അന്വേഷണം കഴിഞ്ഞാൽ മേയറെ അടപടലം തൂക്കും! പൊക്കാൻ വിജിലൻസ് ഇറങ്ങി... ആര്യയെ ചേർത്ത് പിടിച്ച് സിപിഎം

കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പോലീസ് അന്വേഷണം കഴിയും വരെ ആര്യയ്‌ക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായിട്ടുണ്ട്. സംഭവത്തിന്റെ പേരിൽ രാജി വയ്‌ക്കില്ലെന്ന് മേയർ മുൻപ് വ്യക്തമാക്കിയിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ താൻ ഒരുക്കമാണ്. നഗരസഭ ജീവനക്കാരും അവർക്ക് പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കത്ത് വിവാദത്തിൽ ആര്യയുടെ പ്രതികരണം.
ഇതിനിടെ നഗരസഭയിലെ പിൻവാതിൽ നിയമനം സംബന്ധിച്ച അന്വേഷണം വിജിലൻസ് ആരംഭിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ് പി കെ. ഇ. ബൈജുവാണ് അന്വേഷിക്കുക. പരാതിക്കാരോട് മൊഴി രേഖപ്പെടുത്താന്‍ എസ്. പിയുടെ മുന്നില്‍ എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമാണോ കത്ത്, പിൻവാതിലിൽ നിയമനവുമായി ബന്ധമുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുക. വിഷയത്തില്‍ നാല് പരാതികളാണ് വിജലന്‍സിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിറക്കിയത്.
വെറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയർ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. മഹിളാ കോൺഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.
വിഷയത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ഹർജി ഫയലിൽ സ്വീകരിക്കും മുമ്പ് നോട്ടീസിന് നിർദ്ദേശിച്ചത്. കോർപ്പറേഷൻ മുൻ കൗൺസിലർ ജി. എസ്. ശ്രീകുമാറാണ് ഹർജി നൽകിയത്.
രാഷ്ട്രീയ ഇടപെടലുള്ളതിനാല്‍ സ്വതന്ത്ര അന്വേഷണത്തിന് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണം അല്ലെങ്കില്‍ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
കേസുമായി ബന്ധപ്പെട്ട് കോടതി മേയർക്ക് അയച്ചു എന്ന് പറയപ്പെടുന്ന നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങൾ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്നും മേയർ പറഞ്ഞു. ആര്യ മുഖ്യമന്ത്രിയെ കണ്ട് കത്ത് ആര് എഴുതിയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതോടെ പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ആര്യയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെയാണ് വിജിലന്‍സ് അന്വേഷണം.
അതിനിടെ, മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയിൽ നിയമനം നടത്താതെ സിപിഎമ്മിന്റെ ആളുകളെ മാത്രം നിയമിക്കാൻ ഉദ്ദേശിച്ച് നൽകിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ കത്ത് നൽകിയ സംഭവം ഇനിമുതൽ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























