ഖജനാവ് കാലിയാകുന്നതനുസരിച്ച് കടം വാങ്ങി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍, അത് നടക്കാതയാപ്പോള്‍ നികുതിയും സെസും കൂട്ടി ജനത്തെ പിഴിയാനുള്ള വഴികളാണ് ആലോചിക്കുന്നത്.

ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോഴൊക്കെ സിഎജി റിപ്പോര്‍ട്ട് അവര്‍ക്ക് പുച്ഛമാണ്. സിഎജി യുടെ കണ്ടെത്തലുകള്‍ സിപിഎം ഭരണത്തിനെതിരെയായാല്‍ അവര്‍ ഒരു കാരണവാശാലും അംഗീകരിക്കില്ല. സൈദ്ധാന്തിക സാമ്പത്തിക വിദഗ്ദ്ധന്‍മാരെ ഇറക്കി ന്യായീകരണം നല്കി അവര്‍ പരമാവധി വ്യാജ പ്രചരണങ്ങള്‍ നല്കി കൊണ്ടിരിക്കും. നിയമസഭയിലായാലും പുറത്തായാലും സ്ഥിതി വ്യത്യസ്തമല്ല.
ബജറ്റില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിനും നികുതി കൂട്ടി ജനത്തെ പരമാവധി ബൂദ്ധിമുട്ടിക്കാനായി ബാലഗോപാലും പിണറായിയും മാഫിയകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ജിഎസ്ടിയായതിനാല്‍ കാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ കയ്യിലാണ്. അതുകൊണ്ട് ആകെ കുതിര കയറാന്‍ പറ്റിയ രണ്ട് സാധനങ്ങളാണ് മദ്യവും, പെട്രോള്‍, ഡീസലും . തരം കിട്ടുമ്പോഴൊക്കെ ഇതിന് രണ്ടിനും വിലയും കൂട്ടും നികുതിയും വര്‍ദ്ധിപ്പിക്കും, പോരാഞ്ഞ് ഖജനാവില്‍ പണം കുറയുന്നുവെന്ന തോന്നിയാല്‍ അപ്പോള്‍ എന്തിന്റെയെങ്കിലും പേരില്‍ സെസും ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ നികുതി കുടിശികകള്‍ പിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും അതിനായി എല്ലാ വഴികളും നോക്കുന്നുണ്ടെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ പ്രഖ്യാപിച്ച്ത.
ബാലഗോപാലും എത്രയൊക്കെ ന്യായീകരിച്ചാലും കണക്കുകള്‍ക്ക് കള്ളം പറയാനാവില്ല. റവന്യൂ കമ്മി പരിഹരിക്കുന്നതിനാണ് ഇന്ധനത്തിന് സെസും , മദ്യത്തിന് വിലയും കൂട്ടിയത്. ഇതുവഴി പതിനൊന്നായിരം കോടി രൂപ പിരിഞ്ഞു കിട്ടും. ഈ തുക പെന്‍ഷന്‍ വിതരണത്തിനാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത് എന്നാണ് ബാലഗോപാലും പിണറായിയും , പിന്നെ കുട്ടി സഖാക്കളും മുക്കിന് മുക്കിന ്പറയുന്നത്.
എന്നാല്‍ സിഎജി പറയുന്നത് കേരളത്തില്‍ എഴുപതിനായിരം കോടി രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ്. എഴുപതിനായിരം കോടി എന്നു പറയുമ്പോള്‍ ബാലഗോപാല്‍ ജനത്തെ പിഴിഞ്ഞ് എടുക്കാന്‍ ഉദ്ദേശിക്കുന്ന പതിനൊന്നായിരം കോടിയിലും എത്രയോ മുകളിലാണ്. നികുതി കുടിശിക അടയ്ക്കാനുള്ളത് നിത്യ വ്യത്തിയ്ക്കായി കൂലി പണി ചെയ്യുന്ന പാട്ടിണി പാവങ്ങളോ, മുറുക്കാന്‍ കട നടത്തി ജീവിക്കുന്ന പ്രാരാബ്ദക്കാരനോ അല്ല. മറിച്ച് കോടികള്‍ കൊണ്ട് ബിസിനസ് നടത്തുന്ന കോടീശ്വരന്‍മാരാണ് എഴുപത്തൊന്നായിരത്തിന്റെ സിംഹഭാഗവും അടയ്ക്കാനുള്ളതെന്നാണ് കണ്ടെത്തല്‍.
ഇവര്‍ തൊഴിലാളി സര്‍ക്കാരോ അതോ മുതലാളി സര്‍ക്കാരോ. ചാരായം കുടിപ്പിച്ചും , പെട്രോള്‍ സെസ് ഈടാക്കിയും പാവങ്ങളെ പിഴിയുന്ന പണം മന്ത്രിമാരുടെയും സിപിഎമ്മിന്റെയും ധൂര്‍ത്ത് കഴിഞ്ഞ് വരുന്ന തുക ക്ഷേമ പെന്‍ഷനുകള്‍ക്ക് വിതരണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. എന്നാലോ പിരിഞ്ഞു കിട്ടാനുള്ളത് എന്തേ പിരിക്കാന്‍ തടസ്സമെന്ന് ചോദിക്കുമ്പോള്‍ കേസ് നടക്കുന്നുവെന്നാണ് പറയുന്നത്.
