കണ്ടെത്തിയത് പഴകിയ മൃതദേഹം; തെളിവുകൾ നഷ്ടപ്പെട്ടിരുന്നു; അന്വേഷണസംഘവും പ്രോസിക്യൂഷനും നേരിട്ടത് കടുത്ത വെല്ലുവിളി; ആദ്യം പൊലീസ് കാര്യമായി അന്വേഷിച്ചില്ല

കോവളത്തു വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ പ്രതികൾ വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.സനിൽ കുമാർ. ഇവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഈ കേസ് തെളിയിക്കുക അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കടുത്ത വെല്ലുവിളിയായിരുന്നെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
38 ദിവസം കഴിഞ്ഞാണ് മൃതദേഹം ചൂണ്ടയിടാൻ പോയ യുവാക്കൾ കണ്ടെത്തിയത്. കോവളത്തിനു സമീപം പനത്തുറയിൽ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിലായിരുന്നു വനിതയുടെ മൃതദേഹം കാണുന്നത്. മരിച്ചതു വിദേശ വനിതയാണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സമീപത്തു ചീട്ടുകളിച്ചിരുന്ന ആളുകളാണു പ്രതികളെക്കുറിച്ചുള്ള സൂചന നൽകിയത്.
മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നതിനാല്‍ പല തെളിവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ച് കേസ് ബില്‍ഡ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞു. അത് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പ്രദേശത്തെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത യുവതിക്ക് സ്ഥലം നന്നായി അറിയാവുന്ന ആളുടെ സഹായമില്ലാതെ എത്താന്‍ സാധിക്കില്ലെന്ന വാദം അംഗീകരിക്കപ്പെട്ടു. ഇത് ആര് എന്നതായിരുന്നു അടുത്ത ചോദ്യം. 18 സാഹചര്യങ്ങള്‍ പ്രോസിക്യൂഷന്‍ മുന്നോട്ടുെവച്ചു. അത് കോടതി അംഗീകരിച്ചു.
നിര്‍ണായക സാക്ഷിയായ കെമിക്കല്‍ എക്സാമിനര്‍ മൊഴിമാറ്റിയെങ്കിലും മറ്റ് റിപ്പോര്‍ട്ടുകള്‍ ഗുണംചെയ്തു. കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ 30 സാക്ഷികളെയാണു പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറു മാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാറും കോവളത്തെ കടയുടമ ഉമറുമാണു കൂറുമാറിയത്. കുറ്റപത്രം നൽകി 3 വർഷത്തിനു ശേഷമാണു വിധി.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. ശശികലയുടെ സംശയത്തിന് ഇടയില്ലാത്ത വിധമുള്ള റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. സ്വകാര്യഭാഗത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹത്തില്‍ അടിവസ്ത്രം ഉണ്ടായിരുന്നില്ല. ഒന്നാംപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിവസ്ത്രം കണ്ടെത്തി. ഇത് താന്‍ വിദേശത്തുനിന്ന് വാങ്ങി നല്‍കിയതാണെന്ന് യുവതിയുടെ സഹോദരി തിരിച്ചറിഞ്ഞു. ഇത്തരം സാഹചര്യത്തെളിവുകളിലൂടെയാണ് പ്രതികളെ കുടുക്കിയത്.
പ്രതികളുടെ വീടിനടുത്തു നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു .പ്രതി ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും പ്രതി ഉദയൻ 6 കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്.ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണു ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു വിഹാരകേന്ദ്രം.
ആയുർവേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നു സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് നാൽപതുകാരിയായ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മാർച്ച് 14ന് രാവിലെ നടക്കാനിറങ്ങിയ ഇവരെ കാണാതായി. കാണാതായ ദിവസം തന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. എങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.
ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നു പോയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എന്നാൽ സിസിടിവി ക്യാമറകൾ
കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫലം കണ്ടില്ല. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്.സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.പിന്നീടുള്ള പല ദിവസവും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീണു ശിരസ്സ് അറ്റുപോയിരുന്നു.
https://www.facebook.com/Malayalivartha
























