അയ്യയ്യോ പെട്ടുപോയി... ശശി തരൂരിനെ മലബാറില്‍ ഒതുക്കാന്‍ ശ്രമിച്ച സതീശനും ചെന്നിത്തലയ്ക്കും കെസി വേണുഗോപാലിനും തെറ്റി; മുസ്ലീംലീഗും എന്‍എസ്എസും ശശി തരൂരീന് പച്ചക്കൊടി വീശി; ഗ്രൂപ്പുകളെ പൊളിച്ച് തരൂര്‍ ഇഫക്ട്; ശശി തരൂരിന് സ്വീകാര്യത കൂടുന്നു

എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂര്‍ കേരളത്തിലേക്ക് കണ്ണ് നടുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും വിചാരിച്ചില്ല. തെരഞ്ഞെടുപ്പില്‍ തരൂരിന് പാരവച്ച കേരള നേതാക്കള്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. കേരളത്തില്‍ ശശിതരൂര്‍ ചുവട് ഉറപ്പിച്ചു കഴിഞ്ഞു. ശശി തരൂരിനെ മലബാറില്‍ ഒതുക്കാന്‍ ശ്രമിച്ച സതീശനും ചെന്നിത്തലയ്ക്കും കെസി വേണുഗോപാലിനും തെറ്റി. മുസ്ലീംലീഗും എന്‍എസ്എസും ശശി തരൂരീന് പച്ചക്കൊടി വീശിയിരിക്കുകയാണ്.
കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് സെമിനാറിന് പാര്‍ട്ടി നേതൃത്വത്തിലെ ചില പ്രമുഖര്‍ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കോടെ പൊതുസമൂഹത്തിലും പാര്‍ട്ടി അണികളിലും ശശി തരൂര്‍ കൂടതല്‍ സ്വീകാര്യനായി. യു.ഡി.എഫിന്റെ പൊതുസ്വീകാര്യനായ നേതാവായി മാറുകയാണ് തരൂരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അങ്കലാപ്പുണ്ടാക്കുന്നതും ഇതാണ്.
മുഖ്യമന്ത്രിപദം തരൂര്‍ ലക്ഷ്യമിടുന്നതായി അവര്‍ സംശയിക്കുന്നു.
നവയുഗ വാദമുയര്‍ത്തി പാര്‍ട്ടിയിലെ ചെറുപ്പക്കാരായ എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കളും അണികളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്. മുസ്ലിം ലീഗ് തരൂരിനോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തിക്കഴിഞ്ഞു. ജനകീയ നേതാവെന്നാണ് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ പാണക്കാട്ടെത്തി ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ എട്ടിന് പ്രഭാതഭക്ഷണം പാണക്കാട്ടാണ്. സംഘപരിവാറിനും ബി.ജെ.പി.ക്കുമെതിരെ ഉറച്ച നിലപാടുള്ള തരൂര്‍ നേതൃനിരയില്‍ ഉണ്ടാവണമന്ന് ലീഗ് ആഗ്രഹിക്കുന്നു. കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷനേതാവോ ദേശീയതലത്തില്‍ ചുമതലയോ ഇല്ലാത്തൊരു കോണ്‍ഗ്രസ് നേതാവിന്റെ പാണക്കാട് സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നതും ആദ്യമായാണ്.
എന്‍. എസ്. എസും തരൂരിനോടുള്ള ആഭിമുഖ്യം വ്യക്തമാക്കിക്കഴിഞ്ഞു. ജനുവരി രണ്ടിന് പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. മന്നം ജയന്തി ആഘോഷങ്ങളില്‍ സദസിന്റെ മുന്‍ നിരയില്‍ ഇരിക്കാന്‍ മാത്രമേ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ എന്‍.എസ്.എസ് നേതൃത്വം അനുവദിക്കാറുള്ളൂ. ആ കീഴ് വഴക്കമാണ് തരൂരിനുവേണ്ടി വഴിമാറുന്നത്.
കഴിഞ്ഞ ദിവസം താമരശ്ശേരി രൂപത ബിഷപ്പ് മാര്‍. റമിഞ്ചിയോസ് ഇഞ്ചനാനിയല്‍, കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരെയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് ചികിത്സയില്‍ കഴിയുന്ന കാന്തപുരം എ.പി. അബൂബക്കര്‍മുസല്യാരെയും സന്ദര്‍ശിക്കുന്നുണ്ട്. ഇതെല്ലാം ഭരണ നേതൃത്വത്തില്‍ മുഖ്യപങ്കിലേക്കുള്ള കരുനീക്കമാണെന്ന് തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയിലെ പ്രമുഖര്‍ അപ്രഖ്യാപിത വിലക്ക് കല്പിച്ചത്. അത് തിരിച്ചടിയായെന്നു മാത്രമല്ല, എന്താണോ തരൂര്‍ ചര്‍ച്ചാവിഷയമാക്കാന്‍ ആഗ്രഹിച്ചത് അത് നടക്കുകയും ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാന്റെ വാക്കുകള്‍ അതേപടി ഇന്നലെ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിടുകയും ചെയ്തു. നേതൃത്വമില്ലാത്തിടത്ത് സമൂഹം നിശ്ചലമാവുന്നു. ധൈര്യശാലികളും കഴിവുറ്റവരുമായ നേതാക്കള്‍ അവസരം പ്രയോജനപ്പെടുത്തുമ്പോള്‍ പുരോഗതി കൈവരുന്നു'- ഇതായിരുന്നു ആ വാക്കുകള്‍.
സി.പി.എമ്മിനെതിരെയുള്ള ശക്തമായ ആയുധം എന്നാണ് കെ. മുരളീധരന്‍ തരൂരിനെ വിശേഷിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തരൂരിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. കോഴിക്കോട് എം.പി എം.കെ. രാഘവന്‍ തുടക്കം മുതല്‍ തരൂരിനൊപ്പമാണ്.
അതേസമയം ശശി തരൂരിന്റെ മലബാര്‍ പര്യടനം ഐ ഗ്രൂപ്പിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്നു. തരൂരിനോടുള്ള വിലക്കിന് പിന്നില്‍ ഐ ഗ്രൂപ്പിലെ പ്രധാനികളെയാണ് കെ.മുരളീധരന്‍ ഉന്നംവയ്ക്കുന്നത്. കെ.സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും കൂടി ലഭിക്കുന്നതോടെ തരൂര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശി തരൂര്‍ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോണ്‍ഗ്രസില്‍ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്.
തരൂരിനോടുള്ള എതിര്‍പ്പില്‍ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒരുപക്ഷത്താണ്. പ്രവര്‍ത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്തത് ഇതിന്റെ തെളിവാണ്. നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. എന്തായാലും തരൂരിന്റെ കുതിപ്പ് ഇനി തടയാനാകില്ല.
" f
https://www.facebook.com/Malayalivartha

























