പി.ജയരാജന് എതിരെ നടപടി വരും ? റിസോര്‍ട്ട് വിവാദത്തിൽ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം , റിസോർട്ടിൽ ഷെയറുള്ളത് ഇ.പിക്ക് മാത്രമല്ല: ആർക്കൊക്കെ ?

പി.ജയരാജനെതിരെ നടപടി വരുന്നു. ഇ.പി.ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അത് മാധ്യമങ്ങളിൽ ചർച്ചയാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതാണ് നടപടി. മൊറാഴയിലെ ആയുർവേദ റിസോർട്ടിൽ ഇ.പി.ജയരാജന് പുറമെ ചില പ്രമുഖ സി പി എം നേതാക്കൾക്കും സാമ്പത്തിക നിക്ഷേപമുണ്ടെന്ന് പി.ജയരാജനുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്.
ആയുർവേദ റിസോർട്ടിൽ ഇ.പിക്കെതിരെ നടപടിയെടുക്കേണ്ടി വന്നാൽ പല പ്രമുഖ സി പി എം നേതാക്കൾക്കും എതിരെ നടപടി എടുക്കേണ്ടി വരുമെന്നും പി.ജെ.ക്കറിയാം. ഇതെല്ലാം തനിക്കറിയാം എന്ന് വരുത്തുക മാത്രമായിരുന്നു പി.ജെയുടെ ലക്ഷ്യം. അതല്ലാതെ ഇ.പിക്ക് തൂക്കുകയർ വാങ്ങി കൊടുക്കാനൊന്നും പി.ജെ ക്ക് ഉദ്ദേശമില്ല.
റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചത് പി.ജെയെ തൂക്കാൻ വേണ്ടിയാണ്. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്‍റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് പി ജയരാജനും ആരോപണം ഉയര്‍ത്തി.
കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്‍റെ അരോപണം. എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു.
പിന്നീട് പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല.ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം. പി.ജയരാജൻ ആരോപണം എഴുതി നൽകാത്തതു തെളിവില്ലാത്തതുകൊണ്ടാണെന്നാണ് ഇ.പിയുടെ വിശദീകരണം.പി.ജയരാജനെ ഒതുക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി കാത്തിരിക്കുകയാണ് സി പി എം.പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പി.ജെയാട് വ്യക്തിപരമായി വിയോജിപ്പുണ്ട്.
അതു കൊണ്ടു കൂടിയാണ് അദ്ദേഹത്തിന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകി അപമാനിച്ചത്.പി.ജയരാജൻ്റെ എ.കെ.ആൻറണി മാത്യകയോടൊന്നും പാർട്ടിക്ക് യോജിപ്പില്ല. പാർട്ടിയിലെ യുവ നേതാക്കൾക്ക് വരെ സ്വന്തം റിസോർട്ടുകൾ ഉള്ള കാലത്ത് മുതിർന്ന നേതാക്കൾ ഒരു റിസോർട്ട് പണിയുന്നതിൽ എന്താണ് തെറ്റെന്നാണ് പാർട്ടി ചോദിക്കുന്നത് . പാർട്ടിയിലെ എണ്ണം പറഞ്ഞ തലകൾക്ക് വരെ റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന് ആരോപിക്കുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.
ഇ പി ക്ക് ഇടതുമുന്നണി കൺവീനർ സ്ഥാനം നൽകിയത് ഇതിനുള്ള പ്രത്യുപകാരമായാണ്. പി.ജയരാജന് ഒരു എം എൽ എ സീറ്റ് പോലും നൽകാത്തത് അദ്ദേഹം ആധുനിക സി പി എമ്മിന് അനുയോജ്യനല്ലാത്തതുകൊണ്ടാണ്. കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സിലും പരാതിയെത്തിയിരുന്നു. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി അന്വേഷിക്കുന്നതിനായി വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്. റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇത്തരം അന്വേഷണങ്ങൾ സ്വമേധയാ ഏറ്റെടു ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് വിജിലൻസ് ചട്ടങ്ങളിൽ സർക്കാർ ചില മാറ്റങ്ങൾ കൊണ്ടുവന്നത്.
2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017 ലാണ് ആന്തൂർ നഗരസഭ നൽകുന്നത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നിർമ്മാണം തുടങ്ങി. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി.
അഗ്നിസുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകുന്നില്ലല്ലോ എന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാൻ അന്നു തന്നെ സി പി എം ദേശീയ നേതൃ ത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.
പരസ്യ ചേരിതിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നല്‍കി. അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നുമാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇപി വിഷയം വിശദമായ ചർച്ചയിലേക്ക് പോയില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്.
അതീവ ദു:ഖിതനായിരുന്നു ഏറെ നാൾ ഇ.പി.ജയരാജൻ. പാർട്ടിയിലെ സീനിയർ നേതാവായ തന്നെ പന്ത് തട്ടും പോലെ തട്ടുന്നു എന്നായിരുന്നു ഇ.പിയുടെ പ്രധാന പരാതി. അതു കൊണ്ടു കൂടിയാണ് ജയരാജൻ പിണറായി ഉൾപ്പെടെയുള്ള നേതാക്കളോട് ക്ഷോഭിച്ച് സംസാരിച്ചത്. പിണറായി തന്നെ സഹായിക്കുന്നില്ലെന്ന വിഷമം ഇ പിക്കുണ്ട്. മുമ്പ് വ്യവസായ മന്ത്രിയായിരിക്കെ രാജിവക്കേണ്ടി വന്നതും പിണറായിയുടെ പിന്തുണ ലഭിക്കാത്തതു കൊണ്ടാണ്.
