മലയാളിയുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടിയാണ് സർക്കാർ ചില പദവികളിലിരിക്കുന്നവർക്ക് നൽകുന്ന ഓണറേറിയം എന്ന ഏർപ്പാട്... ഇതൊരു സൂത്രമാണ്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും സഭയിൽ ന്യായീകരിച്ചു തള്ളി! സംഭവം ഓണറേറിയം എന്ന വിഷയത്തിലാണ്.നമ്മൾ മലയാളികൾക്ക് ഓണറേറിയം എന്നു കേട്ടാൽ അത്രക്കിത്രയേ ഉള്ളൂ, ഒരു ചെറിയ തുക ! എന്നാൽ ശമ്പളം എന്നു കേട്ടാൽ എന്തോ വല്യ സംഭവം എന്നു തോന്നുകയും ചെയ്യും. അതും കടുത്ത ശമ്പളം എന്നു കേട്ടാൽ പറയുകയും വേണ്ട. ശരിയല്ലേ?
പക്ഷേ ശരാശരി മലയാളിയുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടിയാണ് സർക്കാർ ചില പദവികളിലിരിക്കുന്നവർക്ക് നൽകുന്ന ഓണറേറിയം എന്ന ഏർപ്പാട്. ഇതൊരു സൂത്രമാണ്. ഒരു പദവിയിൽ നിയമിക്കപ്പെടുന്നയാൾ മറ്റേതെങ്കിലും ജോലിയിൽ നിന്നോ, ശമ്പളമുള്ള മറ്റ് രാഷ്ട്രീയ പദവികളിൽ നിന്നോ ശമ്പളമോ പെൻഷനോ പറ്റുന്നുണ്ടെങ്കിൽ വീണ്ടും മറ്റൊരു സ്ഥാനത്തിരുന്ന് മുഴുവൻ ശമ്പളമോ പെൻഷനോ വാങ്ങാൻ പറ്റില്ല.
അയാളുടെ പുതിയ തസ്തികയുടെ ശമ്പളത്തിൽ നിന്ന നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന മാസ ശമ്പളം അല്ലെങ്കില് പെൻഷൻ കുറച്ചിട്ടുള്ള തുകയേ വാങ്ങാൻ കഴിയൂ. അതായത് പുത്തൻ തസ്തികയിൽ ലഭിക്കുന്ന ശമ്പളം 50,000 എന്നു കരുതുക, നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ അല്ലെങ്കിൽ ശമ്പളം 80,000. എങ്കിൽ, 80ൽ നിന്ന് 50 കുറച്ചിട്ടുള്ല തുകയായ 30,000 രൂപയേ വാങ്ങാനാവൂ. എന്നാൽ നൽകുന്ന തുക ഓണറേറിയം എന്ന പേരിലായാൽ , കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷനോ ശമ്പളത്തിനോ പുറമെ ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ അർഹതയുണ്ടാകും.
ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. അതായത് നമുക്കറിയാം, മിക്ക IAS,IPS ഉദ്യോഗസ്ഥരും മറ്റ് ഉന്നത പദവിയിൽ ഇരിക്കുന്നവരും, സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പദവിയിലേക്ക് പ്രവേശിക്കാറുണ്ട്.
അപ്പോൾ, അവരുടെ സേവനത്തിനുള്ള പ്രതിഫലം ഓണറേറിയം എന്ന രീതിയിൽ ക്രമീകരിച്ചാൽ അവർക്കു കിട്ടുന്ന പെൻഷനെ യാതൊരു തരത്തിലും ബാധിക്കാതെ വീണ്ടും നല്ലൊരു തുക പോക്കാറ്റിലാക്കാം. കാരണം ഓണറേറിയത്തിനർത്ഥം പാരിതോഷികം എന്നാണ്. ഓണറേറിയത്തിന് ആദായ നികുതിയും നൽകണ്ട എന്നതാണ് മറ്റൊരു ആകർഷകത്വം. അതായത്, യാതൊരു നിയമ തടസ്സങ്ങളും ആദായനികുതി കുരുക്കുകളുമില്ലാതെ നല്ലൊരു തുക കയ്യിലിരിക്കും എന്നർത്ഥം.
എനിക്ക് ശമ്പളമൊന്നും വേണ്ട, ഓണറേറിയം മതി എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം എളിമയോടെ നിലകൊണ്ട മുൻ കോൺഗ്രസ് നേതാവ് കെവി തേമസിനെ ആരും മറന്നില്ലല്ലോ അല്ലേ? നിരക്ക് കുറഞ്ഞ വിമാന സർവ്വീസുകളിൽ യാത്ര ചെയ്തോളാം എന്നുകൂടി കേട്ടപ്പോൾ നമ്മളിൽ പലരും മനസ്സിലെങ്കിലും ഓർത്തു, പാവം, എന്തു നല്ല മനുഷ്യൻ, എന്തൊരെളിമ, എന്ന്. നിയമസഭയിൽ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദീകരണവും നൽകി. കെവി തോമസിന് ശമ്പളം വേണ്ട, വെറും ഓണറേറിയം മാത്രമാണ് നൽകുന്നത് എന്ന്. പക്ഷേ അതെത്ര എന്ന് പറഞ്ഞിട്ടും ഇല്ല. ഇപ്പോൾ കാര്യം വ്യക്തമായില്ലേ?
ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്.കാബിനറ്റ് റാങ്കോടെയാണ് നിയമനം.കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.
നിലവിൽ ഇതേ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കേരളത്തിൽ രണ്ട് പ്രതിനിധികൾ ഉണ്ട്. മുതിർന്ന ഐ എസ് എസ് ഉദ്യോഗസ്ഥനെ കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ നൽകിയത് ഓണറേറിയം അല്ല ശമ്പളം ആയിരുന്നു.അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു.
33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു എന്നാണ് കണക്കുകൾ.
സർവ്വീലിൽ നിന്ന് റിട്ടയറായ ഉദ്യോഗസ്ഥർ, സർവ്വീസിലിരുന്നുകൊണ്ട് സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്നവർ ഇവർക്കൊക്കെ സർക്കാർ വമ്പൻ കുകയാണ് ഓണറേറിയം കൊടുക്കുന്നത്. ഇക്കണക്കിന് ഓണറേറിയം എന്ന വകുപ്പിൽ ഒഴുകുന്ന കാശിന്റെ കണക്കെടുത്താൽ തലകറങ്ങുമെന്ന് സാരം.
https://www.facebook.com/Malayalivartha























