ഗവര്‍ണറുടെ നിലപാടുകളെ കരുതലോടെ നേരിടുന്നതിനേക്കാള്‍ അപ്പുറം പ്രതിപക്ഷത്തിന്റെ ആക്രമണവും ഭരണപക്ഷം കരുതിയിരിക്കണം.

നിയമസഭാ സമ്മേളനത്തിനുള്ള സകല തയ്യാറെടുപ്പുകളും രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിന് ഏറെ പ്രതിബന്ധങ്ങളെ കടന്നു വേണം ഇത്തവണ നിയമസഭ സമ്മേളനം നടത്തേണ്ടി വരിക. ഗവര്‍ണറുടെ അപ്രീതിയ്ക്ക പാത്രമായ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ പങ്കെടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
അതു കൊണ്ട് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സഭ ഡിസംബറില്‍ തുടങ്ങി ജനുവരിയിലേയ്ക്ക് നീട്ടി കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ഗവര്‍ണറുടെ നിലപാടുകളെ കരുതലോടെ നേരിടുന്നതിനേക്കാള്‍ അപ്പുറം പ്രതിപക്ഷത്തിന്റെ ആക്രമണവും ഭരണപക്ഷം കരുതിയിരിക്കണം. ഈ പ്രത്യകേ സാഹചര്യത്തില്‍ സഭ ചേരേണ്ടി വരുന്നത് തന്നെ പിണറായി സര്‍ക്കാരിന് ഏറെ അവമതിപ്പുണ്ടാക്കുന്നതാണ്.
നിയമസഭയില്‍ ഇത്തവണ ഗവര്‍ണറുടെ പ്രീത നഷ്ടപ്പെട്ട ധനകാര്യ മന്ത്രി ബിലഗോപാലിനോടുള്ള ഗവര്‍ണറുടെ നയം ഏത് തരത്തിലായിരിക്കുമെന്ന് ആശങ്ക ഉയരുകയാണ്. നിയമസഭ സമ്മേളനം ജനുവരിയിലേയ്ക്ക് നീണ്ടില്ലെങ്കിലും ജനുവരിയില്‍ സമ്മേളനം വിളിച്ചു കൂട്ടി ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. ബജറ്റ് അവതരിപ്പിച്ചാല്‍ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ധനവനിയോഗ ബില്ലുകള്‍ പാസാകുകയുള്ളൂ.
ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിനെതിരെ ഗവര്‍ണര്‍ രാജ്യദ്രോഹകുറ്റവും, സത്യപ്രതിജ്ഞാ ലംഘനവുമാണ് ആരോപിച്ചിരിക്കുന്നത്. ഈ ആരോപണത്തില്‍ നിന്നും ഗവര്‍ണര്‍ പിന്നോട്ട് പോയിട്ടുമില്ല. ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഗവര്‍ണറുടെ നിലപാടിനോട് കാര്‍ക്കശ്യത്തോടെയാണ് മറുപടി നല്കിയത്. എന്നാല്‍ ഗവര്‍ണര്‍ തന്റെ നിലപാട് നാളിതു വരെ തിരുത്തിയിട്ടില്ല.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവര്‍ണറും സ്വീകരിക്കുന്ന നിലപാടുകളാകും ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സമ്മേളനം നീണ്ടാലും ഇല്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധനകാര്യ വകുപ്പില്‍ നടന്നു കൊണ്ടിരിക്കുകയാണ്.ധനമന്ത്രി അവതരിപ്പിക്കുന്ന ധനബില്‍, ധനവിനിയോഗ ബില്ലുകള്‍, ഉപധനാഭ്യര്‍ത്ഥനയുടെ ധനവിനിയോഗ ബില്ലുകള്‍ എന്നിവ നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കണം.
ധനസംബന്ധമായ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. തുടര്‍ന്ന് നിയമസഭ പാസാക്കുന്ന ഈ ബില്ലുകള്‍ ഭരണഘടനാ വ്യവസ്ഥനുസരിച്ച് ഗവര്‍ണര്‍ അംഗീകാരം നല്കണം. ഭരണ പ്രതിസന്ധിയുണ്ടാകും എന്നതിനാല്‍ ഇത്തരം ബില്ലുകള്‍ ഒപ്പു വെയ്ക്കാതെ തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. എന്നാല്‍ ധനമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റവും , സത്യപ്രതിജ്ഞാ ലംഘനവും നിലനില്ക്കുന്നതിനാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്.