നികുതികള്‍ യഥാസമയം പിരിച്ചെടുക്കാതെ കോടീശ്വരന്‍മാരെ കയറൂരിവിട്ടു. അവര്‍ക്കറിയാം കോടതി കേസായാല്‍ എത്ര കൊല്ലം വേണമെങ്കിലും നീട്ടി കൊണ്ടു പോകാം. ഒടുവില്‍ സര്‍ക്കാരിന് ദാരിദ്ര്യം വരുമ്പോള്‍ ഒത്തു തീര്‍പ്പാക്കി എന്തെങ്കിലും അടച്ച് തലയൂരുകയും ആകാം. ഖജനാവ് കാലിയാകുന്നതനുസരിച്ച് കടം വാങ്ങി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍, അത് നടക്കാതയാപ്പോള്‍ നികുതിയും സെസും കൂട്ടി ജനത്തെ പിഴിയാനുള്ള വഴികളാണ് ആലോചിക്കുന്നത്.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഇഎംഎസ് മുതല്‍ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് വരെ ഉള്ളവരെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ധരിച്ചു. സ്വന്തം ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വീണ്ടുവിചാരം അദ്ദേഹത്തിനുണ്ടാകുമോ എന്നായിരുന്നു കേരളം കാത്തിരുന്നത്. അവസാനം ഇന്ധന സെസില്‍ ചെറിയ ഇളവെങ്കിലും വരുത്തുമെന്ന പ്രതീക്ഷിച്ചിരുന്നു എല്ലാവരും.
പുനഃപരിശോധന അക്കാര്യത്തില്‍ വേണ്ടെന്ന സിപിഎമ്മിന്റെ തീരുമാനം സഭയില്‍ മന്ത്രി വ്യക്തമാക്കി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയതല്ല, ഒരു രൂപയായി കുറച്ചേക്കുമെന്നു മാധ്യമങ്ങള്‍ പ്രവചിച്ചതിലാണു മന്ത്രിക്കു കുഴപ്പം തോന്നിയത്. അതു വിശ്വസിച്ചാണത്രെ പ്രതിപക്ഷം സമരത്തിനിറങ്ങിയത്. ഇന്ധന വിലയ്‌ക്കെതിരെ ഇതുവരെ സമരം ചെയ്യാത്ത പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണോ ബാലഗോപാല്‍ എന്നുപോലും തോന്നിപ്പോകും. ബജറ്റിനെ മോശമായി ചിത്രീകരിക്കുന്നതില്‍ അദ്ദേഹത്തിന് രോഷമുണ്ട്.
22 വര്‍ഷമായി 27 ബജറ്റുകള്‍ക്കു സാക്ഷിയാണെന്നു സ്വയം വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഏറ്റവും ജനവിരുദ്ധവും ദിശാബോധം ഇല്ലാത്തതുമായ ബജറ്റായാണു തോന്നിയത്. മുമ്പുള്ളവരുടെ ബജറ്റുകളെക്കുറിച്ചും അന്നത്തെ പ്രതിപക്ഷം ഇതേ കുറ്റപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നു മന്ത്രി ഉളുപ്പില്ലെതെ സഭയില്‍ തട്ടിവിട്ടു. നികുതി വെട്ടിച്ചു സ്വര്‍ണക്കച്ചവടം വ്യാപകമാണെന്നും ബാറുകളിലെ നികുതി പിരിവില്‍ വീഴ്ചയുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തെ മന്ത്രി തള്ളിയില്ല.
നികുതി പിരിക്കാന്‍ ഏതു മാര്‍ഗവും നോക്കുമെന്നു മന്ത്രി പറഞ്ഞു. മറുപടി പൂര്‍ണമാകും മുന്‍പേ തന്നെ സതീശന്‍ പ്രതിപക്ഷ ബഹിഷ്‌കരണം പ്രഖ്യാപിച്ചു പുറത്തിറങ്ങി. തലസ്ഥാനത്തും ജില്ല ആസ്ഥാനത്തും പ്രതിഷേധ ം ആളിക്കത്തുന്നതിനിടയ്ക്കാണ് സിഎജി റിപ്പോര്‍ട്ടിന്റെ വിവരങ്ങളും പുറത്തു വന്നത് .
ഇളവൊന്നുമില്ലെന്നു സൂചന കിട്ടിയതു കൊണ്ടു മൂന്നാം ദിവസവും ബജറ്റിനെ ന്യായീകരിക്കാന്‍ ഭരണപക്ഷാംഗങ്ങള്‍ മത്സരമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ചിലപ്പോള്‍ സിസേറിയന്‍ വേണ്ടി വരുമെന്ന് ഇ.ടി.ടൈസണ്‍ ന്യായീകരിച്ചു. പ്രമോദ് നാരായണനു കിട്ടിയ മൂന്നു മിനിറ്റില്‍ സ്പീക്കര്‍ ഇടപെട്ടു.
