പുരയിടം അടക്കമുള്ള 10 സെന്റ് ഭൂമിയുടെ ആധാരം സ്വന്തം പേരിൽ ആക്കാൻ അവിവാഹിതയായാ വൃദ്ധയെ ഒരുമാസത്തോളം ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശയാക്കി സഹോദര ഭാര്യയായും, മകളും: രഹസ്യ വിവരത്തെ തുടർന്ന് എത്തിയ പോലീസ് കണ്ടത് വിശന്ന് തളർന്ന് കാലിൽ പഴുപ്പ് വന്ന് അവശനിലയിൽ ആയ വൃദ്ധയെ....

അവിവാഹിതയായ വൃദ്ധയെ ഒരു മാസത്തോളം ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശയാക്കിയ അമ്മയെയും മകളെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂര്‍ മങ്ങാടി വീട്ടില്‍ അമ്മിണി ( 75 ) യെ ഉപദ്രവിച്ച സംഭവത്തിലാണ് ഇവരുടെ സഹോദരന്‍ കുട്ടന്റെ ഭാര്യ ഭവാനി (66) മകള്‍ കിന (29) എന്നിവര്‍ പിടിയിലായത്.
അമ്മിണിയുടെ പേരിലുള്ള പുരയിടം അടക്കമുള്ള 10 സെന്റ് ഭൂമിയുടെ ആധാരം തങ്ങളുടെ പേരിലാക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഇത്തരത്തിൽ ഒരു ക്രൂരതയ്ക്ക് മുതിർന്നതെന്ന് പോലീസ് പറഞ്ഞു. അവിവാഹിതയായ ഇവർ വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണു കഴിഞ്ഞിരുന്നത്. നട്ടെല്ലിനു തകരാർ ഉള്ളതിനാൽ കൂനിക്കൂടിയാണു നടന്നിരുന്നത്. ഛത്തീസ്ഗഡിൽ ജോലി ചെയ്തിരുന്ന സഹോദരൻ കുട്ടൻ മരിച്ചതിനെ തുടർന്ന് ഭാര്യയും മകളും അമ്മിണിയുടെ വീട്ടിലേക്ക് ഒരു വർഷം മുൻപാണ് വന്നത്.
അമ്മിണി അസഭ്യം പറയുന്നതിനാലും മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നതിനാലും ഇവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഭവാനിയും മകളും നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. ഒരിടത്തേക്കും പോകാൻ അമ്മിണി തയാറായില്ല. തുടർന്നാണ് അമ്മിണിയെ തൊഴുത്തിലാക്കിയത് എന്നാണു പൊലീസിനു ലഭിച്ച വിവരം.
വീടിന്റെ പിന്നിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഉപയോഗശൂന്യമായ പഴയ തൊഴുത്ത്. പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയ്ക്കു കീഴെ കുഴികൾ നിറഞ്ഞ തറയിലാണു കിടന്നിരുന്നത്. ഏതാനും ദിവസം മുൻപ് അയൽക്കാർ അമ്മിണിക്കു ഭക്ഷണവുമായി എത്തിയിരുന്നു. ഹോസിലൂടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചാണ് അമ്മിണിയെ കുളിപ്പിച്ചിരുന്നത്. ദേഹത്തെ വെള്ളം വറ്റിപ്പോകാൻ വെയിലത്ത് കിടത്തുകയും ചെയ്തു. പഴകിയ വസ്ത്രമാണു ധരിക്കാൻ നൽകിയിരുന്നത്.
അമ്മിണിക്ക് കഴിക്കാൻ റൊട്ടിയുമായാണു പൊലീസ് വന്നത്. അഭയകേന്ദ്രത്തിലേക്കു പോകുമ്പോൾ അമ്മിണി ഛർദിക്കുകയും ചെയ്തു. കാലിൽ പഴുപ്പു വന്ന് അവശനിലയിൽ കിടന്നിരുന്ന അമ്മിണിയെ പൊലീസ് തൃശൂർ ചെമ്പൂക്കാവ് തണൽ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഒരു മാസത്തോളമായി തൊഴുത്തിൽ ചങ്ങലക്കിട്ടിരിക്കുകയായിരുന്നുവെന്ന് അമ്മിണി പൊലീസിനു മൊഴി നൽകി.
പലപ്പോഴും ഭക്ഷണം തരാറില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2 നാട്ടുകാർ ചെന്നു നോക്കുകയായിരുന്നു. തുടർന്ന് അന്തിക്കാട് പൊലീസും പഞ്ചായത്തംഗവും ആശാ വർക്കറും എത്തി അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