ഗവര്‍ണര്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട മന്ത്ര തയ്യാറാക്കുന്ന ധനവിനിയോഗ ബില്ലുകള്‍ ഗവര്‍ണര്‍ അംഗീകിരക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തന്റെ അപ്രീതിയ്ക്ക് പാത്രമായ ധനകാര്യ മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം മന്ത്രിസഭയില്‍ തുടരണോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടിയും കെടുത്തു.
പ്രീതി നഷ്ടപ്പെട്ടെങ്കിലും മന്ത്രിയെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്ന് പിന്നീട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയെ മാറ്റുന്നതും നിയമിക്കുന്നതും മുഖ്യമന്ത്രിയുടെ ചോയ്‌സാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.മന്ത്രി തനിക്കെതിരെ പറഞ്ഞതിനല്ല രാജ്യത്തിന്റെ ഐക്യത്തിന് നിരക്കാത്തതു പറഞ്ഞതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചത്. ഗവര്‍ണര്‍ ഇപ്പോള്‍ കൊച്ചിയിലാണ് നിയമസഭ തുടങ്ങുന്ന തിങ്കളാഴ്ച അദ്ദേഹം തിരികെയെത്തും. സമ്മേളനത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ രാജ്ഭവന്‍ പുറത്തുവിട്ടിട്ടില്ല.
ഇവിടെ ഗവര്‍ണര്‍ , സര്‍ക്കാര്‍ പോരില്‍ ആദ്യം മുതല്‍ക്കേ കുതന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും കളിയായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിര്‍ത്തപ്പോഴൊക്കെ വളരെ സൂത്രത്തില്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് സ്വന്തം വഴിക്ക് കൊണ്ടു വരാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്.. ഗവര്‍ണര്‍ എന്നും തെറ്റിപിരിയലിന്റെ പാത സ്വീകരിച്ചതോടെ സര്‍ക്കാര്‍ ഗവര്‍ണറെ കൈവിടുന്ന അവസ്ഥയാണുണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് സര്‍വ്വകലാശാലകളും കടന്ന് നിയമസഭയില്‍ എത്തി നില്ക്കുകയാണ്.
നിയമസഭയുടെ വര്‍ഷാരംഭ സമ്മേളനം ആരംഭിക്കേണ്ടത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും പരസ്പരം വാളെടുത്ത് നില്ക്കുമ്പോള്‍ ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിക്കാന്‍ സിപിഎം തയ്യാറല്ല. നയപ്രഖ്യാപന പ്രസംഗം നടന്നില്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വരും. നയപ്രഖ്യാപനത്തിന് ഗവര്‍ണറെ പങ്കെടുപ്പിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന ഭരണ ഘടന വിഷയങ്ങള്‍ ഏറെയാണ്.
സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന കാര്യങ്ങള്‍ നിയമസഭയില്‍ ഭരണതലവന്‍ എന്ന നിലയിലാണ് ഗവര്‍ണര്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ആകെകൂടിയുള്ള സര്‍ക്കാരിന്റെ വിലയിരുത്തലാണ് നയപ്രഖ്യാപനത്തില്‍ ഉണ്ടാവുക. എന്നാല്‍ നയപ്രഖ്യാപനം നടത്താതിരിക്കാനുള്ള വഴികളാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.ജനുവരിയിലേയ്ക്ക് കൂടി നിയമസഭ സമ്മേളിയ്ക്കുകയാണെങ്കില്‍ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. പുതുവര്‍ഷത്തില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് സഭ സമ്മേളിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറെ ക്ഷണിച്ച് കൊണ്ട് വന്ന് നയപ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ ആശയകുഴപ്പം തുടരുകയാണ്.
സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന പ്രസംഗം തന്നെ ഗവര്‍ണര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും നടത്തി കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ സംസാരിക്കുമോയെന്ന ഭയവും ഇടതുപക്ഷത്തിനുണ്ട്. എന്നാല്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ അഞ്ചിന് നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഇതിനിടയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിനെ വട്ടം കറക്കുന്നുണ്ട്.സാമ്പത്തിക രംഗം വളരെ മോശമാണെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് സൂചിപ്പിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.ഇങ്ങനെ കടമെടുത്ത് മുന്നേറിയാല്‍ എവിടെ ചെന്നാണ് അവസാനിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വൃക്തതയുമില്ല. രണ്ടായിരം കോടി കൂടി കടമെടുത്തതോടെ ഈ വര്‍ഷത്തെ മൊത്തം കടമെടുപ്പ് പതിനയ്യായിരത്തി നാനൂറ്റി ഇരുപത്തിയാറ് കോടി രൂപയായി..
ഡിസംബര്‍ വരെ പതിനേഴായിരത്തി തൊള്ളായിരിത്തി മുപ്പത്തിയാറ് രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദി നല്കിയിട്ടുള്ളത്.കേന്ദ്ര അനുമതിയില്‍ ഇനി അഞ്ഞൂറ് കോടി രൂപയാണ് കടമെടുക്കാനുള്ള അനുമതി. ഇപ്പോള്‍ രണ്ടായിരം കോടി കൂടി എടുത്തത്തതോടെ ഇനി അഞ്ഞൂറ് കോടി രൂപ മാത്രമാണ് കേരളത്തിന് കടമെടുക്കാനുള്ള അനുവാദമുള്ളത്. നവംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും നല്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ രണ്ടായിരം കോടി കടമെടുത്തത്.. സാമൂഹിക സുരക്ഷാ പെന്‍ഷനും, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും മാസങ്ങളായി വിതരണം നനടക്കുന്നില്ല.
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ പല പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്. ജി എസ് ടി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും അത് സംസ്ഥാനത്തിന്റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ഉതകുന്നതല്ല.ഡിസംബര്‍ മുതല്‍ കടമെടുക്കാനുള്ള അനുമതി നിഷേധിച്ചാല്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ പൂര്‍ണ്ണമായും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതൊഴിവാക്കാനായി ജിഎസ്ടി കുടിശിഖ നല്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജിഎസ്ടി കുടിശികയായി ആയിരത്തി അഞ്ഞൂറ്റി നാല്പത്തെട്ട് കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ആ തുക ലഭിച്ചാലും ഒരുമാസത്തെ ശമ്പളത്തിന് പോലും തികയാതെ വരും.
ഇതിനിടയില്‍ മഹാപ്രളയ കാലത്ത് കേന്ദ്രം നല്കി അരിക്ക് നല്കാനുള്ള ഇരുന്നൂറ്റി അഞ്ച് കോടി രൂപ കേന്ദ്രത്തിന് കൊടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്രത്തിന്റെ കടുത്ത നിലപാടിന് ശേഷമാണ് ആ തുക കൈമാറാന്‍ തീരുമാനിച്ചത്. എന്നിട്ടും കേന്ദ്രം ജി എസ് ടി കുടിശിക നല്ാന്‍ തയ്യാറായിട്ടില്ല. കടമെടുപ്പിന്റെ പരിധി കൂട്ടാന്‍ കേന്ദ്രത്തിനോട് കേരളം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതും സാമ്പത്തിക അവസ്ഥ മോശമായത് മുന്നില്‍ കണ്ടു കൊണ്ടാണ്. നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് കടമെടുക്കാന്‍ അനുമതിയുള്ളത്. ജി എസ് ടി വരുമാനം നിലച്ചതിനാല്‍ കടമെടുപ്പ് പരിധി നാല് ശതമാനമാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാഹചര്യങ്ങള്‍ ഇത്രയും മോശമായി നില്ക്കുന്ന അവസ്ഥയില്‍ ധനമന്ത്രിയെ ഒവിവാക്കി ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ബജറ്റ് അവതരണത്തിന് മുന്‍പ് ഗവര്‍ണര്‍ മനസ് തുറക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കണമെന്ന തീരുമാനത്തിലാണ് സര്‍ക്കാരും. അഥവാ ബാലഗോപാലിന് ബജറ്റ് അവതരിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ ആ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാന്‍ കഴിയുമോയെന്ന കാര്യത്തിലും ആശങ്ക നിലനില്ക്കുകയാണ്.
https://www.facebook.com/Malayalivartha
























