തരൂര്‍ പടര്‍ന്ന് പന്തലിക്കുന്നു... വെറും മൂന്ന് മാസം കൊണ്ട് മുസ്ലീം, ക്രൈസ്തവ, നായര്‍ സാമുദായിക നേതാക്കളുടെ കണ്ണിലുണ്ണിയാകാന്‍ ശശിതരൂരിന് കഴിഞ്ഞു; ചെന്നിത്തലയേയും സതീശനേയും വലിച്ചു കീറി സുകുമാരന്‍ നായര്‍; മലബാര്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് തരൂര്‍

വെറും 3 മാസം കൊണ്ടാണ് ശശി തരൂര്‍ ഡല്‍ഹി നായരില്‍ നിന്നും കേരളത്തിലെ നല്ല നായരായത്. സുകുമാരന്‍ നായര്‍ തന്നെ അത് പറഞ്ഞപ്പോള്‍ നായര്‍ സമുദായത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചു. മാത്രമല്ല ചെന്നിത്തലയും സതീശനും കെസി വേണുഗോപാലും ഔട്ടാകുന്ന കാഴ്ചയുമാണ് കണ്ടത്. 3 മാസം കൊണ്ട് ക്രൈസ്തവ മുസ്ലീം നേതാക്കളുടേയും മനസില്‍ കയറിപ്പറ്റാന്‍ തരൂരിനായി.
മതസാമുദായിക നേതാക്കളെ സന്ദര്‍ശിച്ച് ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നു തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞതാണ്. അതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെഎന്‍എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി എന്നിവരെയാണ് ഇന്നലെ തരൂര്‍ സന്ദര്‍ശിച്ചത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നതെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് കൂട്ടായ നേതൃത്വമാണ്. അതില്‍ തരൂര്‍ തന്റെ ദൗത്യം ചെയ്യുന്നു. അത് മറ്റുള്ളവര്‍ക്ക് എതിരല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.ശശി തരൂര്‍ വിശ്വപൗരനാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ് തരൂര്‍ ചെയ്യുന്നതും തങ്ങള്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശക്തമായ പര്യടനമാണ് തരൂര്‍ നടത്തുന്നത്. ശശി തരൂരിനെ പോലെയുള്ളവര്‍ വിശ്വപൗരന്മാരാണല്ലോ. ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത്. ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ പര്യടനം തുടരുന്നതിനിടെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
അതേസമയം സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട തരൂര്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം ആവര്‍ത്തിച്ചു. 2026ലെ തിരഞ്ഞെടുപ്പുള്ളൂ. നിലവില്‍ കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ പറ്റി 2026 ല്‍ ചര്‍ച്ച ചെയ്യുന്നതാണ് പ്രസക്തം. പാര്‍ട്ടി നല്‍കുന്ന ഏതു ഉത്തരവാദിത്വവും താന്‍ സ്വീകരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അതില്‍ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ല. തരൂര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിവിധ സാമുദായിക സംഘടനാ നേതാക്കളെ സന്ദര്‍ശിക്കുന്ന തിരക്കിലാണ് ശശി തരൂര്‍. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കളെ തരൂര്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ അടി തുടങ്ങി. എന്തു പറയാനുണ്ടെങ്കിലും പാര്‍ട്ടിയിലാണു പറയേണ്ടതെന്നും കോണ്‍ഗ്രസുകാര്‍ പരസ്പരം പറയുന്നതു ചര്‍ച്ചയാകാന്‍ ഇടവരുത്തരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. 4 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും എന്തെങ്കിലുമാകുമെന്ന് ആരും പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്പിച്ചുവച്ചിട്ടുണ്ടെങ്കില്‍ അതു തല്‍ക്കാലം ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ വിചാരിച്ചാലും ലീഡറാക്കാമെന്ന് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും അങ്ങനെ ലീഡറാകുന്നവര്‍ക്കു ജനഹൃദയങ്ങളില്‍ ശാശ്വതമായി സ്ഥാനം കിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും പറഞ്ഞു.
https://www.facebook.com/Malayalivartha


























