കമ്പും കത്തിയും മലപ്പുറത്ത് ഇങ്ങോട്ട് കളിക്കേണ്ട ലീഗും കൂടെയാണ്

വിഴിഞ്ഞം തുരമുഖ സമരത്തില്‍ അവസാനം അവരും എത്തി. വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നെങ്കിലും അവസാനം മുസ്ലീംലീഗും തുറമുഖ സമരത്തില്‍ പ്രസ്താവനാ പ്രതിഷേധവുമായെത്തി. തുറമുഖ സമരം തുടങ്ങിയിട്ട് നൂറ്റി മുപ്പത്തി അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതിപക്ഷനിരയില്‍ നിന്ന് സുധാകരന്റെയും , വി.ഡി. സതീശന്റെയും പ്രകടനങ്ങള്‍ മാത്രമാണ് വന്നത്.
തുറമുഖ സമരത്തിന് അനുകൂലമാണോ, അതോ സര്‍ക്കാരിന് അനുകൂലമാണോയെന്ന് വ്യക്തമാക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ആദ്യം കോണ്‍ഗ്രസ് നേതൃത്വം നിന്നത്. ഇപ്പഴിതാ തുറമുഖം വേണം. സമരക്കാരുടെ ആവശ്യങ്ങളും പരിഹരിക്കണം എന്ന നിലപാടിലെത്തി.
പിണറായി സര്‍ക്കാരിലെ മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയെക്കിതിരെ ഫാദര്‍ തിയോഡിഷ്യസ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മുസ്ലീംലീഗ് പിന്‍തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. തിയോഡീഷ്യസിന്റെ പരാമര്‍ശം അപക്വമെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍. സമരം രാജ്യവിരുദ്ധമെണെന്നും മന്ത്രി പറഞ്ഞു. പദ്ധതി നിര്‍ത്തിവെക്കാനാവില്ല, അത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു സര്‍ക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. സമരത്തില്‍ തീവ്രവാദികളുടെ സ്വാധീനവും വിദേശ ഫണ്ടും ഒഴുകുന്നതായി മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹത്തില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചാല്‍ മതിയെന്നുമാണ് ഫാദര്‍ തിയോഡീഷ്യസ് പറഞ്ഞത്. തിയോഡീഷ്യസിന്റെ പ്രസ്താവനയ്‌ക്കെതിരെ എല്ലാ തുറകളില്‍ നിന്നും കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
നാക്ക് പിഴവാണെന്നും പറഞ്ഞതില്‍ ഖേദമുണ്ടെന്നും തൊട്ടുടുത്ത ദിവസം തന്നെ ഫാദര്‍ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഗ്ഗീയ കലാപത്തിന് പുരോഹിതന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പോലീസ് കേസെടുത്തിരിക്കുകയാണ്.
ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവുമുണ്ടാക്കാന്‍ വര്‍ഷങ്ങളുടെ പരിശീലനം ലഭിച്ച വികാരിയച്ചനില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പി.എം.എ സലാം പറഞ്ഞു. സമരത്തില്‍ നിരോധിത സംഘടനകളുടെ നുഴഞ്ഞു കയറ്റമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ടത് സര്‍ക്കാരാണ്.
അത് ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. വിഴിഞ്ഞം പദ്ധതി ജനങ്ങളെ വെല്ലുവിളിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പി എം എ സലാം പറഞ്ഞു വെയ്ക്കുന്നു.
വിഴിഞ്ഞം അക്രമ സമയത്ത് ലത്തീന്‍ ഇതര സമുദായങ്ങളുടെ സ്ഥാപനങ്ങളും വീടുകളും തിരഞ്ഞ് പിടിച്ച് ആക്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയും വിരല്‍ ചൂണ്ടുന്നത് ആ തരത്തിലായിരുന്നു. എന്നാല്‍ തുറമുഖത്തെ താമസക്കാരെ വര്‍്ഗ്ഗീയമായി വേര്‍തിരിക്കാനാണ് ഇത്തരം പ്രസ്ഥാവനകളെന്ന് സമരസമിതി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. സമര സമതിയുടെ മിക്കവാറും നേതാക്കളുടെ പേരില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഗൂഡാലോചന നടത്തിയെന്ന പേരില്‍ കേസ് നിലനില്ക്കുന്നുണ്ട്.
കൂട്ട ആക്രമണത്തിന് ആഹ്വാനം നല്കിയെന്നതിന് വെള്ളയമ്പലം ബിഷപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ കേരള പോലീസിനെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.
കണ്ടാലറിയാവുന്ന ആയിരം പേരെ പ്രതിയാക്കി 188 കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്. ഐ ലിജു പി മണിയുടെ മൊഴിയിലും വ്യക്തികളുടെ പേരുകള്‍ പറഞ്ഞിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത കു്ട്ടികള്‍ ഉള്‍പ്പടെ വളഞ്ഞിട്ടാണ് മര്‍ദ്ദിച്ചത്. കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണമെന്ന് എസ്. ഐ മൊഴി നല്കിയിട്ടുണ്ട്. വധശ്രമം, ഗൂഡാലോചന, അനധികൃതമായി സംഘം ചേരല്‍, പോലീസ് സ്‌റ്റേഷന്‍ ആക്രമണം, സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദ്ദിക്കല്‍, ആള്‍ക്കൂട്ട ആക്രമണം തുടങ്ങിയ വകുപ്പുകള്‍ സത്രീകള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























