സ്വത്ത് വിറ്റായാലും കാശ് കൊടുത്തേക്കണം! KSRTCയെ വിറപ്പിച്ച് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിന് തുക മാറ്റിവയ്ക്കാത്തത് ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമിപ്പിച്ച കോടതി, അത് നിര്‍ത്തിയത് ആരോട് ചോദിച്ചിട്ടെന്ന് ആരാഞ്ഞു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
വിരമിച്ചവര്‍ക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി..3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാൽ, മാർച്ച് മുതൽ നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യവിതരണ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ 8 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഇറക്കരുതെന്ന് അപേക്ഷിച്ച കെഎസ്ആർടിസി, ശമ്പളം നൽകാൻ ഇപ്പോഴും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു.
എന്നാൽ, 10 മാസം കൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽക്കൂടെയെന്ന് ചോദിച്ച കോടതി, വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്ന് പറഞ്ഞു. ആനുകൂല്യം നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ അനുവദിക്കാതെ നിലനിർത്തൂ. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം കെഎസ്ആർടിസി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണമെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.
ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി. ഏപ്രിലിൽ കെ എസ് ആർ ടി സി കോർപ്പസ് ഫണ്ട് പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഇതില്‍ ഫണ്ട് വന്നാൽ എത്രവയും വേഗം ബാക്കി ഉള്ളവർക്ക് പണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു മാർച്ച് 31 ന് ഹർജി വീണ്ടും പരിഗണിക്കും.ഈ മാസം 28ന് മുന്പ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് മോഡിഫൈ ചെയ്താണ് പുതിയ ഇടക്കാല ഉത്തരവ്
അതേസമയം, കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്കുള്ള ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവുമായി സി.എം.ഡി. ബിജു പ്രഭാകർ. ആദ്യ ഗഡു അഞ്ചാം തിയതിക്ക് കൊടുക്കും. ബാക്കി തുക സർക്കാർ ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകും. ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവർ ഈ മാസം 25 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് കെ.എസ്.ആര്‍.ടി.സി.യോട് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു കോടതിയുടെ ഇടപെടല്‍.
https://www.facebook.com/Malayalivartha

























