മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം, തെറ്റിദ്ധരിച്ച് അരുംകൊല: കേസ് വിസ്താരം ആരംഭിക്കാനിരിക്കെ, പ്രതി ഷിജുവിന്റെ ആത്മഹത്യ: വേട്ടയാടിയത് സൂര്യയുടെ ഓർമ്മകൾ....

കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ, വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു പി.എസി (34)നെ വേട്ടയാടിയത് ആറ് വർഷം മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കാമുകിയുടെ ഓർമ്മകൾ. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻനായരുടെയും വെമ്പായും ഹാപ്പിലാൻഡിലെ ജീവനക്കാരി സുശീലയുടെയും മകൾ സൂര്യ എസ്.നായർ (25) 2016 ജനുവരി 27നാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപത്തെ തോപ്പിൽ റോഡിൽ കൊല്ലപ്പെടുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റാണ് സൂര്യ മരിച്ചത്. സംഭവത്തിന് മൂന്നുമാസം മുൻപാണ് ഷിജു സൂര്യയെ പരിചയപ്പെടുന്നത്.
ബൈക്കപകടത്തിൽ പരിക്കേറ്റ് പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഷിജു അവിടെ ജോലി ചെയ്തിരുന്ന സൂര്യയെ കണ്ടതും പ്രണയത്തിലായതും. നഴ്സായിരുന്നു സൂര്യ. ഇരുവരുടെയും വീട്ടുകാർ വിവാഹാലോചനയും നടത്തിയിരുന്നു. എന്നാൽ ഷിജുവിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റവും സംശയ രോഗങ്ങളും കാരണം സൂര്യ വിവാഹാലോചനയിൽ നിന്നു പിൻമാറി. ഇതിന്റെ വൈരാഗ്യത്തിൽ, സൂര്യയ്ക്കൊപ്പം ബസിൽ കയറുകയും ആറ്റിങ്ങൽ ഇറങ്ങി പിൻതുടർന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ വച്ചുള്ള പരിചയം ഇരുവരും പുതുക്കിയത് ഫേസ്ബുക്ക് വഴിയായിരുന്നു.
ഇരുവരുടെയും വീട്ടുകാർ തമ്മിൽ വിവാഹാലോചനവരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, സൂര്യയ്ക്ക് ഫെയ്‌സ്ബുക്കിലുള്ള മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ ഷിജു സംശയിക്കുകയായിരുന്നു. സംഭവ ദിവസം വസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് ഷിജു സൂര്യയെ ആറ്റിങ്ങലിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തോപ്പിൽ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.
സൂര്യയുടെ കഴുത്തിന് ചുറ്റും പത്തോളം വെട്ടേറ്റിരുന്നു. മുടി മുറിഞ്ഞ് മൃതദേഹത്തിന് ചുറ്റും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വാച്ച്, പഴ്‌സ്, മൊബൈല്‍ഫോണ്‍ എന്നിവയും സമീപത്തുണ്ടായിരുന്നു. പഴ്‌സിനുള്ളില്‍ നിന്ന് ഒരു കത്ത് പോലീസിന് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് പ്രതി കത്തെഴുതി പഴ്‌സിനുള്ളില്‍ തിരുകിവച്ച് ഇവിടെ നിന്ന് കടന്ന് കളഞ്ഞത്. പ്രതി റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് ഓടിപ്പോകുന്നത് കണ്ടതായി ചിലര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ. എസ്.പി. ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനാണ് പ്രതി ഷിജു കൊല്ലത്തുള്ളതായി സൂചന ലഭിച്ചത്. കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
അന്വേഷണ സംഘം ലോഡ്ജിൽ എത്തുമ്പോൾ ശരീരത്തില്‍ സ്വയം ധാരാളം മുറിവേല്‍പ്പിച്ചതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പാരസിറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലായിരുന്നു. അവശ നിലയിൽ കണ്ടെത്തിയ ഷിജുവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ വീടിന്റെ ഒന്നാം നിലയിലേക്ക് പോയ ഷിജുവിനെ വൈകിയും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ മുകളിലെത്തി അന്വേഷിക്കുമ്പോൾ അകത്തു നിന്നും മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ചെറിയ അനക്കം ഉണ്ടായിരുന്നതിനാൽ വീട്ടുകാർ ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ മൂന്നുമാസമായി ജയിലിലായിരുന്നു ഷിജു. ജാമ്യത്തിലായിരുന്നു ഇപ്പോൾ. കേസിൽ വിസ്താരം ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ. കേസിൽ നിയമനടപടികൾ വൈകുന്നതിനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് യുവതി തയാറെടുക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്നലെ വൈകിട്ട് 3ന് വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിനു വച്ചശേഷം സംസ്കരിച്ചു.
https://www.facebook.com/Malayalivartha






