ചെറിയ പ്രസംഗത്തെ സന്തുഷ്ട പ്രസംഗമാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. പ്രതിബിംബത്തിനു പകരം മനോബിംബം കാട്ടുന്ന മഹാഭാരതത്തിലെ ഛായാമുഖി കണ്ണാടി വച്ചുകൊടുത്താല്‍ പ്രതിപക്ഷം രാഹുല്‍ ഗാന്ധിക്കു പകരം നരേന്ദ്രമോദിയെ കാണുമെന്ന് എ.പ്രഭാകരനു തീര്‍ച്ചയാണ്. രാഷ്ട്രീയം ഒവിവാക്കി അക്കാദമിക് സംശയങ്ങള്‍ക്ക് സ്പീക്കര്‍ നല്കിയ അനുമതിയില്‍ പലരും ധനമന്ത്രിയെ എടുത്തിട്ട് അലക്കി. ഒടുവില്‍ സെസ് പിന്‍വലിച്ചാല്‍ അറുപത്തഞ്ച് ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ പ്രതിപക്ഷം കൊടുക്കുമോയെന്ന് ചോദിച്ച് നികുതി വര്‍ധനയ്ക്ക് സെന്‍സേഷണല്‍ മുഖം നല്കാനും മന്ത്രി തയ്യാറായി.
4 എംഎല്‍എമാര്‍ നടത്തുന്നതു നിരാഹര സമരമല്ലെങ്കിലും അവരുടെ 'ജീവന്‍ അപകടത്തിലാണ്' എന്ന് എം.കെ.മുനീര്‍ പറഞ്ഞതു കേട്ടു പ്രതിപക്ഷാംഗങ്ങള്‍ പോലും ചിരിച്ചു പോയി. 'രണ്ടെണ്ണം അടിക്കുന്നവരെ ആര്‍ക്കും ഇനി വിലക്കാന്‍ കഴിയില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി കുടിച്ചു കൊണ്ടേ ഇരിക്കുകയാണെന്നു പറഞ്ഞാല്‍ എന്തു ചെയ്യാന്‍!' എന്നു മുനീര്‍ പറഞ്ഞപ്പോള്‍ ധനമന്ത്രിയുടെ ചിരിയില്‍ സത്യം ഒളിച്ചരിപ്പുണ്ടായിരുന്നു.കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ചില്ലെന്ന മന്ത്രി എം.ബി.രാജേഷിന്റെ ആരോപണം പ്രതിപക്ഷ നേതാവിനെ രോഷാകുലനാക്കി. ജോഡോ യാത്രയ്ക്കു ശ്രീനഗറിലായിട്ടും തന്റെ പ്രതികരണം തൊട്ടടുത്ത ദിവസം പത്രങ്ങളില്‍ വന്നിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഴുപത്തൊന്നായിരം കോടി നികുതി പിരിച്ചെടുക്കാനുണ്ടെന്ന് ഒരിക്കല്‍ പോലും ധനമന്ത്രി പറഞ്ഞിട്ടില്ല. നികുതി പിരിവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശികയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. പന്ത്രണ്ട് വകുപ്പുകളിലായാണ് ഇത്രയും തുക പിരിച്ചെടുക്കാനുള്ളത്. റവന്യൂ വകുപ്പില്‍ പിരിച്ചെടുത്തതില്‍ പതിനെട്ട് കോടി കണക്കില്‍ കാണിച്ചിട്ടില്ല. പിരിച്ചെടുത്ത തുക ആരൊക്കെ കൊണ്ടു പോയെന്നതിനും ഉത്തരമില്ല.
റവന്യൂ പിരിവിനായി രേഖകളുടെ പരിശോധനയില്ല. ഫ്‌ളാറ്റുകളുടെ വിലനിര്‍ണ്ണയത്തില്‍ ഒന്‍പത് കോടി നഷ്ടം വന്നിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ വ്യപകമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. തെറ്റായി നികുതി കണക്കാക്കിയത് മൂലം പതിനൊന്ന് കോടി വേറെയും നഷ്ടമുണ്ട്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയതിലൂടെയും കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയതില്‍ മാത്രം 26 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയതായും സിഎജി വെളിപ്പെടുത്തിയിട്ടുണ്ട്. നികുതി പിരിവില്‍ ധനവകുപ്പ് പൂര്‍ണ്ണ പാരാജയമെന്നാണ് സിഎജി യുടെ കണ്ടെത്തല്‍.
എന്നാല്‍ കിട്ടാക്കടമായി കിടക്കുന്ന നികുതികള്‍ പിരിക്കുന്നതിന് പകരം പുതിയ നികുതികള്‍ അടിച്ചേല്‍പ്പിച്ച് പെതുജനത്തെ കൊള്ളയടിക്കുന്ന നിര്‍ദ്ദേശങ്ങളുമായി ഇറങ്ങിയിരിക്കുന്ന സര്‍ക്കാരിനെതിരെയാണ് തെരുവുകള്‍ കത്തുന്നത്.
https://www.facebook.com/Malayalivartha























