സർക്കീട്ട് അടിക്കാൻ കോടികൾ, പിണറായിയും എം.വി. ഗോവിന്ദനും ചേർന്ന് മലയാളികളുടെ വെള്ളം കുടി മുട്ടിച്ചു, ഇനി അടിക്കുന്നത് ഷോക്ക്...അധികം വൈകാതെ കറൻറ് കരംകൂടി വർധിപ്പിക്കും, അനുഭവിച്ചോ...!

പിണറായിയും എം.വി. ഗോവിന്ദനും ചേർന്ന് മലയാളികളുടെ വെള്ളം കുടി മുട്ടിച്ചു.ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൂട്ടാനിരുന്ന വെള്ളകരമാണ് രണ്ടാം പിണറായി സർക്കാർ ഒരു ഉളുപ്പുമില്ലാതെ വർധിപ്പിച്ചത്.അധികം വൈകാതെ കറൻറ് കരംകൂടി വർധിപ്പിക്കും. അപ്പോൾ പിണറായിക്ക് സമാധാനമാകും. സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാർശ ഇടതുമുന്നണി യോഗമാണ് അംഗീകരിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വർധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവവകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു.
ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടതുമുന്നണിയോഗം ജലവിഭവവകുപ്പിൻ്റെ ശുപാർശ പരിശോധിക്കുകയും നിരക്ക് വർധനയ്ക്ക് അനുമതി നൽകുകയുമായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അറിയിച്ചു. ജലവിഭവ മന്ത്രി സി പി എമ്മുകാരനല്ലാത്തതിനാൽ കൂട്ടാൻ വളരെ വേഗം അനുമതി നൽകുകയായിരുന്നു പാർട്ടിയും മുന്നണിയും. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുത്തനെ വർധിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വെള്ളക്കരവും കൂട്ടിയത്.
കോവിഡ് തളർച്ചയിൽനിന്നു പൂർണമായും കരകയറാനാവാതെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കനത്ത ആഘാതമാകുകയും സാധാരണക്കാരുടെ അടുക്കളബജറ്റിന്റെ താളം തെറ്റുകയും ചെയ്യുന്നു. ഇതിനിടയിലാണ് വെള്ളക്കരവും കൂട്ടിയത്.
അരിവില കൂടുന്നത് ഇപ്പോഴത്തെ ദുർഘടസാഹചര്യത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ജനപ്രിയ അരി ഇനങ്ങൾക്കെല്ലാം കഴിഞ്ഞ മൂന്നു മാസത്തിനിടെ വൻ തോതിലാണു വില കൂടിയത്. കിലോഗ്രാമിനു 5 മുതൽ 10 രൂപ വരെയാണു വർധന. മൊത്തവിപണിയിലും ചില്ലറ വിപണിയിലും ഈ വർധന പ്രകടമാണ്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതാണു വിലവർധനയ്ക്ക് ഒരു കാരണം. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനുമൊക്കെ വില കത്തിക്കയറുന്നു. ഇവയ്ക്ക് ഒരു മാസത്തിനകം 15 ശതമാനത്തോളം വില കൂടിക്കഴിഞ്ഞു.
പച്ചക്കറികൾക്കു പലയിടത്തും തോന്നുംപടിയാണു വില. നാടൻ പച്ചക്കറികളുടെ ഉൽപാദനത്തിൽ കുറവു വന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളാണ് കേ രള വിപണിയിൽ കൂടുതലായി വിൽക്കുന്നത്. കേരളത്തിലെ കർഷകരുടെ വരുമാനം കാര്യമായി വർധിപ്പിക്കുന്നുമില്ല. പൊതുവിപണിയിൽ വില ഉയരുമ്പോഴും സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. പൊതുവിപണിയിൽനിന്ന് 10–30 രൂപ വരെ വില കുറച്ചാണ് ഹോർട്ടികോർപ് വിൽക്കുന്നതെങ്കിലും ഇവരുടെ വിൽപനശാലകളിൽ എല്ലാ പച്ചക്കറികളും എപ്പോഴും ലഭ്യമല്ലെന്ന പരാതിയുയരുന്നു.
റേഷൻകടകൾ, മാവേലി, നീതി സ്‌റ്റോറുകൾ എന്നിങ്ങനെ കാര്യക്ഷമമായ വിപണനശൃംഖലകളുള്ള കേരളം വിലക്കയറ്റത്തെ നേരിടാൻ ഒട്ടും സജ്ജമല്ല. പ്രത്യേക ചന്തകളും വിപണനമേളകളും മറ്റും നിശ്‌ചിത വിലയ്‌ക്കു നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാരിലെത്തിക്കാറുണ്ടെങ്കിലും പൊതുവിപണിയിലെ വിലക്കയറ്റത്തെ നേരിടാൻ സർക്കാർസംവിധാനങ്ങൾ സജ്ജമല്ല.
