ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു; കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും; കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും; കേരളത്തിൽ ഭൂമി വാങ്ങുന്നവർക്ക് ആധാരം രജിസ്റ്റർ ചെയ്യാൻ തറവാട് വിൽക്കേണ്ട അവസ്ഥ !

ഇന്ത്യയിൽ 100 രൂപയിൽ കൂടുതൽ വിലയുള്ള പ്രോപ്പർട്ടി വാങ്ങുകയാണെങ്കിൽ, പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കണം. 1908-ലെ രജിസ്‌ട്രേഷൻ നിയമത്തിന്റെ 17-ാം വകുപ്പാണ് ഭൂമി രജിസ്‌ട്രേഷൻ നിയന്ത്രിക്കുന്നത്. സ്ഥാവര വസ്‌തുക്കളുടെ വിൽപനയും വാങ്ങലും ഉൾപ്പെടുന്നിടത്തെല്ലാം പ്രോപ്പർട്ടി രജിസ്‌ട്രേഷൻ ആവശ്യമാണ്. സർക്കാർ രേഖകളിൽ ഒരു വസ്തു വാങ്ങുന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവർ വസ്തുവിന്റെ ഔദ്യോഗിക ഉടമസ്ഥനായിരിക്കില്ല, എന്തെങ്കിലും തർക്കമുണ്ടായാൽ അവർക്ക് കോടതിയിൽ അതിനെ ചോദ്യം ചെയ്യാനും കഴിയില്ല.
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്കുള്ള മുദ്രവില രണ്ടു ശതമാനം വര്‍ധിപ്പു. മുദ്രവില നേരത്തെ അഞ്ച് ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴ് ശതമാനമായാണ് ഉയര്‍ത്തിരിക്കുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനകമോ ആറു മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്കു നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും എന്ന് ബജറ്റിൽ പറഞ്ഞിരുന്നു .
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇപ്പോൾ സംസ്ഥാനത്ത് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ കുത്തനെ കൂടിയതായാണ് റിപ്പോര്‍ട്ട്. കാരണം ഏപ്രില്‍ ഒന്നിന് ന്യായവില കൂടുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ടാണിതെന്നാണ് കരുതുന്നത്.
പക്ഷെ ഇപ്പോൾ രജിസ്ട്രേഷന്‍ കൂടിയതോടെ വകുപ്പിന്റെ സെര്‍വര്‍ ഇഴയുകയാണ്. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ കുറവും, സെര്‍വര്‍ തകരാറും കൂടിയായതോടെ രജിസ്ട്രേഷന്‍ പ്രക്രിയ പലയിടത്തും അവതാളത്തിലായി. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ ഇ-സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടയ്ക്കാനോ എഴുതിയ ആധാരം ഡിജിറ്റല്‍ ആക്കുന്നതിനോ കഴിയാത്ത സ്ഥിതിയായിരുന്നു.
ഏറെ ബുദ്ധിമുട്ടി ഭൂമി കൈമാറ്റത്തിനുള്ള ഫീസടച്ച ശേഷം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെത്തുമ്പോള്‍ 'സൈറ്റ് ഇല്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. പലരും ഈ ആവശ്യങ്ങള്‍ക്കായി ദിവസങ്ങളോളം ഓഫീസില്‍ കയറിയിറങ്ങി. ഭൂമി കൈമാറ്റം, ഇ-ഗഹാന്‍ എന്നിവയുടെ രജിസ്ട്രേഷന്‍, ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌പെഷല്‍ മാര്യേജ് ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സകല സേവനങ്ങളും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. പണം കൈമാറിയശേഷം ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരും, സ്വത്ത് കൈമാറ്റ ആവശ്യങ്ങള്‍ക്ക് എത്തിയ മുതിര്‍ന്ന പൗരന്മാരും മണിക്കൂറുകളോളം രജിസ്ട്രാര്‍ ഓഫീസുകളില്‍ കാത്തുനിന്നു.
ആധാരം പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനത്തിന്റെ പരാജയവും ബുദ്ധിമുട്ടിക്കുന്നു. ഇതിനായി സംസ്ഥാനത്തെ നൂറിലേറെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സംവിധാനമൊരുക്കി ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആധാരം എഴുതുന്നതിനു ആധാരം എഴുത്തുകാർ ഇപ്പോഴും വാങ്ങുന്നത് കഴുത്തറപ്പൻ ഫീസ് ആണ് .
പക്ഷെ കേരളത്തിൽ ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്നുള്ളത് അഭ്യസ്ത വിദ്യർക്ക് പോലും അറിയാത്തകാര്യമാണ് . അറിയാമെങ്കിൽ തന്നെ അതിന്റെ മെനക്കേഡ് ഓർത്ത് വേണ്ടെന്ന് വെയ്ക്കും . പക്ഷെ ആധാരം എഴുത്തുകാർ പലപ്പോഴും കഴുത്തറപ്പൻ ഫീസ് ആണ് വാങ്ങുന്നത് .
ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല .
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാരും തയ്യാറാകണം.
എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ. ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്.
https://www.facebook.com/Malayalivartha


























