പോലീസുകാരോടാ കളി... വിഴിഞ്ഞത്ത് കേന്ദ്രസേന എത്തുമെന്നതായതോടെ ആശ്വാസത്തില്‍ അദാനിയും സര്‍ക്കാരും; വിഴിഞ്ഞത്ത് കേന്ദ്ര കാവല്‍ സമ്മതമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതോടെ സമരം നേരിടാന്‍ സി.ആര്‍.പി.എഫ്; ക്രമസമാധാനം പൊലീസിന്

വിഴിഞ്ഞം സംഭവം സിനിമാകഥ പോലെയായി. പോലീസുകാരുടെ കാല് തല്ലിയൊടിച്ചവരെ നല്ലവനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു എന്ന പ്രചരണമാണ് നടന്നത്. എന്നാല്‍ ആശാന്റെ വക പണി മറുപണിയായി. പോലീസിന്റെ കാല് തല്ലിയൊടിച്ചവരെ നേരിടാനെത്തുന്നത് സാക്ഷാല്‍ കേന്ദ്ര സേന. പോലീസിന്റെ കാല് തല്ലിയൊടിച്ചപോലെ അവരുടെ മെക്കിട്ട് കയറിയാല്‍ വിവരമറിയും. രാജ്യസുരക്ഷയാണ് കളി മാറും. അങ്ങനെ താടിയുള്ള അപ്പനെ പേടിക്കുക തന്നെ ചെയ്യും.
വിഴിഞ്ഞത് കേന്ദ്ര സേന ഇറങ്ങുന്നതില്‍ ഹൈകോടതി ഉത്തരവ് കാത്തിരിക്കുകയാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും. സുരക്ഷ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തെ ഇന്നലെ കോടതിയില്‍ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. കേന്ദ്രസേനയേ കൊണ്ട് വന്നു വിരട്ടാന്‍ നോക്കേണ്ട എന്നാണ് സമര സമിതി നിലപാട്. അതേസമയം വിഴിഞ്ഞത്ത് സംഘര്‍ഷങ്ങളില്‍ പ്രതികളായവരുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി.
അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കമെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം അടക്കം പൊലീസ് ശേഖരിച്ച് തുടങ്ങി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോര്‍ട്‌സ് നല്‍കിയ ഹര്‍ജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
5 പേരെ അറസ്റ്റുചെയ്‌തെന്നും ബിഷപ്പും വൈദികരും അടക്കമുളളവരെ പ്രതികളാക്കിയെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. അക്രമം തടയാന്‍ വെടിവെപ്പ് ഒഴികെ സകല നടപടിയും സ്വീകരിച്ചു. വെടിവെച്ചിരുന്നെങ്കില്‍ നൂറുപേരെങ്കിലും മരിക്കുമായിരുന്നു. പൊലീസ് സംയമനത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് രംഗം ശാന്തമായതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
എന്നാല്‍ പ്രതികളായ വൈദികരടക്കമുളളവര്‍ സമരപ്പന്തലില്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോര്‍ട്‌സ് അറിയിച്ചു. പദ്ധതി മേഖലയ്ക്ക് സംരക്ഷണമൊരുക്കുന്നെന്ന പേരില്‍ പ്രതികളായ സമരക്കാരെയാണ് പൊലീസ് സംരക്ഷിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. പദ്ധതി മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആദാനി പോര്‍ട്‌സ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രത്തിന് നേരിട്ടടപെടാന്‍ കഴിയൂ എന്ന് കോടതി ചോദിച്ചു. എതിര്‍പ്പില്ലെന്നറിയിച്ച സാഹചര്യത്തില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ജസ്റ്റീസ് അനു ശിവരാമന്‍ നിര്‍ദേശിച്ചു. അടുത്ത ബുധനാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിക്കണം.
അതേസമയം കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയും സി.പി.എം സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുകയും ചെയ്തതോടെ പദ്ധതി സേനയുടെ കാവലില്‍ നടപ്പാക്കാന്‍ സാഹചര്യമൊരുങ്ങി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയുടെ നിയന്ത്രണം ആര്‍ക്കെന്നതില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാവും. സംസ്ഥാനത്തെ ഉന്നത പൊലീസ് ഓഫീസര്‍ക്കാവണം നിയന്ത്രണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതാണ് പതിവ്.
പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് കോടതിയില്‍ എത്തിയപ്പോള്‍, സര്‍ക്കാര്‍ ബോധിപ്പിച്ചത് കേന്ദ്രസേന വന്നാലും സ്ഥിതി മാറില്ലെന്നും അതിനാല്‍ ആവശ്യമില്ലെന്നുമായിരുന്നു. ആ നിലപാടാണ് മാറ്റിയത്. പൊലീസ് പ്രകോപനപരമായി നീങ്ങിയിരുന്നെങ്കില്‍ ഏറെ മരണങ്ങള്‍ സംഭവിക്കുമായിരുന്നു എന്ന് ബോധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കേന്ദ്രസേന വരുന്നതിനെ അനുകൂലിച്ചത്.
പാറയും മറ്റും കടല്‍മാര്‍ഗ്ഗം കൊണ്ടുവന്ന് സംഭരിച്ചിരിക്കുന്നത് മുപ്പത് കിലോമീറ്ററിലേറെ അകലെ മത്സ്യത്തൊഴിലാളി കേന്ദ്രമായ അഞ്ചുതെങ്ങിലാണ്. അവിടെ നിന്ന് ഇവ വിഴിഞ്ഞത്ത് എത്തിക്കാനും കേന്ദ്രസേനയുടെ സംരക്ഷണം വേണ്ടിവരും. സമരക്കാര്‍ ഇപ്പോഴും സജീവമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























