പച്ചക്കൊടിക്കുമേല്‍ സിപിഎം ചെങ്കൊടി, ഗോവിന്ദന്റെ ജാഥ കുഞ്ഞാലിക്കുട്ടി കൂടെയുണ്ടാകും, കേന്ദ്രത്തെ എന്തിനെന്ന് അറിയാതെ പഴിചാരി ഗോവിന്ദനും സഖാക്കൾക്കും, ബിജെപിയെ ചാരി മുസ്ലീം ലീഗിനെ ഉന്നമിട്ട് സിപിഎം...!

എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥ മലപ്പുറം കയറുമ്പോൾ കരുതിയിരിക്കുക. ഒന്നുകിൽ മുസ്ലീം ലീഗ് മുഴുവനോടെ അല്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കുറച്ച് ഇടതുമുന്നണിയിൽ ചെമ്പട്ട് പുതയ്ക്കും. ലീഗിന്റെ പച്ചക്കൊടിക്കുമേൽ സിപിഎം ചെങ്കൊടി എന്നു പാറിപ്പറിക്കുമെന്നറിയാൻ ഒരു മാസം കാത്തിരുന്നാൽ മതിയാകും. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാൻ സി.പി.എം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജാഥ.
കേന്ദ്രത്തെ എന്തിനാണ് പഴി ചാരുന്നതെന്ന് ഗോവിന്ദനും അറിയില്ല സഖാക്കൾക്കും അറിയില്ല. ബിജെപിയെ ചാരി മുസ്ലീം ലീഗിനെ ഉന്നമിടുകയാണ് സിപിഎം. അതിനാൽ ഗോവിന്ദന്റെ കേരള പര്യടനം ലീഗിനെ പറിച്ചും മുറിച്ചും മാറ്റാനുള്ള ലക്ഷ്യത്തിൽ തന്നെ. ഒരു കാലത്തും നന്നാകാനും ഭരണത്തിലെത്താനും സാധ്യതയില്ലാത്ത യുഡിഎഫിൽ ഇനി നിന്നിട്ട് കാര്യമില്ലെന്ന് മുസ്ലീം ലീഗ് തിരിച്ചറിഞ്ഞുകഴിഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഇത് പരസ്യമായാണ് പറഞ്ഞതെങ്കിൽ പാണക്കാട് തങ്ങൾ ഇക്കാര്യം പറയാതെ പറഞ്ഞുകഴിഞ്ഞു. എങ്ങനെയും കോൺഗ്രസ് രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തിലാണ് ശശി തരൂരിനെ പാണക്കാടും പരിവാരങ്ങളും പകരക്കാരനായി കണ്ടത്. തരൂരിനെ നിലംതൊടാൻ വേണുഗോപാലും സതീശനും ചെന്നിത്തലയും അനുവദിക്കില്ലെന്ന തിരിച്ചറിവിലാണ് ഇനി ഇടതുമുന്നണിയിൽ കളംപിടിക്കാനുള്ള ലീഗ് തീരുമാനം.
ഇതൊക്കെ മുന്നിൽ കണ്ടാണ് വലയും ചൂണ്ടയും ചാക്കുമൊക്കെയായി എംവി ഗോവിന്ദൻ പടയ്ക്കിറങ്ങിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ എത്തിയശേം ഗോവിന്ദന്റെ അരങ്ങേറ്റ പരിപാടിയാണ് കേരള ജാഥ. അതേ സമയം ഈ ബുദ്ധിക്കു പിന്നിൽ പിണറായി വിജയനാണെന്നും ലീഗിനെ അടർത്തുകയോ പിളർത്തുകയോ ചെയ്യുകയാണ് ലക്ഷ്യമെന്നും വിവരമുള്ളവർ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പി. കെ. ബിജുവാണ് സിപിഎമ്മിന്റെ ജാഥാ മാനേജർ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ. ടി. ജലീൽ എന്നിവർ ജാഥാംഗങ്ങളാണ്. ജലീലിനെ കളത്തിലിറക്കിയത് മുസ്ലീം ലീഗിലെ അതൃപ്തരെ പിളർത്തിയെടുക്കാനും ജെയ്ക്കിനെ കൂട്ടിയത് മധ്യകേരളത്തിലെ നസ്രാണികളെ വളച്ചെടുക്കാനുമാണെന്ന് ന്യായമായി വിശ്വസിക്കാം.
ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിന്റെ ഘട്ടമാകുമ്പോഴേക്ക് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്നാണ് ആർ.എസ്.എസ്. അജണ്ട വ്യക്തമാക്കുന്നതെന്ന സിപിഎം കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കോടികൾ അമ്മാനമാടി ജാഥ സംഘടിപ്പിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ അതൃപ്തരിൽ ഒരു വിഭാഗവും ഇടതുമുന്നണിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയത്തോടെയും കൂടുതൽ സീറ്റുകൾ നേടി നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തിലെത്തുമെന്നതിന് വലിയ കണക്കുകൂട്ടലുകൾ ആവശ്യമില്ല. കോൺഗ്രസിന്റെ അംഗബലം ഇരുപതോ മുപ്പതോ ആയി താഴുമെന്നും രാജ്യത്ത് പ്രതിപക്ഷം എന്ന പറയാൻ വലിയ പാർട്ടികളൊന്നും ഉണ്ടാവില്ലെന്നും മനസിലാക്കാൻ അരിയാഹാരം കഴിക്കുന്ന മലയാളികൾക്കെല്ലാം മനസിലാകും. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നയങ്ങളെ ചീത്ത വിളിക്കാൻ മാത്രമായി സിപിഎം പൊരിവെയിൽ കൊണ്ട് ജാഥയുമായി വരുന്നത്.
കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി ജനവിരുദ്ധ നയങ്ങളാണ് ഓരോ ദിവസവും സ്വീകരിക്കുന്നതെന്നും ഇതിന്റെ ഫലമായി എല്ലാത്തിന്റേയും വില വർധിക്കുകയാണെന്നും ഗോവിന്ദൻ സഖാവ് കണ്ടുപിടിച്ചിരിക്കുന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം. ചരിത്രത്തിലില്ലാത്ത രീതിയിലാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്. പട്ടിണിപ്പാവങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിനെതിരെ ഫലപ്രദമായ നിലപാട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
ഇത്തരം കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ട്.സംസ്ഥാന സർക്കാരിന്റെ നയങ്ങളെ കേന്ദ്ര സർക്കാരിനെതിരെയുള്ള ബദൽ നയങ്ങളെന്ന നിലയിൽ അവതരിപ്പിക്കുക എന്നതും ജാഥയുടെ ലക്ഷ്യമാണെന്ന് ഗോവിന്ദൻ മാഷ് പറയുന്നു. കേരളത്തിൽ ബിപിഎൽ കാർഡുടമകൾക്ക് മാസം 35 കിലോ ഭക്ഷ്യധാന്യങ്ങൾ കിട്ടുന്നതും നൂറുനൂറ് ആനുകൂല്യങ്ങൾ മോദി പ്രഖ്യാപിച്ചിരിക്കുന്നതുമൊന്നും ഗോവിന്ദൻ അറിഞ്ഞ മട്ടില്ല. റേഷൻ കടകളിൽ സൗജന്യമായും സൗജന്യനിരക്കിലും നൽകുന്ന ഭക്ഷ്യധാന്യങ്ങളെല്ലാം കേന്ദ്രം അനുവദിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ന്യായീകരണത്തൊഴിലാളി സഖാക്കൾക്ക് ഇല്ലാതെ പോയതാണ് സിപിഎമ്മിന്റെ നേട്ടം.
കേന്ദ്ര സർക്കാരിന്റെ സംസ്ഥാന സർക്കാരിനോടുള്ള നിലപാട് തുറന്നുകാട്ടാനാണ് ജാഥയെന്ന് ഗോവിന്ദൻ പറയുന്നു. കഴിഞ്ഞ മാസം കേരളത്തോട് കേന്ദ്രം കാണിക്കുന്ന ആത്മാർഥതയ്ക്ക് നന്ദി അറിയിക്കാൻ പിണറായി സഖാവ് കഥകളി പ്രതിമയുമായി മോദിയെ കാണാൻ പോയതൊക്കെ ഗോവിന്ദൻ മാഷ് മറന്നുപോയിരിക്കുന്നു. കോടിയേരിയ്ക്കുശേഷം കേരളം മറ്റൊരു ജാഥയ്ക്കുകൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്.
ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഎം അണികളെ കൂട്ടുകയാണ് ഈ ജാഥയിലൂടെയെന്ന് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ കോൺഗ്രസിനില്ലാതെ പോയിരിക്കുന്നു.ഒപ്പമുള്ള മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫും മുന്നണിയിൽ നിന്നു ചോർന്നു പോകാൻ എത്ര ദിവസം ബാക്കിയെന്നുപോലും രമേശനും സതീശനും ചിന്തിക്കുന്നില്ലെന്നതാണ് ഏറെ രസകരം.
https://www.facebook.com/Malayalivartha


























