പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നോട്ടീസയച്ച കേസ്; ഹൈക്കോടതി വിശദമായ വാദത്തിന് ജനുവരി 27ലേക്ക് മാറ്റി; കാലിക്കറ്റ്, എം.ജി, കാലടി വി.സിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും

പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ പത്തു സർവകലാശാലാ വി.സിമാർ ഹർജി നൽകിയിരുന്നു. ഈ കേസ് ഹൈക്കോടതി വിശദമായ വാദത്തിന് ജനുവരി 27ലേക്ക് മാറ്റിയിരിക്കുകയാണ് . കാലിക്കറ്റ്, എം.ജി, കാലടി വി.സിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇതോടൊപ്പം പരിഗണിക്കുവാനിരിക്കുകയാണ്.
സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമന നടപടികൾ നിയമപരമല്ലെന്നു വിലയിരുത്തിയിട്ടായിരുന്നു റദ്ദാക്കിയത്. സമാന രീതിയിൽ നിയമനം കിട്ടിയ പത്തു വി.സിമാർക്കാണ് ചാൻസലർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്നത് ചാൻസലർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദമാണ്.
പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ഗവര്‍ണര്‍ നല്‍കിയ നോട്ടീസിനെതിരെ പത്ത് വി.സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ അവര്‍ക്ക് തല്‍സ്ഥാനത്തു തുടരാനാകും. അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് ഗവര്‍ണര്‍ നടത്തിയിരുന്നു. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവർ നേരിട്ടെത്തി.
എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നു . മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറി . കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണർ തീരുമാനിച്ചിരിക്കുന്നത് .
പത്ത് വൈസ്ചാൻസലർമാരുടെയും ഹിയറിംഗ് നടത്തി കഴിഞ്ഞാൽ കാര്യകാരണങ്ങൾ നിരത്തി നിയമനം അസാധുവാക്കി വിജ്ഞാപനം ഇറക്കുവാനാണ് നീക്കമെന്നാണ് സൂചന . ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . പത്ത് വി.സിമാർക്കും അഭിഭാഷകരുമായി ഹിയറിംഗിന് രാജ്ഭവനിലെത്താനുള്ള അവസരമൊരുക്കുകയായിരുന്നു .കേരളസർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി സ്വയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























