അവിടെ ദോസ്തി ഇവിടെ ഗുസ്തി... ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിച്ചിട്ടും ബിജെപിയുടെ രോമത്തെ തൊടാന്‍ കഴിയാത്തതില്‍ ക്ഷീണം കേരളത്തില്‍; കോണ്‍ഗ്രസും സിപിഎമ്മും കൂട്ട് കൂടിയതിനെ ചൊല്ലി കേരളത്തില്‍ തര്‍ക്കം ശക്തമാകുന്നു

ഇന്ത്യയുടെ വടക്കു കിഴക്കിലെ മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയമാണ് നേടിയത്. ഫലപ്രഖ്യാപനം പൂര്‍ണമായപ്പോള്‍ മൂന്നു സംസ്ഥാനങ്ങളിലും തനിച്ചോ, സഖ്യത്തിനൊപ്പമോ അധികാരമുറപ്പിക്കാന്‍ ബിജെപിക്കായി. ഒരുഘട്ടത്തില്‍ ലീഡ് നില മാറിമറിഞ്ഞ് ത്രിപുര ബിജെപിയുടെ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും പിന്നീടെല്ലാം പ്രതീക്ഷിച്ചപോലെ തന്നെ അവസാനിച്ചു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്നതായി മൂന്നു സംസ്ഥാനങ്ങളിലെയും ഫലം.
ത്രിപുരയിലെ ഇടത് കോണ്‍ഗ്രസ് കൂട്ടുകെട്ടിനേറ്റ തോല്‍വിയുടെ ചൂടാറും മുന്‍പു സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ സിപിഎം തള്ളിപ്പറഞ്ഞു. പരാജയത്തിന്റെ എല്ലാ പാപഭാരവും മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് കോണ്‍ഗ്രസിന്റെ തോളത്തു വച്ചു. കോണ്‍ഗ്രസുകാരെല്ലാം തന്നെ ബിജെപി ആയിപ്പോയ സംസ്ഥാനത്ത് അവരെ തിരിച്ചു കൊണ്ടു വരാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്തു ചെയ്തു എന്നാണു റിയാസ് ചോദിച്ചത്.
എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിച്ചതോടെ ചില യുഡിഎഫ് നേതാക്കള്‍ക്ക് ആശങ്കാരോഗം പിടിപെട്ടെന്നും റിയാസിന് ഉറപ്പുണ്ട്. ഇനിയൊരിക്കലും കേരളത്തില്‍ ഭരണം കിട്ടില്ലേ എന്നതാണ് അവരുടെ ശങ്ക. ത്രിപുരയിലെ ക്ഷീണവും കേരളത്തിലെ രോഗവും സംബന്ധിച്ച മന്ത്രിയുടെ നിരീക്ഷണങ്ങള്‍ക്കു മറുപടി പറയാന്‍ പ്രതിപക്ഷം ഉണ്ടായില്ല. അടിയന്തരപ്രമേയ നോട്ടിസിനു തുടര്‍ച്ചയായ രണ്ടാം ദിവസവും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ സഭ ബഹിഷ്‌കരിച്ചതിനാല്‍ ശൂന്യമായ കസേരകളോടായിരുന്നു സാരോപദേശം.
അതേസമയം ത്രിപുരയിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവിടെ കോണ്‍ഗ്രസിന് 1.6% ശതമാനം വോട്ടാണ് ഉള്ളതെങ്കിലും അവരെ ചേര്‍ത്തു നടത്തിയ നീക്കുപോക്കു ശരി തന്നെയാണ്. ബിജെപി വിജയം ഏകപക്ഷീയമാണെന്നു പറയാനാവില്ല.
അതേസമയം, കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ സിപിഎമ്മിനു നഷ്ടമാകാന്‍ കാരണം ബിജെപിയും കോണ്‍ഗ്രസും പരസ്പരം വോട്ടു മറിച്ചതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോര്‍പറേഷനില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡില്‍ ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 559 വോട്ടുണ്ടായിരുന്നു. ഇത്തവണ 47 വോട്ടായി കുറഞ്ഞു. എല്ലാ മേഖലകളിലും അവര്‍ യോജിച്ചിട്ടുണ്ട്. പരാജയങ്ങള്‍ ഗൗരവമായി പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ 60ല്‍ 32 സീറ്റുകളില്‍ വിജയിച്ച ബിജെപി ഭരണം ഉറപ്പിച്ചു. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മണിക് സാഹ അറിയിച്ചു. നാഗാലാന്‍ഡില്‍ ബിജെപിഎന്‍ഡിപിപി സഖ്യം വിജയിച്ചപ്പോള്‍ മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ബിജെപി 32 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത പാര്‍ട്ടി 13 സീറ്റുകളില്‍ വിജയിച്ചു. ഭരണപക്ഷവുമായി സഹകരിക്കുമെന്നാണ് തിപ്ര മോത്ത അറിയിച്ചത്.
മേഘാലയയില്‍ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ നിലവിലെ ഭരണകക്ഷിയെ നയിക്കുന്ന എന്‍പിപി 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എന്‍പിപി അറിയിച്ചത്. 2018ല്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്, പ്രമുഖ നേതാക്കളെല്ലാം തൃണമൂലിലേക്ക് പോയതോടെ അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തി. തൃണമൂലിന്റെ മുന്നേറ്റവും ഏതാനും സീറ്റുകളില്‍ ഒതുങ്ങി. ബിജെപിക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. നാഗാലാന്‍ഡില്‍ അപ്രതീക്ഷിതമായതൊന്നും ഉണ്ടായില്ല. 37 സീറ്റോടെ എന്‍ഡിപിപി ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ച. എന്‍ഡിപിപി ബിജെപി സഖ്യം വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം മറിടന്നു.
"
https://www.facebook.com/Malayalivartha



























