിച്ച സമയം നാളെ തീരുകയാണ്. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ നിർദേശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.ആറ് വിസിമാരാണ് ഇതുവരെ മറുപടി നൽകിയത്. മറ്റ് വിസിമാർ കൂടി ഇന്നും നാളെയുമായി മറുപടി നൽകുമെന്നാണ് കരുതുന്നത്.എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവർണർ തുടർ നടപടികളിലേക്ക് കടന്നേക്കും.ഗവർണർ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും
എന്നാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നിയമനിർമ്മാണത്തിന് സർക്കാരിന് അനുമതി നൽകാൻ ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ. പ്രതിപക്ഷ പിന്തുണ തേടാനും ആലോചിക്കുന്നുണ്ട് .
ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. ഇതിനായ് വാൻ തുകയാണ് സർക്കാർ ചിലവാക്കുന്നത്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.
ഫാലി എസ്ന.രിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമോപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയിൽ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പടെയുള്ളവർ മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.
https://www.facebook.com/Malayalivartha






















