ശിവശങ്കറിനെ കുടഞ്ഞ് കേന്ദ്ര ഏജൻസികൾ! സ്വപ്നയുടെ എലിക്കെണി... മണിമണി പോലെ പറഞ്ഞു... അകത്തിടുമോ എന്ന് മാത്രം അറിയേണ്ടു!

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ കൊച്ചിയിൽ രാത്രിയിലും തുടരുകയാണ് എന്ന സൂചന ലഭിച്ചിരുന്നു.
വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരുകോടി രൂപയോളം കണ്ടെത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് ആരാഞ്ഞതെന്നാണ് വിവരം. സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് സർവീസിൽ നിന്ന് വിരമിച്ചു. കാര്യശേഷിയുള്ള മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത ശിവശങ്കർ, സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിനെ വിവാദങ്ങളിൽ പെട്ടതോടെ മുഖ്യമന്ത്രി കൈവിടുകയായിരുന്നു.
മുഖ്യമന്ത്രിയായി 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പ്രധാനപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു ശിവശങ്കറും ജേക്കബ് തോമസും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ ശിവശങ്കര്‍ സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതികളെല്ലാം ശിവശങ്കറിന്റെ തലയില്‍ ഉദിച്ചതായിരുന്നു. ഏത് വകുപ്പിലും ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും അധികാരമുള്ള ഉദ്യോഗസ്ഥനായി ശിവശങ്കര്‍ വളര്‍ന്നത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി തന്നെ ആയിരുന്നു.
കേരളത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി തുടരുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസിന്റെ വരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സ്വര്‍ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്‌പെന്‍ഷന്‍. കയ്യില്‍ വിലങ്ങുവീണതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ തള്ളിപ്പറയേണ്ടി വന്നു.
അതേസമയം, ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ആവർത്തിച്ചു പറഞ്ഞു. തൻ്റെ കൈയിൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു. ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു. എം. ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി.ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തിയത്.
ലൈഫ്മിഷൻ കേസിൽ നിന്നും കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആളുകളിൽ നിന്നും ഇ.ഡി മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു.
ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന സിബിഐക്ക് മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്.
എന്നാൽ മുഖ്യമന്ത്രിയെ കോഴയുമായി ഘടിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനർത്ഥം കിട്ടിയ പണമെല്ലാം ശിവശങ്കറിൻെറത് എന്നാണ്. സിബിഐക്ക് സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ പ്രാഥമികമായ പരിശോധനകൾ നടത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്.
ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി ഐ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തി എന്ന് തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
സ്പ്രിംഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിന്റെ പേരുള്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ 98 ദിവസം ജയിലില്‍ കിടന്നു. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവില്‍ ശിവശങ്കറിന് നല്‍കിയതും ഭേദപ്പെട്ട പരിഗണനയാണ്.
ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസും കയ്യില്‍ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയേറ്റില്‍ നിന്ന് ഇറങ്ങിയത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്. പടിയിറങ്ങുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ജയില്‍ ശിക്ഷ അനുഭവിച്ച ശിവശങ്കര്‍ പുറത്തിറങ്ങിയ ശേഷം എഴുതിയ 'അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകം പുറത്തുവന്നതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വന്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ത്തി. അനുമതിയില്ലാതെ പുസ്തകമെഴുതിയിട്ടും ശിവശങ്കറിനെതിരെ നടപടി ഉണ്ടായില്ല. അധികാര സ്ഥാനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത ശിവശങ്കറിന്റെ തുടര്‍ നീക്കങ്ങള്‍ എന്താണെന്നാണ് ഇനി അറിയാനുള്ളത്.
കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. എങ്കിലും മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സർവീസിലുള്ള ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരിൽ ഒരാളായാണ് ശിവശങ്കർ വിലയിരുത്തപ്പെട്ടിരുന്നത്. സ്വപ്നയുമായുള്ള ബന്ധവും അവരെ ഐടി പാർക്കിൽ നിയമിച്ചതുമാണ് സസ്പെൻഷനിലേക്ക് നയിച്ചത്. സർവീസിൽ തിരിച്ചെടുത്തെങ്കിലും പ്രധാന പദവികൾ ലഭിച്ചില്ല. കേസുകളിൽ നിയമപോരാട്ടം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ശിവശങ്കർ.
https://www.facebook.com/Malayalivartha


