ഇ.പി.യുടെ ക്ഷോഭത്തിൻ്റെ കാരണവും വ്യക്തമാണ്. തനിക്ക് നീതി കാട്ടിയില്ലെങ്കിൽ സി പി എം നേതാക്കളുടെ അഴിമതികളെല്ലാം വലിച്ച് പുറത്തിടും എന്ന് അദ്ദേഹം പറഞ്ഞത് സങ്കടം നിയന്ത്രിക്കാൻ കഴിയാത്തതു കണ്ടാണ്. ഇ പി ക്ക് മാത്രം അറിയാവുന്ന നിരവധി അഴിമതി കഥകളുണ്ട്. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് നിരവധി അഴിമതികൾക്ക് ഇ.പി. കൂട്ടുനിന്നിട്ടുണ്ട്. അതിൻ്റെയെല്ലാം ചരിത്രം ഇ.പിയുടെ കൈയിലുണ്ട്. പാർട്ടിയെ പ്രതിസന്ധിയാക്കാൻ കഴിയുന്ന രേഖകൾ ഇ.പിയുടെ കൈയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇക്കാര്യങ്ങൾ അറിയാം.
ആന്തൂർ അടിച്ചുമാറ്റ് അന്വേഷിച്ചാൽ പാർട്ടി സെക്രട്ടറി പ്രതിസ്ഥാനത്തെത്തും. ഇക്കാര്യം ഗോവിന്ദനിയാം.എം വി.ഗോവിന്ദൻ്റെ ഭാര്യ പ്രസിഡൻ്റായിരുന്ന കാലത്താണ് നിയമം ലംഘിച്ച് റിസോർട്ടിന് അനുമതി നൽകിയത്. തനിക്കെതിരെ അന്വേഷണം വന്നാൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യക്കും എതിരെ കേസെടുക്കേണ്ടി വരുമെന്നാണ് ഇ.പിയുടെ വാദം. അങ്ങനെ സംഭവിച്ചാൽ എം.വി.ഗോവിന്ദന് പാർട്ടി സെക്രട്ടറിയായി തുടരാനാവില്ല. റിസോർട്ടിൻ്റെ മുൻ മാനേജിംഗ് ഡയറക്ടർ രമേഷ് കുമാറിന് എതിരെയാണ് ഇ.പി. നീങ്ങുന്നത്. രമേശ് കുമാറും പി ജയരാജനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നില്ലെന്ന് ഇ. പി കരുതുന്നു. തനിക്കെതിരായ നീക്കങ്ങളിൽ ഇ.പി ക്ക് ഒട്ടേറെ അസ്വസ്ഥതയുണ്ട്. പാർട്ടി മുങ്ങുകയാണെന്ന ശരിയായ ബോധ്യം ഇ പി.ക്കുണ്ട്.
ജയരാജനെതിരായ ആരോപണത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താൻ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാൽ മുരളിയുടെ പ്രസ്താവന വന്നയുടനെ പിണറായി ഓപ്പറേറ്റ് ചെയ്തു. അതോടെ ഇ.ഡി പറന്നു പോയി.ഇ പി ക്ക് പാർട്ടി സെക്രട്ടറിയാവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ആ വിഷമം അദ്ദേഹം ആർക്കു മുന്നിലും മറച്ചു വച്ചിരുന്നില്ല. ഇ പി യെ സെക്രട്ടറിയാക്കാതിരുന്നത് പിണറായി തന്നെയാണ്.
ഇ പി ക്ക് സെക്രട്ടറിയായി പ്രവർത്തിക്കാനാവില്ലെന്ന് പിണറായിക്ക് നന്നായി അറിയാം. ഇതിലുള്ള പരിഭവം ഇന്നും ഇ.പിക്ക് മാറ്റിയിട്ടില്ല. അതിനിടയിലാണ് പി.ജെയുടെ പരാതിയെത്തിയത്. പി.ജെ ക്ക് പണി കൊടുക്കാനുള്ള ഒരു അവസരവും ഇ.പി. പാഴാക്കില്ല. ഇനിയുമൊരു നടപടിക്ക് പി.ജെ.കാത്തു നിൽക്കുമോ എന്നറിയില്ല. എന്നാൽ പാർട്ടിക്കാരനായി തുടരണമെങ്കിൽ നടപടികൾ സഹിച്ചേ മതിയാകൂ. ഒടുവിൽ പാർട്ടി പതാക പുതയ്ക്കണമെങ്കിലും നിശബ്ദത തുടരണം.
എന്നാൽ പി.ജെ.പാർട്ടി പരിപാടികളിലൊന്നും സജീവമല്ല. അദ്ദേഹത്തിന് പാർട്ടി എന്നു കേൾക്കുന്നത് പോലും അലർജിയാണെന്നാണ് ചിലരെങ്കിലും പറയുന്നത്. അത് ഒരു പരിധി വരെ സത്യമാണ്. ഏതായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ പി.ജയരാജൻ്റെ കാര്യത്തിൽ തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല. കാര്യങ്ങൾ അങ്ങനെയാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha


