സെർവർ തകരാറിനെത്തുടർന്ന് തുടർച്ചയായി റേഷൻ വിതരണം മുടങ്ങുന്നതു വലിയ ആശങ്കയാണുണ്ടാക്കുന്നത്. ബയോമെട്രിക് സംവിധാനവും കാര്യക്ഷമമല്ല.നമ്മുടെ കർഷകർക്കു കൂടുതൽ പ്രോത്സാഹനം നൽകുകയും വിപണിസൗകര്യം വർധിപ്പിക്കുകയും ചെയ്‌താൽ കുറെ നിത്യോപയോഗ സാധനങ്ങളെങ്കിലും ന്യായവിലയ്‌ക്ക് എപ്പോഴും ലഭ്യമാകുന്ന സ്ഥിതിവരും. ഒപ്പം, റേഷൻസാധനങ്ങളുടെ പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാനുള്ള കർശന നടപടികളും വേണം.
രാജ്യത്തെ വിവിധ മാർക്കറ്റുകളിലെ വിലനിലവാരം പഠിച്ച്, വില കുറഞ്ഞുനിൽക്കുമ്പോൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങി സംഭരിക്കാനായി സംസ്ഥാനത്ത് സെന്റർ ഫോർ പ്രൈസ് റിസർച് (വില ഗവേഷണ കേന്ദ്രം) സ്ഥാപിക്കുമെന്നും ഇതിനായി 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു. എന്നാൽ പതിവുപോലെ പറച്ചിലിൽ ഒതുങ്ങി.വരുമാന ഇടിവ്, വിലക്കയറ്റം, താങ്ങാനാവാത്ത കടഭാരം എന്നിവ കാരണം വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. നിത്യോപയോഗ സാധനവിലകളുടെ കടിഞ്ഞാൺ എപ്പോഴും കയ്യിലിരിക്കണമെന്ന നിശ്‌ചയദാർഢ്യം സർക്കാരിന് ഉണ്ടാവുകയാണ് ചെയ്യേണ്ടത്.
സംസ്ഥാനത്ത് അരിക്കും പച്ചക്കറിക്കും പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതൽ ഇരുപത് ശതമാനം വരെയാണ് വില വർദ്ധനവ്. വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. മഴക്കെടുതിയും ഇന്ധനവില വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്.പച്ചക്കറി വില അടുക്കളയുടെ താളം തെറ്റി സാധാരണക്കാരന്റെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരാഴ്ചക്കിടെ ആറ് രൂപയുടെ വർദ്ധനവാണ് ഒരു കിലോ അരിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിൽ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടായിരുന്നില്ല.
എന്നാൽ പെട്ടെന്നാണ് വില വർദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉണ്ടായ നെൽകൃഷി നാശവും കേരളത്തിലെ അരി വില ഉയരാൻ കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. കർണാടകയിൽ നിന്നുള്ള മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്.പച്ചക്കറികളുടെ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെയും സാരമായി ബാധിച്ചു. തിരുവനന്തപുരത്ത് വെണ്ടയ്ക്കയ്ക്കും ബീൻസിനും കിലോയ്ക്ക് അൻപത് രൂപക്ക് അടുത്തെതിയതായണ് റിപ്പോർട്ട്. ഒരു മാസത്തിനിടെയാണ് പച്ചക്കറികൾക്ക് വില വർധിച്ചത്.
പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്, കർണ്ണാടക സംസഥാനങ്ങളിൽ കനത്ത മഴയിൽ കൃഷി നശിച്ചിരുന്നു.. പച്ചക്കറിയുടെ വരവും അതിനാൽ നിലച്ചു. ഇതാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായത്. തമിഴ്‌നാട്ടിൽ നിന്നുള്ള എല്ലാ പച്ചക്കറികൾക്കും വില കൂടി.ഉളളിയുടെ വിലയും കൂടിയതിനാൽ ഇറച്ചി വിഭവങ്ങൾക്കും ചെലവ് കൂടും. മണ്ഡലകാലമായതിനാൽ പല വീടുകളിലും സസ്യാഹാരം ആണ് കൂടുതലും. പക്ഷെ പുറത്തു നിന്ന് പച്ചക്കറി വാങ്ങി പാചകം ചെയ്യാൻ വില സമ്മതിക്കില്ല എന്ന സാഹചര്യമാണ്.
പലരും ഇപ്പോൾ വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുനനച്ച് വളർത്തുകയാണ്. ഇനി അതുമാത്രമാണ് സസ്യാഹാരികൾക്ക് ആശ്രയം. കല്യാണമാസം കൂടിയായതിനാൽ പച്ചക്കറിക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്. വരവ് നിലച്ചത്തോടെ ലഭിക്കുന്നവക്ക് കനത്ത വില നൽകണം.വിലക്കയറ്റത്തെ പിടിച്ചുകെട്ടാൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് വ്യാപരികൾ പറയുന്നു. പച്ചക്കറികൾ ലഭിച്ചാൽ തന്നെ പൊളളുന്ന വിലയിൽ ആരും വാങ്ങുന്നില്ല.എടുത്തുവെക്കുന്നവ ചീത്തയാകുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടേയാണ് മറ്റു സാധനങ്ങൾക്കും വില കൂടിയത്.
