ഇനി ആര്യാരാജേന്ദ്രൻ്റെ ഭാവി ഹൈക്കോടതി തീരുമാനിക്കും; ദേവൻ രാമചന്ദ്രനെ പോലുള്ള ജഡ്ജിമാരിലാണ് ഇനി കേരളത്തിൻ്റെ പ്രതീക്ഷ! തിരിമറി കാട്ടിയ കത്തിൻ്റെ ഒറിജിനൽ കാണാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നു, കളികൾ മാറിമാറിയും

ഇനി ആര്യാരാജേന്ദ്രൻ്റെ ഭാവി ഹൈക്കോടതി തീരുമാനിക്കും. ദേവൻ രാമചന്ദ്രനെ പോലുള്ള ജഡ്ജിമാരിലാണ് ഇനി കേരളത്തിൻ്റെ പ്രതീക്ഷ. കാരണം തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണവും ഉടൻ അവസാനിപ്പിക്കും. തിരിമറി കാട്ടിയ കത്തിൻ്റെ ഒറിജിനൽ കാണാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഒറിജിനൽ കത്ത് സൂക്ഷിക്കാൻ സി പി എം അല്ലേ പാർട്ടി.
മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർടട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം.
വിവാദം കത്തിനിൽക്കെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കണ്ണിൽപ്പൊടിയിടാൻ വേണ്ടി മാത്രമായിരുന്നു എന്ന് ചുരുക്കം. വിജിലൻസ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. യഥാർ്ഥ കത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊഴിയെടുപ്പ് തുടരുക മാത്രമാണ് ചെയ്യുന്നത്. കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ നിർത്താൻ തന്നെയാണ് സാധ്യത.
തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചത് പ്രധാന ട്വിസ്റ്റ് ആയി മാറുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.
നവംബർ 25 നും കേസ് മാറ്റി.യഥാർത്ഥ കത്ത് കണ്ടു പിടിക്കാനാവാത്ത സാഹചര്യത്തിൽ ഒന്നും നടക്കില്ലെന്നാണ് സർക്കാർ നിലപാട്. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു. ഇത്തരത്തിൽ നടത്തിയ പരിശോധനയാണ് അവസാനിപ്പിച്ചത്.
അതിശക്തമായ വാദങ്ങളാണ് സർക്കാർ ഉയർത്തിയത്. മേയറെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഏതുവിധേനയും പ്രതിപക്ഷ കക്ഷികളെ അനുനയിപ്പിച്ച് സമരത്തിൽ നിന്നും പിൻമാറ്റാനുള്ള നീക്കങ്ങൾ സർക്കാരും സി പി എമ്മും നടത്തുന്നുണ്ട്. ബി ജെ പി ക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗ മിക്കുന്നുണ്ട്. ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെയായതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി പറഞ്ഞു. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ നഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ശ്രീകുമാർ ആരോപിച്ചു.
അതേ സമയം കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് തേടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്തയച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്‍റെ മൊഴിയെടുത്തു. ആനാവൂരിൻ്റെ മൊഴി എടുപ്പിക്കാതിരിക്കാൻ സി പി എം ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല. ആനാവൂരിൻ്റെ മൊഴി നിയമപരമായ ബാധ്യതയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചതോടെയാണ് സി പി എം പിൻവാങ്ങിയത്. ആനാവൂർ തൻെറ മൊഴിയെടുക്കുന്നതിൽ രോഷാകുലനായിരുന്നു. തന്നെ ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി വലിച്ചിഴക്കുന്നു എന്നാണ് ആനാവൂരിൻ്റെ ആക്ഷേപം.ആര്യയുടെ കത്ത് വിവാദത്തിന് പിന്നിൽ സി പി എമ്മിലെ ഗ്രൂപ്പിസമാണെന്ന് ആനാവൂർ അദ്ദേഹത്തിൻെറ വിശ്വസ്തരോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ആനാവൂരിന് പലരെയും സംശയമുണ്ട്. ക്രൈം ബ്രാഞ്ച് സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. കൗണ്‍സിലർ ഡി.ആർ.അനിലിൻെറ മൊഴിയും രേഖപ്പെടുത്തി. അനിൽ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിൻെറ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
അഴിമതിയിലും വിവാദങ്ങളിലും കുപ്രസിദ്ധയാണ് മേയർ ആര്യാ രാജേന്ദ്രൻ. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വലിയ ജനരോഷമാണ് മേയർ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണസമിതിക്കെതിരെയും ഉയരുന്നത്.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ മാസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തു. ഹോട്ടലുടമ തലസ്ഥാനത്ത് സജീവമായ സി പി എം നേതാവാണ്.
ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. മേയറുടെയും സിപിഎമ്മിന്റെയും സർക്കാരിന്റെയും അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്. ബി ജെ പിയുടെ താലത്തിൽ ആരോപണങ്ങൾ വച്ചുനീട്ടുക എന്ന ശൈലിയാണ് ആര്യാരാജേന്ദ്രൻ പിന്തുടരുന്നത്. സി പി എമ്മിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ആരോപണങ്ങൾ ഒരു യുവ രാഷ്ട്രീയ നേതാവിന് നേരെ ഉയരുന്നത്. സി പി എമ്മിനെ സംബന്ധിച്ച ടത്തോളം മേയർ ആര്യാ രാജേന്ദ്രൻ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. ആര്യാരാജേന്ദ്രനുമായി ബന്ധപ്പെട്ടവർ ഇതിനെ പാർട്ടിയുടെ തലയിൽ വയ്ക്കാനാണ് ശ്രമിക്കുന്നത്.
ആര്യക്കെതിരെയുള്ള വിവാദങ്ങൾ അവസാനിക്കുകയാണെങ്കിൽ അവർ രക്ഷപ്പെടും. അതാണ് ഇപ്പോൾ സംഭവിച്ചത്..അപ്പോഴും ഹൈക്കോടതി ഡമോക്ലസിൻ്റെ വാളു പോലെ സർക്കാരിന് മേൽ തൂങ്ങി നിൽക്കുന്നു. കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ടി കേഡർമാരെ നിയമിക്കുന്നത് പതിവാണെന്ന് കേന്ദ്ര സർക്കാരിന് അറിയാം. പിണറായി സർക്കാരിൻ്റെ കാലത്ത് വിവിധ സർക്കാർ വകുപ്പുകളിൽ ആയിര കണക്കിനാളുകളെ നിയമിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ ഏറെ നാളായി വിചാരിക്കുന്നുണ്ട്. എംപ്ലോയ്മെൻ് നിയമനങ്ങളിൽ പോലും സി പി എം സഖാക്കളെയാണ് നിയമിക്കുന്നത്. വിവിധ തസ്തികകളിൽ നടക്കുന്ന നിയമനങ്ങൾക്ക് പാർട്ടി കത്തിൻെറ അടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. പുറമേ എംപ്ലോയ്മെൻറ് നിയമനങ്ങളുടെ വ്യവസ്ഥകൾ പാലിക്കാറുണ്ടെങ്കിലും സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം.
https://www.facebook.com/Malayalivartha






















