ശിവശങ്കറിന് ലക്ഷങ്ങൾ ശമ്പളം കിട്ടിയിട്ടും പണത്തിനോട് ആക്രാന്തം...സ്വപ്ന സുരേഷിനെ ഉപയോഗിച്ചും പണം വരുത്തിയിലാക്കാനുള്ള ശ്രമം...ഒന്നാം പിണറായി സര്‍ക്കാരിൽ എല്ലാം... എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളിൽ പോലും വളയമില്ലാതെ ചാടിയ ബുദ്ധി രക്ഷസൻ

സര്‍വീസില്‍ നിന്നും പടിയിറങ്ങി ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കേസ് കുത്തിപ്പൊക്കുമെന്ന് എം ശിവശങ്കര്‍ കരുതിയില്ല. ശിവശങ്കര്‍ അകത്തും സ്വപ്ന പുറത്തും എന്ന അവസ്ഥയാണ്. അതിനിടെ സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും, സരിതും ഖാലിദും കാര്യങ്ങള്‍ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നല്‍കുന്നുണ്ട്. 2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ഇതിന്റെ അടുത്ത ദിവസമാണ് സന്തോഷ് ഈപ്പന്‍ മൂന്നു കോടി 8 ലക്ഷം രൂപയുമായി സ്വപ്നയെ കാണാന്‍ കവടിയാറില്‍ എത്തുന്നത്. ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇഡി ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയത്.
വാട്‌സ്ആപ്പ് ചാറ്റില്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ പറയുന്നുണ്ട്. ലൈഫ് മിഷന്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണത വരൂ എന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്മാരുടെയും പങ്ക് പുറത്താകുമെന്നും സ്വപ്ന പറഞ്ഞു.
ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാം പുറത്ത് വരണം. കേസില്‍ കടലിനടയിലെ എല്ലാ വമ്പന്‍ സ്രാവുകളേയും പുറത്ത് കൊണ്ടുവരാനാണ് താന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.
എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും സ്വപ്ന പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി ഇതില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി.
അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരും. ബിരിയാണി ചെമ്പ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക തന്നെ ചെയ്യും. യുഎഇയില്‍ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. നിങ്ങള്‍ കാത്തിരുന്ന് കാണൂ. വാങ്ങിക്കുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളതുകൊണ്ട് എതിര്‍ക്കാന്‍ പറ്റിയില്ല.
അടുത്ത മണിക്കൂറില്‍ ഞാനും പ്രതിയായേക്കാം. ഇതുവരെ സമന്‍സ് വന്നിട്ടില്ല. അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയില്‍ തന്നെയാണ് പോകുന്നത്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റിപ്പോര്‍ട്ട്. അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കര്‍ ശ്രമിച്ചതായാണ് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങള്‍ പലതുമുണ്ട്. ഇതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























