വെള്ളാണിക്കൽ പാറയിൽ പെൺകുട്ടികൾ അടക്കമുള്ള സംഘത്തിന് നേരെ നടന്ന സദാചാര ഗുണ്ടാ ആക്രമണം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി...

വെള്ളാണിക്കൽ പാറയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് സുഹൃത്തിന്റെ വീട്ടിലെത്തിയ പെൺകുട്ടികളടങ്ങുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശികളായ മനീഷ് (29) അഭിജിത്ത് (24) കോലിയക്കോട് സ്വദേശി ശിവജി (42) എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇന്ന് പതിനൊന്നരയോട് കൂടി ഒന്നാം പ്രതി മനീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
അഭിജിത്തും ശിവജിയും ജാമ്യത്തിലാണ്. വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളെ തടഞ്ഞു നിർത്തി ഇവർ ആക്രമിക്കുകയായിരുന്നു. മനീഷിനെ പോത്തൻകോട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. തുടർന്ന് റൂറൽ എസ്.പി. ഇടപെട്ട് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ഐ.പി.സി. 354 വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മനീഷിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകി. ജാമ്യം റദ്ദായതിന് പിന്നാലെ മനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പെൺകുട്ടികുളടെ വീട്ടിലെത്തിച്ചും വെള്ളാണിക്കൽ പാറയിലും തെളിവെടുപ്പ് നടത്തി.
പാറമുകളിലേക്ക് പോകാനായി രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരുമിച്ച് നടക്കുമ്പോൾ പ്രദേശവാസികളായ ഇവർ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. കമ്പ് കൊണ്ടും കൈകൊണ്ടുമായിരുന്നു തല്ല്. അടികൊണ്ട് പേടിച്ച് ഓടിരക്ഷപ്പെടുന്നതിനിടെ റോഡിൽ മറിഞ്ഞുവീണ പെൺകുട്ടികളെ അവിടെയിട്ടും തല്ലി.
പെൺകുട്ടികൾ നിലവിളിക്കുന്നതും അതുവഴി ബൈക്കിൽ വന്ന യുവാക്കൾ അക്രമം ചോദ്യം ചെയ്‌തപ്പോൾ സംഘം ഇവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റതിൽ രണ്ടുപെൺകുട്ടികൾ സഹോദരങ്ങളാണ്. കുട്ടികളും ബന്ധുക്കളും നേരിട്ടെത്തി പോത്തൻകോട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് ഒതുക്കിത്തീർക്കാനായിരുന്നു ആദ്യം പോലീസ് ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























