സൂര്യഗായത്രി കൊലക്കേസ്... ഓടിയ പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചെന്ന് സാക്ഷി
സൂര്യഗായത്രിയെ കുത്തി വീഴ്ത്തിയ പ്രതി അവിടെ നിന്ന് ഇറങ്ങി ഓടി അയല്‍ വീട്ടിലെ ടെറസില്‍ ഒളിച്ചപ്പോള്‍ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതെന്ന് സാക്ഷിയായ വിഷ്ണു കോടതിയില്‍ മൊഴി നല്‍കി.
നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അയല്‍വാസിയാണ് വിഷ്ണു. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിനോടായിരുന്നു കരിപ്പൂര്‍ സ്വദേശി വിഷ്ണു മൊഴി നല്‍കിയത്.
സൂര്യഗായത്രിയുടെ അച്ഛന്റെ നിലവിളി കേട്ടാണ് തങ്ങള്‍ ഓടി എത്തിയതെന്നും,വീട്ടില്‍ കയറി നോക്കുമ്പോള്‍ സൂര്യഗായത്രിയും ചലനശേഷിയില്ലാത്ത അമ്മയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെന്നും സമീപത്ത് ഒരു കത്തി കിടക്കുന്നത് കണ്ടെന്നും സാക്ഷി മൊഴി നല്‍കി. സൂര്യഗായത്രിയെ കുത്തിയ ശേഷം പ്രതി ഓടിയെന്ന് പറഞ്ഞ് കേട്ട ഭാഗത്തേയ്ക്ക് ചെന്നപ്പോഴാണ് സമീപത്തെ ടെറസിന് മുകളില്‍ പ്രതി പതുങ്ങി ഇരിക്കുന്നത് കണ്ടത്.
പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ച ശേഷം സൂര്യഗായത്രിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴി ആരാണ് കുത്തിയതെന്ന് ചോദിച്ചപ്പോള്‍ പേയാട് സ്വദേശി അരുണാണെന്നും അയാളെ വിവാഹം കഴിക്കാത്തത് കൊണ്ടാണ് കുത്തിയതെന്നും സൂര്യഗായത്രി പറഞ്ഞതായി സാക്ഷി കോടതിയെ അറിയിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ സൂര്യഗായത്രിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ബന്ധുവായ ചന്ദ്രബാബു മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി. അല്പ സമയം കഴിഞ്ഞ് പ്രതി അരുണിനെ താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നു. അവിടെ വച്ച് എന്തിനാണ് സൂര്യയെ കുത്തിയതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് കല്യാണം കഴിച്ച് തരാത്തത് കൊണ്ടാണ് കുത്തിയതെന്ന് അരുണ്‍ തന്നോട് പറഞ്ഞെന്നും സാക്ഷി മൊഴി നല്‍കി.
ബഹളം കേട്ട് പുറത്ത് വന്നപ്പോള്‍ പ്രതി അരുണിനെ വിഷണുവും കൂട്ടരും പിടിച്ച് കൊണ്ട് വരുന്നത് കണ്ടതായി മറ്റൊരു അയല്‍വാസിയായ ഷൈലയും കോടതിയില്‍ മൊഴി നല്‍കി. 2021 ആഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. ലോട്ടറി വില്‍പ്പനക്കാരും ഭിന്നശേഷിക്കാരുമായ മാതാപിതാക്കളുടെ ഏക മകളാണ് കൊല്ലപ്പെട്ട സൂര്യഗായത്രി. ക്രിമനല്‍ പശ്ചാത്തലമുളള അരുണിന് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കിയില്ലെന്ന് ആരോപിച്ചാണ് അരുണ്‍ സൂര്യഗായത്രിയെ 33 കുത്ത് കുത്തി കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha