വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിന്റെ ഒത്തുകളി കോടതിയക്കും ബോധ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിന്റെ ഒത്തുകളി കോടതിയക്കും ബോധ്യപ്പെട്ടു. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും പോലീസുകാരെ ബന്ധികളാക്കി മര്‍ദ്ദിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന് മുന്നിലൂടെ സഞ്ചരിച്ചിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയെ കോടതിയും വിമര്‍ശിച്ചു. തുറമുഖത്തുണ്ടായി കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ അദാനിയും പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കേസുകളെടുത്ത് കുന്നുകൂടുന്നതല്ലാതെ അറസ്‌റ്റോ മറ്റ് നടപടികളോയില്ലാത്തതാണ് വിമിര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിലും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. സമരവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണക്കൂടുതലാണ് ഇതിന് കാരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 180 ഓളം കേസുകളാണ്.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരുള്‍പ്പെടെ ആയിരം പേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നതിന് വിലാസം ഉള്‍പ്പെടെയുള്ള പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. അറസ്റ്റിലേക്ക് കടക്കുന്നതിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീകളെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്.
ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘവുമുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഉന്നതതലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോവും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ ഓരോ ദിവസവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്‌ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്.
വിഴിഞ്ഞത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരെ സജ്ജമാക്കി നിര്‍ത്തി. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. വിഴിഞ്ഞം ആക്രമണത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചെന്നും പദ്ധതി പ്രദേശത്തേക്കെത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞെന്നും പൊലീസ് റിപോര്‍ട്ടില്‍ പറയുന്നു.
പള്ളികളില്‍ ഇടയലേഖനം വായിച്ചും വൈദികര്‍ പള്ളി മണിയടിച്ചും കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്തെത്തിയെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫാ.യൂജിന്‍ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ 500 ഓളം പേര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചുകയറി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ കയറിയത്. ഒന്നിലേറെ തവണ അവര്‍ കയറി കൊടികള്‍ നാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























