വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയും! ദക്ഷിണേന്ത്യയിലെ റോഡുകളിൽ ഒരു സാധാരണ കാഴ്ചയായിരുന്ന 'ജെയ്സൺ വാട്ടർ ടാപ്' ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായ തിരുവതാംകൂറിലെ ജെ. പി സുബ്രഹ്മണ്യ അയ്യർ എന്ന വ്യക്തിയുടെ കണ്ടുപിടിത്തമയിരുന്നു.... കരമനയിലെ ഫാക്ടറി തമിഴ്നാട്ടിലേയ്ക്ക് പോയതിനു പിന്നിൽ ...

കഴിഞ്ഞ പതിറ്റാണ്ട് വരെയും കേരളത്തിന്റെ വഴിയരികുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന ഒന്നാണ് ‘ജെയ്സൺ വാട്ടർ ടാപ് ‘. ഈ വാട്ടർ ടാപ് പുതിയ തലമുറ കാണാനുള്ള സാധ്യത പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറ ഈ വാട്ടർ ടാപ്പിന്റെ ചരിത്രം അറിയേണ്ടതുമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജെയ്സൺ വാട്ടർ ടാപ്പ് കണ്ടുപിടിക്കുന്നത്. ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായ തിരുവതാംകൂറിലെ ജെ. പി സുബ്രഹ്മണ്യ അയ്യർ എന്ന വ്യക്തിയാണ് ‘ജെയ്സൺ വാട്ടർ ടാപ്പിന്റെ ‘ സൃഷ്ടാവ്.
വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്നു എന്ന പ്രത്യേകതയായിരുന്നു ജെയ്സൺ വാട്ടർ ടാപ്പിനുണ്ടായിരുന്നത്. വെള്ളം അമിതമായി പാഴായി പോകാതെയിരിക്കുവാനായി വളരെ നൂതനമായ ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു അത്. അതുകൊണ്ടുതന്നെ ജെയ്സൺ വാട്ടർ ടാപ്പിനെ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ് ‘ എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ റോഡുകളിൽ ഈ ടാപ്പുകൾ ഒരു സാധാരണ കാഴ്ചയായിരുന്നു.
സമൂഹത്തിലെ സാമ്പത്തിക വികസനവും കുപ്പിവെള്ളത്തോടുള്ള ആസക്തിയും കാരണം റോഡുകളിലെ ഇത്തരം പൊതുജല ടാപ്പുകൾ ഇപ്പോൾ ഏതാണ്ട് ഇല്ലാതായി, എന്നിരുന്നാലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വളരെ പ്രചാരത്തിലുണ്ടായിരുന്ന ഇവ ഇന്ത്യൻ റെയിൽവേ നടത്തുന്ന മിക്ക പരമ്പരാഗത റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കാണപ്പെടുന്നു.
സുബ്രഹ്മണ്യ അയ്യർ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. പിന്നീട് കരമന ഫാക്ടറിയിൽ ഉണ്ടായ ചില തൊഴിലാളി യൂണിയൻ പ്രശ്നങ്ങളെത്തുടർന്നു അദ്ദേഹം നിർമാണശാല കോയമ്പത്തൂരിലേയ്ക്ക് മാറ്റി. ജെയ്സൺ വാട്ടർ ടാപ് നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും ഉപയോഗിച്ചു വരുന്നു..
‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് പ്രചാരമുണ്ടായി.
ചുരുക്കി പറഞ്ഞാൽ ലോകവ്യാപകമായി ഉപയോഗിച്ചിരുന്ന, വെള്ളം പാഴാക്കാതെ ഉപയോഗിക്കാവുന്ന ഈ ടാപ്പുകൾ നമ്മുടെ നാട്ടിൽ നിന്ന് ഉണ്ടായതാണ്
ഇപ്പോൾ അനവധി സവിശേഷതയുള്ള ന്യൂ ജനറേഷൻ ടാപ്പുകൾ വിപണി കീഴടക്കുമ്പോളും വളരെ നാളുകൾ നമ്മുടെ ദാഹമകറ്റിയിരുന്ന, ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നു നമ്മളെ പഠിപ്പിച്ച ജെയ്സൺ ടാപ്പുകൾ ഇന്നും ഒരു നല്ല ഓർമയായി മനസ്സിൽ നിൽക്കുന്നു.
https://www.facebook.com/Malayalivartha


























