ശിവശങ്കറിനെ ഇഡി സംഘം ചോദ്യം ചെയ്തു! ചോദിച്ചത് നിർണായകം! ലൈഫിൽ കുടുങ്ങി

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ കൊച്ചിയിൽ രാത്രിയിലും തുടരുകയാണ് എന്ന സൂചന ലഭിച്ചിരുന്നു.
വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരുകോടി രൂപയോളം കണ്ടെത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് ആരാഞ്ഞതെന്നാണ് വിവരം. സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് സർവീസിൽ നിന്ന് വിരമിച്ചു. കാര്യശേഷിയുള്ള മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത ശിവശങ്കർ, സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിനെ വിവാദങ്ങളിൽ പെട്ടതോടെ മുഖ്യമന്ത്രി കൈവിടുകയായിരുന്നു.
മുഖ്യമന്ത്രിയായി 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പ്രധാനപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു ശിവശങ്കറും ജേക്കബ് തോമസും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ ശിവശങ്കര്‍ സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതികളെല്ലാം ശിവശങ്കറിന്റെ തലയില്‍ ഉദിച്ചതായിരുന്നു. ഏത് വകുപ്പിലും ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും അധികാരമുള്ള ഉദ്യോഗസ്ഥനായി ശിവശങ്കര്‍ വളര്‍ന്നത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി തന്നെ ആയിരുന്നു.
കേരളത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി തുടരുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസിന്റെ വരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സ്വര്‍ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്‌പെന്‍ഷന്‍. കയ്യില്‍ വിലങ്ങുവീണതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ തള്ളിപ്പറയേണ്ടി വന്നു.
https://www.facebook.com/Malayalivartha


























