വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; റിസോര്‍ട്ട് വിവാദത്തില്‍ ഇപി ജയരാജന്റെ രോദനം പാര്‍ട്ടിക്കെതിരെയും ഇപിയുടെ രൂക്ഷവിമര്‍ശനം, ജയരാജന്മാരുടെ കൂട്ടയടി മുറുകുന്നു

ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ കരഞ്ഞ് നിലവിളിക്കും ഞാന്‍ പറഞ്ഞേക്കാം. സിപിഎം നേതാക്കന്മാര്‍ക്കെല്ലാം നിലവിളിയുടെ കാലമാണല്ലോ ദൈവമേ ഇത്. കാലമാണല്ലോ ദൈവമേ ഇത്. അതും റിസോര്‍ട്ടാണ് പ്രശ്‌നം. ചിന്ത ജെറോമിന് പിന്നാലെ ചിറ്റപ്പനും കരച്ചില്‍. റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും ചങ്ക് തകര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സംസ്ഥാന സമിതിയില്‍ വികാരഭരിതനായാണ് ഇ.പി സംസാരിച്ചത്. തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചിറ്റപ്പന്റെ രോദനം.
വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ല. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായി. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയെന്നാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ്, സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കിയത്. കണ്ണൂര്‍ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ ഇ.പി വികാരാധീനനായി. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം. രൂക്ഷമായ ഭാഷയിലാണ് അടുപ്പക്കാരോട് ഇ.പി തന്റെ വികാരം പങ്കുവച്ചത്.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇപി സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്നുളള 2 പ്രമുഖ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രട്ടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടര്‍നടപടി ഇവിടെത്തന്നെയെടുക്കാന്‍ നിര്‍ദേശിക്കാനാണ് സാധ്യത.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ പി.കെ.ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ഉന്നയിച്ചിരുന്നു. ആ യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയില്‍തന്നെ മറുപടി പറയാന്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാര്‍ത്തകളും വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചികിത്സാര്‍ഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അസാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തിപരമായ ആരോപണം ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണ്. കണ്ണൂരിലെ റിസോര്‍ട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലര്‍ ഇതു വിവാദമാക്കാന്‍ നോക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യവും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാര്‍ട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ സന്നിഹിതനായിരുന്ന പി.ജയരാജന്‍ ഇടപെടാനോ ഖണ്ഡിക്കാനോ മുതിര്‍ന്നില്ല.
സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇ.പിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത ഇ.പി, റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്. തന്റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായുള്ള റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇ.പി കരുതുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha


























