കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന്റെ കൗൺസിൽ അംഗത്വം നഷ്ടമായേക്കും; ബിൻസിയെ അയോഗ്യയാക്കാൻ കാരണമാകുക ഇടത് പക്ഷത്തിന്റെ പരാതി, അയോഗ്യയാക്കാനുള്ള കാരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്റെ സ്ഥാനം തെറുപ്പിക്കുന്നതിനുള്ള പരാതിയുമായി ഇടതു പക്ഷം. സ്വതന്ത്രയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യന്റെ നഗരസഭ അംഗത്വം തന്നെ നഷ്ടമാകുന്ന രീതിയിലുള്ള പരാതിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ചിരിക്കുന്നത്.
സ്വതന്ത്ര അംഗമായി മത്സരിച്ചു വിജയിച്ച ബിൻസി സെബാസ്റ്റിയൻ കോൺഗ്രസ് പാർട്ടിയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തിന്റെ ലംഘനമാണ് എന്നാരോപിച്ചാണ് ഇപ്പോൾ ചെയർപേഴ്‌സണെ അയോഗ്യയാക്കാൻ പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ സ്വതന്ത്രയായാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പിന്റെ സമയത്ത് സമർപ്പിച്ച സത്യവാങ്ങ് മൂലത്തിലും, രേഖകളിലും സ്വതന്ത്ര എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇവർ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരിപാടികളിൽ പങ്കെടുക്കുന്നതായാണ് പരാതി. ഇടതു പക്ഷ അംഗമായ സിപിഎം കൗൺസിൽ എം.എസ് വേണുക്കുട്ടനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ചു പരാതി നൽകിയിരിക്കുന്നത്.
2022 ൽ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ ചീരമ്പാറ പഞ്ചായത്ത് പ്രസിഡന്റിനെ സമാന രീതിയിൽ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. സ്വതന്ത്രയായി മത്സരിച്ച ഇവർ സിപിഎം പാർട്ടി പരിപാടികളിലും എൽഡിഎഫിന്റെ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇത് ചട്ടലംഘനമാണ് എന്നു കാട്ടിയുണ്ടായ പരാതിയിലാണ് നടപടിയുണ്ടായത്.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരിപാടികളിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. 20 ന് കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ഇപ്പോൾ വിവാദമായ പരാതി ഉയർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























