വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി; വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശിക പിടിക്കാൻ തീരുമാനമായില്ല ; യോഗത്തിൽ കരം കൂട്ടാൻ നിർദ്ദേശം വച്ചത് മന്ത്രി റോഷി അഗസ്റ്റിൻ;നീക്കം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി

വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി. കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാൻനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. ജല അതോറിറ്റി 2391 കോടി നഷ്ടം നേരിടുന്നുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഇതോടെ കുടിവെള്ളനിരക്ക് രണ്ടര ഇരട്ടി വർധിക്കും. ഒരു കിലോലിറ്ററിന് (1000 ലിറ്റർ) 4.4 രൂപ മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി ജലഅതോറിറ്റി ഈടാക്കുന്ന ഇപ്പോഴത്തെ നിരക്ക്. ഇത് 14.4 രൂപമുതൽ 22 രൂപ വരെയായി വർധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുടിവെള്ളക്കരവർധന ബാധകമല്ല.
2016-ലാണ് അവസാനമായി കുടിവെള്ളക്കരം വർധിപ്പിച്ചത്. രണ്ടുവർഷംമുമ്പ് കേന്ദ്രസഹായങ്ങൾ ലഭിക്കുന്നതിന് പ്രതിവർഷം അഞ്ചുശതമാനംവീതം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഒരുകിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ചെലവാകുമ്പോൾ ഒമ്പതുരൂപയാണ് ജലഅതോറിറ്റിക്ക് തിരിച്ചുലഭിക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിനാണ് ഇടതുമുന്നണി യോഗത്തിൽ കരം വർധിപ്പിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്നത്. നിലവിൽ 2391.89 കോടിയാണ് ജലഅതോറിറ്റിക്ക് കിട്ടാനുള്ളത്. ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് നിരക്കുവർധനയ്ക്ക് അനുമതി നൽകിയതെന്നാണ് വിശദീകരണം.
കോടിക്കണക്കിന് രൂപ വന്‍കിടക്കാരുടെ കുടിശിക കിട്ടാനുള്ളപ്പോളാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വെള്ളക്കരം കൂട്ടാന്‍ മുന്നണി അനുമതി നല്‍കിയത്. ഒരു സാധാരണകുടുംബം ശരാശരി 10മുതൽ 20കിലോ ലിറ്റർ വെള്ളം പ്രതിമാസം ഉപയോഗിക്കുമെന്നാണ് കണക്ക്. ഇവർക്ക് ഇപ്പോൾ 88രൂപമുതൽ 166 രൂപവരെ രണ്ടുമാസത്തിലൊരിക്കൽ ബിൽ വരാം. പുതിയനിരക്ക് വരുന്നതോടെ ഇത് 280 രൂപ മുതൽ 560 രൂപ വരെയാകും. ഉപഭോഗത്തിനനുസരിച്ച് സ്ലാബ് ഉയരുന്നതോടെ നിരക്കിലും വൻവർധനയുണ്ടാകും. മന്ത്രിസഭ അംഗീകരിച്ചശേഷമാകും അന്തിമ തീരുമാനം വരുന്നത്.
https://www.facebook.com/Malayalivartha


























