കരുതലോടെ അമിത്ഷാ... വിഴിഞ്ഞം സമരത്തില്‍ നിര്‍ണായക ട്വിസ്റ്റ്; സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചതോടെ കേന്ദ്ര സേന പറന്നെത്തും; ഇനി ലോറി തടയുകയോ നിര്‍മ്മാണ പ്രദേശത്ത് ഇരച്ച് കയറുകയോ ചെയ്താല്‍ പണി പാളും; വിഴിഞ്ഞം തുറമുഖത്തില്‍ കേന്ദ്രം വലവിരിക്കും

കേരള പോലീസുകാലുടെ കാലുകള്‍ തല്ലിയൊടിച്ച സമരക്കാര്‍ക്കും അതിന് നേതൃത്വം നല്‍കിയ അച്ചന്‍മാര്‍ക്കും പണി പാളുകയാണ്. വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതോടെ രംഗം മാറി.
സംസ്ഥാന പോലീസിനെ പോലെ കേന്ദ്ര സേനയ്ക്ക് ലാത്തിയില്ല. തോക്ക് മാത്രമേയുള്ളൂ. അവരുടെ കാല് തല്ലിയൊടിക്കാന്‍ പോയാല്‍ തോക്കുകള്‍ കഥ പറയും. കേന്ദ്രത്തിന്റെ കൂടി അഭിമാന പ്രശ്‌നമാണ്. ഇനി ലോറി തടയുകയോ നിര്‍മ്മാണ പ്രദേശത്ത് ഇരച്ച് കയറുകയോ ചെയ്താല്‍ പണി പാളും. പ്രശ്‌നമുണ്ടായാല്‍ സംസ്ഥാനത്തിനും കൈ മലര്‍ത്താം.
കേന്ദ്ര സേനയെ ഇറക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിരിക്കുകയാണ്. കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് അറിയിക്കാന്‍ ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദേശിച്ചു. ഹര്‍ജി 7നു പരിഗണിക്കാന്‍ മാറ്റി. അക്രമത്തിനു പ്രേരണ നല്‍കിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചു.
ഹര്‍ജിയിലെ എതിര്‍കക്ഷികളില്‍ എത്ര പേരെ അറസ്റ്റു ചെയ്‌തെന്നും കോടതി ആരാഞ്ഞു. 5 പേര്‍ക്കെതിരെ കേസെടുത്തെന്നും ഗൗരവമായി നടപടികള്‍ എടുക്കുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി എന്‍.മനോജ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. അക്രമം തടയാന്‍ വെടിവയ്പ് ഒഴികെയുള്ള നടപടികള്‍ സ്വീകരിച്ചു. വെടിവയ്പില്‍ കലാശിച്ചിരുന്നെങ്കില്‍ നൂറുകണക്കിനുപേര്‍ മരിക്കുമായിരുന്നു. കേന്ദ്രസേനയുണ്ടായിരുന്നെങ്കിലും ഇതുതന്നെയാകും സ്ഥിതി.
തുറമുഖ മേഖലയില്‍ അതിക്രമിച്ചു കടക്കരുതെന്നു കോടതിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും 64 പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരുക്കുണ്ടാക്കിയ അക്രമമാണു നടന്നതെന്നും അദാനിയുടെ അഭിഭാഷകന്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പുപോലും പൊലീസ് നല്‍കുന്നില്ല. പൊലീസ് നിസ്സഹായരായിരിക്കാം. എന്നാല്‍ പൊലീസിനു കഴിയില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഇക്കാര്യത്തില്‍ 'ഈഗോ'യുടെ കാര്യമില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
അതേസമയം കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. ചീഫ് സെക്രട്ടറിയോ ഡിജിപിയോ കത്തു നല്‍കിയാല്‍ സേന എത്തും. നിലവില്‍ രാജ്യാന്തര തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ സുരക്ഷ കേന്ദ്രവ്യവസായ സുരക്ഷാസേനയ്ക്കാണ് (സിഐഎസ്എഫ്).
വിഴിഞ്ഞം തുറമുഖം നിര്‍മാണ ഘട്ടത്തിലായതിനാല്‍ സിഐഎസ്എഫിന് സ്വമേധയാ ചുമതല ഏറ്റെടുക്കാനാവില്ല. വിഴിഞ്ഞം പദ്ധതി മേഖലയുടെ സുരക്ഷാ ചുമതല നിലവില്‍ കേരള പൊലീസിനാണ്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ 700 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് എസ്പിമാരുടെ സേവനവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാറിനു ലഭ്യമാക്കി.
സമരത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണെന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്‍ എ.ജെ.വിജയന്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ മോദിക്കു പഠിക്കുകയാണ്. കര്‍ഷക സമരത്തോട് മോദി സര്‍ക്കാര്‍ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. തീവ്രവാദിയെന്നു വിളിച്ചാലും സമരത്തില്‍നിന്നു പിന്നാക്കം പോകില്ല. മന്ത്രിയുടെ സഹോദരന്‍ എന്ന പരിഗണന വേണ്ട; ഇത് കുടുംബപ്രശ്‌നമല്ല. ആന്റണി രാജു യുഡിഎഫിലായിരുന്നപ്പോഴും എല്‍ഡിഎഫിലായിരുന്നപ്പോഴും ഞാന്‍ വിഴിഞ്ഞം പദ്ധതിക്ക് എതിരായിരുന്നു. വിജയന്‍ പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഗൂഢാലോചനയും ബാഹ്യ ഇടപെടലും ഉണ്ടെന്നു മറ്റു മന്ത്രിമാരും ഇടതു നേതാക്കളും ആരോപിക്കുമ്പോഴാണ് ആന്റണി രാജുവിന്റെ വേറിട്ട നിലപാട്. വിഴിഞ്ഞം വിഷയത്തില്‍ തീവ്രവാദബന്ധം ആരോപിച്ച് സിപിഎം മുഖപത്രത്തില്‍ 9 പേരുടെ ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊരു ചിത്രം ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ. വിജയന്റേതാണ്. എന്തായാലും കേന്ദ്ര സേനയുടെ വരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























