ആത്മഹത്യ ചെയ്ത ദിവസവും ഫോൺ വിളി, പത്തനംതിട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്തും സംഘടനാ സഹപ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുളമ്പുഴ മാലേത്ത് വീട്ടിൽ ശ്രീകാന്ത് (31) ആണ് അറസ്റ്റിലായത്. പൂഴിക്കാട് സ്വദേശിയായ തൃഷ്ണ(27) യെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃഷ്ണയുടെ ഭർത്താവിന്‍റെ സുഹൃത്തും സംഘടനാ സഹപ്രവർത്തകനുമാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ പോലീസ് എടുത്തിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. മരിച്ച യുവതിയും ശ്രീകാന്തുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായും പോലീസ് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഫോൺ സംഭാഷാണത്തിനിടയിൽ ഇവര്‍ തമ്മില്‍ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ യുവതി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നു എന്നാണ് നിഗമനം. ആത്മഹത്യ നടന്ന ദിവസം രാവിലെയും ഇവര്‍ തമ്മില്‍ വിളിച്ച് സംസാരിച്ചിരുന്നെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി.
ആത്‍മഹത്യ ചെയ്ത യുവതിയും പ്രതിയും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതെന്ന് പറയുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശ്രീകാന്തിനെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























