സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി
സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പി എം ഹരിദാസ് (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. അയത്തിൽ പാൽക്കുളങ്ങരയിലെ വീട്ടിലായിരുന്നു താമസം. ഭാര്യ: വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു. മരുമകൻ: രാമനാഥൻ. സംസ്‌കാരം ഇന്നു രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ.
1984ൽ ഹരിദാസ് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണു കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെയായിരുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഫിലിം റെപ്രസെന്റിറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കൊന്നുകത്തിക്കുകയായിരുന്നെന്ന് ഹരിദാസിന്റെ നേതൃത്വത്തിൽ കണ്ടെത്തി. സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്‌തു. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
നിരവധി കൊലക്കേസുകളാണ് ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് മൂലം തെളിയിച്ചത്. ചങ്ങനാശേരി കുറിച്ചിയിലെ അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കൊല്ലം എൽഡേഴ്സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ചാക്കോ വധക്കേസ് ആസ്‌പദമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിൽ ഇന്ദ്രജിത്താണ് ഡിവൈഎസ്‌പി കൃഷ്‌ണദാസ് എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിട്ടത്.
https://www.facebook.com/Malayalivartha