വീണ്ടും വിറപ്പിപ്പിച്ചിറങ്ങി... പിഎം 2 കാട്ടാനയെ മയക്കുവെടി വച്ച് തളച്ചിട്ട് ദിവസങ്ങള്‍ കഴിയും മുമ്പേ പേടിസ്വപ്നമായി പിടി 7; ധോണിയില്‍ ഭീതി പടര്‍ത്തി പിടി 7 ഇറങ്ങി; ഒറ്റയ്ക്കിറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തി; പിടി 7 നൊപ്പം കഴിഞ്ഞ ദിവസം കൂടുതല്‍ ആനകള്‍ കണ്ടത് ആശങ്ക

പിഎം 2 കാട്ടാനയെ മയക്കുവെടി വച്ച് തളച്ചിട്ട് അധിക ദിവസമായിട്ടില്ല. അതിനിടയ്ക്ക് മറ്റൊരു കാട്ടാന നാടിനെ വിറപ്പിക്കുന്നു. പാലക്കാട് ധോണിയില്‍ വീണ്ടും പി ടി 7 ഇറങ്ങി. പുലര്‍ച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. കഴിഞ്ഞ ദിവസം ആന ഇറങ്ങിയെങ്കിലും ഒപ്പം ഒരു കൊമ്പനും ഒരു പിടിയാനയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആനയെത്തിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു.
ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി. വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവര്‍ പുറത്തിറങ്ങാറില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നില്‍പ്പെടാറുള്ളത്. ഇവിടെ വച്ചാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നത്. അതിനുശേഷം ഒപ്പമുണ്ടായിരുന്നവര്‍ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ജനങ്ങള്‍.
പി.ടി ഏഴിനൊപ്പം രണ്ട് കാട്ടാനകള്‍ ഇന്നലെ രാവിലെ ആറോടെ ധോണിയിലെ ജനവാസ മേഖലയിലിറങ്ങിയത് വലിയ ഭീതി പരത്തി. അരിമണി എസ്റ്റേറ്റില്‍നിന്ന് ചൊളോടുവഴി ലീഡ് കോളേജ് പരിസരത്തേക്കാണ് ആനകളെത്തിയത്. നൂറോളം കുടുംബങ്ങള്‍ ഈ പ്രദേശത്തുണ്ട്. വീട്ടില്‍നിന്ന് ജോലിക്കും സ്‌കൂളിലേക്കും ഇറങ്ങിയവര്‍ ആനയെ ഭയന്ന് തിരികെക്കയറി. ആറേമുക്കാലോടെ മുണ്ടൂര്‍ റോഡിലൂടെ അംബേദ്കര്‍ ജങ്ഷനിലേക്ക് ആനയെത്തി. അവിടെനിന്ന് പഴമ്പുള്ളി വഴി അയ്യപ്പന്‍ചാല്‍ മേഖലയിലേക്ക് പോയി.
പ്രഭാത നടത്തത്തിനിറങ്ങിയവര്‍ ആനകളെക്കണ്ട് ഭയന്നോടി. വലിയ ശബ്ദത്തില്‍ നിലവിളിച്ചാണ് ആളുകള്‍ ആനയെ ഓടിച്ചത്. പ്രത്യേക ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പി ടി ഏഴ്. ചൊവ്വ പുലര്‍ച്ചെയാണ് കൊമ്പന്‍ മറ്റ് രണ്ടാനകള്‍ക്കൊപ്പം ചേര്‍ന്നത്. നാലുസംഘങ്ങളായി തിരിഞ്ഞ് വനപാലകര്‍ ആനയിറങ്ങാതിരിക്കാന്‍ അയ്യപ്പന്‍ചാല്‍, ധോണി മേഖലയില്‍ കാവലുണ്ട്.
തുടര്‍ച്ചയായി പ്രതിരോധ സമിതി നടത്തിയ സമരത്തെത്തുടര്‍ന്നാണ് പി ടി ഏഴിനെ പിടിക്കാന്‍ തീരുമാനമായത്. ഓപ്പറേഷന്‍ പി ടി ഏഴ് ദൗത്യത്തിനായി വയനാട് സംഘമെത്തിയെങ്കിലും ബത്തേരിയില്‍ ഇറങ്ങിയ കാട്ടാനയെ പിടികൂടാന്‍ മടങ്ങിയിരിക്കുന്നു. ബത്തേരിയിലെ ദൗത്യത്തിനുശേഷം സംഘം പാലക്കാട്ടേയ്ക്ക് പുറപ്പെട്ടു. ആനക്കൂടിന്റെ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കും.
അതേസമയം തമിഴ്‌നാട് ഗൂഡല്ലൂരില്‍ നിന്നെത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപരത്തി വിലസിയ കൊലയാളി മോഴ അരിശിരാജയെ (പി.എം 2) വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയില്‍ സജ്ജമാക്കിയ കൊട്ടിലിലടച്ചത് അടുത്തിടെയാണ്. ഇതിനിടെ ആനയുടെ ആക്രമണത്തില്‍ മയക്കുവെടി വിദഗ്ദ്ധനും ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമായ ഡോ.അരുണ്‍ സക്കറിയയ്ക്ക് പരിക്കേറ്റു.
മോഴയാന കൂടിന്റെ ഇടയിലൂടെ തുമ്പിക്കൈ നീട്ടി അരുണിന്റെ വലതുകാലില്‍ പിടിച്ചു വലിച്ചു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. തമിഴ്‌നാട് പന്തല്ലൂരില്‍ രണ്ട് പേരെ കൊല്ലുകയും നൂറോളം വീടുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് പി.എം 2. അരിയാണ് ഇഷ്ടഭക്ഷണം. അത് കഴിക്കാനാണ് നാട്ടിലിറങ്ങുന്നത്.
മോഴയെ കുങ്കിയാനകളെ ഉപയോഗിച്ച് മെരുക്കലാണ് ആദ്യ ഘട്ടം. തുടര്‍ന്ന് മുത്തങ്ങയിലെ ആനപ്പന്തിയില്‍ ചട്ടം പഠിപ്പിക്കും. കൊലയാളികളായ കല്ലൂര്‍ കൊമ്പനെ 2016ലും വടക്കനാട് കൊമ്പനെ 2018ലും മയക്കുവെടിവച്ച് പിടികൂടി ഇവിടെ എത്തിച്ച് നല്ലനടപ്പ് പഠിപ്പിച്ചിരുന്നു. ഇരുവരും ഇന്ന് ആനപ്പന്തിയിലെ പ്രമുഖ കുങ്കിയാനകളാണ്. കാടിറങ്ങുന്ന ആനകള്‍ക്ക് പേടിസ്വപ്നവുമാണ്.
https://www.facebook.com/Malayalivartha


























