ജീവിതമേ മാറിമറിഞ്ഞു... ഐ.എസ്.ആര്‍.ഒ ചാരക്കേസ് വ്യാജമെന്ന് സിബിഐ; ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമായതിനാല്‍ രാജ്യാന്തര ബന്ധം അന്വേഷിക്കണം; പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത്

ഒരു കാലത്ത് കേരളത്തെ ഇളക്കി മറിച്ച കേസാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. നമ്പിനാരായണന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ തുടങ്ങിയവരുടെ ജീവിതം മാറ്റി മറിച്ച സംഭവമാണ്. അവസാനം ഈ കേസ് വ്യാജമാണെന്ന് സിബിഐ തന്നെ സമ്മതിക്കുകയാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണിതെന്ന് സി.ബി.ഐ അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സി.ബി.ഐ രജിസ്റ്റര്‍ചെയ്ത ഗൂഢാലോചന കേസില്‍ പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളിലാണ് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയത്.
നമ്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നു. ഐ.എസ്.ആര്‍.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള രാജ്യാന്തര ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. അന്വേഷണ ഡയറി ചൊവ്വാഴ്ച ഹാജരാക്കാമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യാന്തര ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ലെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. വാദം പൂര്‍ത്തിയായതിനാല്‍ ജസ്റ്റിസ് കെ. ബാബു ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ ചാരക്കേസില്‍ കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. ഈ പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കുകയായിരുന്നു.
ഈ കേസില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാടെടുത്തു. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും കോടതിയെ അറിയിച്ചു.
സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കോടതിയെ അറിയിച്ചു. ഗൂഢാലോചനയില്‍ പുതിയ തെളിവുകള്‍ ലഭിച്ചോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐ മറുപടി. അതേസമയം ചാരകേസ് ഗൂഢാലോചനയില്‍ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്ന് സിബി മാത്യൂസ് പറഞ്ഞു. നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായിട്ടാണെന്നും കോടതിയെ അറിയിച്ചു.
നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത ചാരക്കേസ് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കാന്‍ സുപ്രീംകോടതിയാണ് നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതോടൊപ്പം, മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കി. ജസ്റ്റിസ് ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഓരോ പ്രതിയുടെയും പങ്കാളിത്തത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളടക്കം പരിശോധിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























