സെക്രട്ടേറിയേറ്റ് ചാടുന്നവരെ പിടിക്കാൻ വാരിക്കുഴി തോണ്ടി പിണറായി... പേടിച്ചരണ്ട് ഒരു രാജാവ്! ചാടിക്കടക്കുന്നവരെ പിടിക്കാൻ കിടങ്ങ് വെട്ടി

സമരക്കാർ ചാടിയാൽ പിടിക്കാനായി സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്നു പൊലീസിനു റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു. ഡിജിപിയുടെ ശുപാർശ അനുസരിച്ചാണ് നിർമാണം നടക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സമരക്കാർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കുന്നുണ്ട്. അതൊരു പതിവ് കാഴ്ചയാണ്.
നടപ്പാത ഇല്ലാത്തതിനാൽ പൊലീസിനു പലപ്പോഴും ഇതു തടയാൻ കഴിയുന്നില്ലെന്നായിരുന്നു ഡിജിപി സർക്കാരിനെ അറിയിച്ചത്. ഇതേ തുടർന്നാണ് സെക്രട്ടേറിയറ്റിനു ചുറ്റും നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന്റെ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്ന സമരക്കാരെ കണ്ടെത്തി പിടികൂടുന്നത് ബുദ്ധിമുട്ടാണ്.
വലിയ സമരങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഇത് പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമാണത്തിന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നടപ്പാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഉടൻ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. നടപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ, സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ അനായാസം പിടികൂടാമെന്നാണ് പ്രതീക്ഷ. ആറു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിർമാണമെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഇതുപോലെ എല്ലാത്തരത്തിലും വർധിപ്പിക്കുകയാണ്. ഇന്ധനവിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വൻ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതൽ ഒരുക്കിയിട്ടുള്ളത്. വഴിയിൽ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്.
നേരത്തേ, പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസ് ഗേറ്റിനു സമീപമെത്തിയതിനെ തുടർന്ന് 2020 നവംബറിൽ, ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി..
ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. നിലവിലുണ്ടായിരുന്നതിന് പുറമേ ഒരു സി.സി.ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു.
വൈദ്യുതി മുടക്കമില്ലാതെ ലഭിക്കാൻ ഒരു ജനറേറ്റർ കൂടി സ്ഥാപിച്ചിട്ടുമുണ്ട്.ക്ലിഫ്ഹൗസ് പ്രത്യേക സുരക്ഷാമേഖലയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി.
നന്തൻകോട് ജംഗ്ഷനപ്പുറം പ്രകടനം, പ്രതിഷേധം എന്നിവ പാടില്ല. 100 മീറ്ററിൽ ഉച്ചഭാഷണിയും 500 മീറ്ററിൽ ഡ്രോണും പാടില്ല. നാലുചുറ്റുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളുണ്ടാക്കും. ക്ലിഫ്ഹൗസിന് സമീപത്തൂടെയുള്ള വൈ.എം.ആർ- ദേവസ്വംബോർഡ് റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടേറിയറ്റും അതീവസുരക്ഷാ മേഖലയാണ്.
പൊലീസിന്റെ ശുപാർശ പ്രകാരമാണ് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ ഗമയോടെ കിടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്-650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എ.കെ.ജി സെന്ററിലേക്കായിരുന്നു കറുത്ത ഇന്നോവയിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്താൻ കറുത്ത നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡീഷൻ ഹാരിയറുകളും വാങ്ങാനായിരുന്നു പൊലീസിന്റെ ശുപാർശ.
ഡി.ജി.പിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാൻ ശുപാർശ ചെയ്തത്. പൈലറ്റ്, എസ്കോർട്ട് കാറുകൾ വാങ്ങാൻ പൊലീസിന് പ്രത്യേക ഫണ്ടിൽ നിന്ന് 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വർഷം പഴക്കമുള്ള രണ്ട് കാറുകൾ വാഹനവ്യൂഹത്തിൽ നിന്ന് മാറ്റി. ലഭിച്ച ആദ്യ കാറാണ് മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയത്. വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സിൽപെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും.
രാത്രി സുരക്ഷയ്‌ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാർ വേണമെന്ന് പൊലീസ് ശുപാർശ ചെയ്തത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്.
എത്ര വിമർശനമുണ്ടായാലും മുഖ്യമന്ത്രിയുടെ ഇസഡ്-പ്ലസ് സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് പുറമെ, മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്താണ് ഈ നീക്കം. 28 കമാൻഡോകളടക്കം 40 പൊലീസുകാർ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവും.
മുന്നിലെ വാഹനത്തിൽ 5 പേർ. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ 8 പേർ, സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡ്, ആംബുലൻസ്. പൈലറ്റും 2 എസ്‌കോർട്ടും സ്പെയർ കാറും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കും. പ്രദേശത്തെ എസ്.പി, സ്പെഷ്യൽബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 ഡിവൈ.എസ്.പിമാർ, സമീപ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ അടക്കം മറ്റൊരു 40 പൊലീസുകാർ കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ചേരും.
ഇതോടെ16 വാഹനങ്ങൾ. ചടങ്ങ് നടക്കുന്നിടത്ത് ഫയർഫോഴ്സ് വാഹനങ്ങളും മെഡിക്കൽ സംഘവും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീറ്റർ അകലത്തിൽ പൊതുജനങ്ങളെ മാറ്റി നിറുത്തും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്പോൾ, പ്രധാന വഴിയിലേക്കുള്ള ചെറു റോഡുകളടക്കം അടയ്ക്കും.
അര മണിക്കൂർ മുൻപേ വഴിയുടെ ഇരുവശത്തും പൊലീസിനെ വിന്യസിക്കും. വാഹന പാർക്കിംഗ് തടയും. 15മിനിറ്റ് മുൻപ് മറ്റ് വാഹനങ്ങളെ തടഞ്ഞിടും. 2 മണിക്കൂർ മുൻപ് മുഖ്യമന്ത്രിയുടെ വേദിയും ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും. മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ പത്തു മീറ്റർ ഇടവിട്ട് പൊലീസിനെ നിയോഗിക്കും.
ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നിങ്ങനെ അഞ്ഞൂറോളം പൊലീസുകാർ. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാ മേഖലകളാക്കി മാറ്റിയിട്ടുണ്ട്. എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണർക്ക് ചുമതലയും നൽകി.
https://www.facebook.com/Malayalivartha


























