ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച സ്ഥലത്ത് നടന്ന കൊലപാതകം'.. വിചാരണ തുടങ്ങി, പ്രതി ബലിയാ നായക്കിനെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്... ജാമ്യമില്ല, ഒറീസക്കാരായ 6 കൃത്യ സ്ഥല സാക്ഷികളും ഔദ്യോഗിക , സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാന്‍ ഉത്തരവ്

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിന്‍ മഹാപാത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബലിയാ നായക്കിനെതിരെ വിചാരണ തുടങ്ങി. അഞ്ചു സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു.
വിചാരണ 23 വരെയാണ് കോടതി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വിചാരണ ഇന്നും തുടരും. പ്രതി ഒളിവില്‍ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലിട്ട് വിചാരണ ചെയ്യാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ച് കല്‍തുറുങ്കിലിട്ട് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.
ഒഡീഷ നയാഗര്‍ഹ് ജില്ലയില്‍ ഗോലഗോള ഖണ്ഡുഗ്വാണ്‍ സ്വദേശി അച്യൂത് നായക് മകന്‍ ബി ലിയനായക് (26) ആണ് വിചാരണ നേരിടുന്നത്. ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
സാക്ഷി വിസ്താര വിചാരണക്കായി ഒറീസക്കാരായ 6 കൃത്യ സ്ഥല സാക്ഷികളെയടക്കമുള്ള ഔദ്യോഗിക , സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാനും ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവിട്ടു. സാക്ഷികളെ ഹാജരാക്കാന്‍ കഴക്കൂട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. സാക്ഷി മൊഴി തര്‍ജമ ചെയ്യാന്‍ ഹിന്ദി പരിഭാഷകനെ നിയമിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച മേനംകുളം കഠിനംകുളത്തെ വീട്ടില്‍ 2018 ഡിസംബര്‍ 23 ന് രാത്രി 9.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിന്‍ മഹാപാത്രയോടും പ്രതി ബിലാ നായക്കിനുമൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി പ്രദിപ്ത കുമാര്‍ ജേന (30) പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്തിന് ഭക്ഷണം പാചകം ചെയ്യുന്നില്ലായെന്നും പറഞ്ഞ് ബിപിന്‍ പ്രദീപ്ത കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ബിലാ ചോദ്യം ചെയ്തു.
തുടര്‍ന്ന് ബിപിന്‍ പ്രതിയെ ചീത്ത വിളിക്കുകയും ചെകിട്ടത്തടിച്ചതിലുമുള്ള വിരോധത്താല്‍ ബിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അടുക്കള മുറിക്കകത്ത് വച്ച് സലാഡിന് ക്യാരറ്റ് അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ബിപിന്റെ വയറിലും ഇടത് വിലാപ്പുറത്തും നെഞ്ചില്‍ ഇടതു ഭാഗത്തുമായി കുത്തി മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തി കൃത്യ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയി ഒഡീഷയില്‍ ഒരു കെട്ടിട നിര്‍മ്മാണ സൈറ്റിലെ ലേബര്‍ ക്യാമ്പില്‍ ഒളിവില്‍ പാര്‍ത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ബിപിന്റെ ശരീരത്തില്‍ എട്ടോളം മുറിവുകള്‍ ഉണ്ടായിരുന്നതായും അവയില്‍ നെഞ്ച് , വയറ് എന്നിവിടങ്ങളില്‍ ആഴത്തില്‍ ഉണ്ടായ 4 മുറിവുകള്‍ ആണ് മരണകാരണമായതെന്നും കൃത്യ സ്ഥലത്തു നിന്നു വീണ്ടെടുത്ത കത്തി ഉപയോഗിച്ച് പരിക്കുകളേല്‍പ്പിച്ചാല്‍ അത്തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ട് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഫോറന്‍സിക് അസി.പ്രൊഫസര്‍ ഡോ. സീന. എം. എം. മൊഴി നല്‍കിയിട്ടുണ്ട്.
കൈലി ,കൃത്യ സ്ഥലത്തു നിന്ന് ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ശേഖരിച്ച രക്തക്കറ പുരണ്ട കോട്ടണ്‍ ഗോസ് , ലോഹ പിടിയുള്ളതും തുരുമ്പെടുത്തതും മൂര്‍ച്ചയേറിയതുമായ കത്തി പരിശോധിച്ചതില്‍ എ ഗ്രൂപ്പ് ഇനത്തില്‍ പെട്ട മനുഷ്യ രക്തമാണ് അവയില്‍ കാണപ്പെട്ടതെന്ന് ഫോറന്‍സിക് ലബോറട്ടറി സെറോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.ബി. സുനിത ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ബിപിന്റെ രക്തസാമ്പിള്‍ പരിശോധിച്ചതില്‍ 100 മി.ലി രക്തത്തില്‍ 54 മില്ലി.ഗ്രാം% ഈഥൈല്‍ ആല്‍ക്കഹോള്‍ സര്‍ട്ടിഫിക്കറ്റ് ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി അസി.എക്‌സാമിനര്‍ എം.ആര്‍. യുറേക കണ്ടെത്തി തയ്യാറാക്കിയ കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