ഇന്ധന വിലയിൽ ഇടപെടാനോ പച്ചക്കറി വിപണിയിലേ വിലക്കയറ്റം പിടിച്ചു നിർത്താനോ സർക്കാർ ഇടപെടുന്നില്ല . പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണ്. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ, രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റ് കുറച്ചിട്ടുണ്ടായിരുന്നു. ഇന്ധനവിലകൾക്ക് എന്തെങ്കിലും മാറ്റം വരുത്തിയാൽ മാത്രമേ സാധാരണക്കാർക്ക് ജീവിക്കാൻ വഴിയുളളു. പച്ചകറികൾക്ക് ഏകദേശം എല്ലാത്തിനും നൂറ് രൂപ കൂടുതൽ ആയിക്കഴിഞ്ഞു. ഒരു കിലോ പയർ പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്ക്.
ഇത്തരം ഒരു സാഹചര്യം നിലവിലുള്ളപ്പോഴാണ് വെള്ളക്കരവും കൂട്ടിയത്. ഇടതു മുന്നണി യോഗം ഏകസ്വരത്തിലാണ് വെള്ളക്കരം കൂട്ടാനുള്ള അനുമതി നൽകിയത്. സർക്കാർ പറയുന്നത് അതേപടി അനുസരിക്കുകയായിരുന്നുവെന്ന് ചുരുക്കം. ജല അതോറിറ്റിയാകട്ടെ തങ്ങളുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കുന്നതിനായി വെള്ളക്കരം കൂട്ടാനാണ് എല്ലാക്കാലവും ശ്രമിച്ചിട്ടുള്ളത്. വെള്ളക്കരം പിരിച്ചെടുക്കുന്ന കാര്യത്തിൽ അതോറിറ്റി ഒരു ശുഷ്കാന്തിയും കാണിക്കാറില്ല.കോടികളാണ് വിവിധ സർക്കാർ വകുപ്പുകൾ അതോറിറ്റിക്ക് നൽകാനുള്ളത്. എന്നിട്ടും അവ പിരിച്ചെടുക്കാതെ കരം ക്യത്യമായി അടയ്ക്കുന്നവരിൽ നിന്നും പിരിച്ചെടുക്കാനാണ് ജല അതോറിറ്റി ശ്രമിക്കുന്നത്.നിരവധി ഉദ്യോഗസ്ഥർ
ലക്ഷങ്ങൾ ശമ്പളം വാങ്ങി ജല അതോറിറ്റിയിൽ സുഖവാസം നടത്തുന്നുണ്ട്. ഇവരെ പുനർവിന്യസിപ്പിക്കുകയാണെങ്കിൽ തന്നെ ലക്ഷങ്ങൾ സ്ഥാപിക്കാം.
സമീപകാലത്ത് ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശം പോലും കവർന്നെടുത്തു കൊണ്ട് റോഡുകളാകുന്ന റോഡുകളെല്ലാം കുഴിച്ചു തള്ളുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തു വന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല. കോടികളുടെ ധൂർത്താണ് ജല അതോറിറ്റിയിൽ നടക്കുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിനിഷ്ടം. അതേസമയം സർക്കാർ തലത്തിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തിന്റെ യൂറോപ്യൻ യാത്രയിൽ നോർവേ മാത്രം സന്ദർശിച്ചതിന്റെ ചെലവ് 47 ലക്ഷം രൂപയെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് എം എൽ എ മാരുടെ ശമ്പളവർധനവിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. ഇത് ശുപാർശയാണെങ്കിലും അംഗീകരിക്കാനാണ് സർക്കാർ തീരുമാനം.
വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ നോർവേ മാതൃക പഠിക്കാനായാണ് യാത്ര എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ മേഖലകളിലെ സഹകരണത്തിനും പുതിയ പദ്ധതികൾക്കു നോർവേയുടെ സഹായ വാഗ്ദാനവും ഉണ്ടായിരുന്നെങ്കിലും ഒരു എംഒയു പോലും യാത്രയിൽ ഒപ്പിട്ടിട്ടില്ല എന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019നു ശേഷം നോർവേ സന്ദർശിച്ചിട്ടുള്ള ഏതെങ്കിലുമൊരു ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും വ്യക്തമാക്കുന്നു. കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്നു നോർവീജിയൻ കമ്പനി ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നതായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഒന്നും സംഭവിച്ചില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി.രാജീവ്, ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ, പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ.ആർ.ജ്യോതിലാൽ, കെ.എസ്.ശ്രീനിവാസ്, സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ്, സ്പെഷൽ ഓഫിസർ വേണു രാജാമണി എന്നിവരുടെ സംഘം നോർവേ സന്ദർശിച്ചത്. നോർവേയ്ക്കു പുറമേ ഇംഗ്ലണ്ട്, വെയിൽസ് തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിച്ചിരുന്നു. ഇതിലൊന്നും സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്ല. വെള്ളക്കരം കൂട്ടുന്ന കാര്യത്തിൽ മാത്രമാണ് സാമ്പത്തിക ഞ്ഞെരുക്കം.
https://www.facebook.com/Malayalivartha


























