മുന്‍ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്: ഒന്നും നാലും പ്രതികള്‍ മാര്‍ച്ച് 3 ന് കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ് , രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു
മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നും നാലും പ്രതികള്‍ മാര്‍ച്ച് 3 ന് കുറ്റം ചുമത്തലിന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. വിദ്യാധരന്‍ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ കോടതി ആജ്ഞാപിച്ചത്. ബ്ലാക്ക് മെയിലിംഗ് കേസിലെ രണ്ടാം പ്രതി പാലക്കാട് മിഥുനം പള്ളത്ത് താമസം രവീന്ദ്രന്‍ നായര്‍ക്കും സതീശനുമാണ് അറസ്റ്റ് വാറണ്ട്.
ഒന്നും നാലും പ്രതികളായ ഡാര്‍ജിലിംഗ് സ്വദേശി പാലക്കാട് കുഴല്‍മന്ദത്ത് സജീഷ് കൃഷ്ണന്‍ നായര്‍, എറണാകുളം കുന്നത്ത് നാട് വേങ്ങൂര്‍ സ്വദേശി എബി പോള്‍ എന്നിവരാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് ഹാജരാകേണ്ടത്.
2011 ആഗസ്റ്റ് 25 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കെ. എസ് .ഇ. ബിക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ വാങ്ങിയാല്‍ വൈദ്യുതി മന്ത്രിക്ക് 8 ശതമാനം കമ്മീഷന്‍ കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ തന്ത്രമൊരുക്കിയെന്നാണ് കേസ്.
തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബ് കേന്ദ്രീകരിച്ചാണ് ഈ സംഘം ഗൂഡാലോചന നടത്തിയത്. ക്ലബ്ബിലെ ഒരംഗത്തിന്റെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസിച്ച് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.
വൈദ്യുത ഉപകരണങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന അമേരിക്കന്‍ കമ്പനിയായ 'അവാക്കോ' യുടെ പ്രതിനിധികളാണെന്ന് ആള്‍മാറാട്ടം നടത്തി ഇവര്‍ മന്ത്രിയെ ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തരപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ മന്ത്രിയുമായി നടന്ന സംഭാഷണം മുഴുവന്‍ രവീന്ദ്രന്‍ നായര്‍ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിയിരുന്ന പേനയിലെ ഒളിക്യാമറയില്‍ റെക്കോഡ് ചെയ്തു. ഈ സംഭാഷണത്തിനിടയില്‍ മന്ത്രി പറയാത്ത ചില കാര്യങ്ങള്‍ പിന്നീട് വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് കുറ്റപത്രം. മന്ത്രി 8 ശതമാനം കമ്മീഷന്‍ ചോദിച്ചതായുള്ളസംഭാഷണം തിരുകി ചേര്‍ത്തതായാണ് കേസ്. ഒരു റിട്ടയേഡ് ചീഫ് എന്‍ജിനീയര്‍ ശര്‍മ്മയുടെ മകന്‍ എന്ന് പരിചയപ്പെടുത്തിയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള തീയതിയും സമയവും തരപ്പെടുത്തിയത്.
മന്ത്രിയുമായി നടന്ന സംഭാഷണം ഒരു ചാനലില്‍ 2011 ആഗസ്റ്റ് 26 ന് വാര്‍ത്തയാക്കി. വാര്‍ത്ത വന്നശേഷം ഇവര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ കൊടുക്കാമെങ്കില്‍ കമ്മീഷന്‍ ചോദിച്ച വിവരം മറ്റു ചാനലുകള്‍ പുറത്തു വിടുന്നത് തടയാമെന്ന് അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസാണ് ക്രൈം രജിസ്റ്റര്‍ ചെയ്തത്. മുന്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ഹരിദാസ്, ശംഖുമുഖം അസി.കമ്മീഷണര്‍ കെ.എസ്.വിമല്‍ കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 419 (ആള്‍മാറാട്ടം), 420 ഓഫ് 511 ( ചതിക്കാന്‍ ശ്രമിക്കല്‍), 468 ( ചതിക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 469 ( ഖ്യാതിക്ക് ഹാനി ഉളവാക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും), 34 ( കൂട്ടായ്മ) എന്നീ വകുപ്പുകളും 2000 ആണ്ടില്‍ നിലവില്‍ വന്ന വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 (ഡി )യും പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2018 ആഗസ്റ്റ് 18 നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha