വേണ്ടാത്ത പണിക്ക് പോയി... മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ വാദത്തിന് തിരിച്ചടി; സാക്ഷികളെ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി; ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി

നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ആരെയൊക്കെ സാക്ഷിയായി വിസ്തരിക്കണമെന്ന കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി.
വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് കെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണയ്ക്കു കാലാവധി നിശ്ചയിക്കാന്‍ കോടതി തയാറായില്ല. ഹര്‍ജി തുടര്‍ ഉത്തരവുകള്‍ക്കായി മാര്‍ച്ച് 24ലേക്ക് മാറ്റി. വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് അന്നു വിചാരണക്കോടതി കൈമാറണം.
ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നു കേസിലെ പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിത അപേക്ഷിച്ചു. ഇതൊന്നും പ്രതി തീരുമാനിക്കുന്നത് അനുവദനീയമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് പറഞ്ഞു.
മഞ്ജു വാരിയരെ അടക്കം വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും വാദിച്ചു.
30 പ്രവൃത്തിദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുന്ന പലരും കേസില്‍ അപ്രസ്‌കതമാണെന്ന് ദിലീപിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് വെട്ടിലായത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതു തെളിയിക്കാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഇത് അനിവാര്യമാണ്. തെളിവുകള്‍ വിചാരണക്കോടതിയിലെത്തുന്നതു തടയാനാണ് പ്രതിയുടെ ശ്രമമെന്നും സര്‍ക്കാര്‍ അറിയിച്ചു. വേഗത്തിലുള്ള വിചാരണ പ്രതിയുടെയും ഇരയുടെയും അവകാശമാണ്. ഈ അവകാശം പ്രതിക്കെതിരായ തെളിവുകള്‍ കോടതിയിലെത്തിക്കുന്നതില്‍ നിന്നു വിലക്കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സാക്ഷിവിസ്താരവുമായി എറണാകുളത്തെ വിചാരണക്കോടതിക്ക് മുന്നോട്ടു പോകാം. ഏതു സാക്ഷിയുടെ മൊഴിയെടുക്കണം, അതിന്റെ പ്രസക്തി തുടങ്ങിയവ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും, ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി.
വിചാരണയുമായി സഹകരിക്കാമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറപ്പുനല്‍കിയത് കോടതി രേഖപ്പെടുത്തി. വിചാരണയുടെ പുരോഗതി സംബന്ധിച്ച് വിചാരണക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്തമാസം 24ന് വിചാരണയുടെ പുരോഗതി പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.വാദത്തിനിടെ, ദിലീപിന്റെ അഭിഭാഷകന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും, സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും പലതവണ കൊമ്പ് കോര്‍ത്തു.
32 സാക്ഷികളെ വിസ്തരിക്കാന്‍ 30 ദിവസം പ്രോസിക്യൂഷന് വേണമെന്ന് രഞ്ജിത് കുമാര്‍ ആവശ്യപ്പെട്ടു. പ്രതിഭാഗമാണ് സാക്ഷി വിസ്താരം വലിച്ചു നീട്ടുന്നത്. പ്രോസിക്യൂഷന്‍ ഒരു മണിക്കൂറാണ് എടുക്കുന്നതെങ്കില്‍ പ്രതിഭാഗം ആറ് മണിക്കൂര്‍ വരെ എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























