ചത്ത എരുമയുടെ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങി; കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് ഗവ.മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പനച്ചിക്കാട് ഗവ.മൃഗാശുപത്രിയിലെ ഡോക്ടറെ വിജിലൻസ് സംഘം റിമാൻഡ് ചെയ്തു. പനച്ചിക്കാട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ ഡോ.ജിഷാ കെ.ജെയിംസിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ, കോട്ടയം ജില്ലാ ജയിലിലേയ്ക്കു റിമാൻഡ് ചെയ്തു.
അമേരിക്കയിൽ നിന്നും പൊലീസ് ഓഫിസറായി വിരമിച്ച ശേഷം കോട്ടയം പനച്ചിക്കാട് കുഴിമറ്റത്ത് താമസിക്കുന്ന പ്രവാസിയുടെ കയ്യിൽ നിന്നുമാണ് ഡോക്ടർ ആയിരം രൂപ കൈക്കൂലി വാങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫാമിൽ എരുമയെ വളർത്തിയിരുന്നു. ഈ എരുമ മരിച്ചു പോയി. ഇതേ തുടർന്ന് എരുമയുടെ മരണ കാരണം കണ്ടെത്തുന്നതിനായി ഇദ്ദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഡോക്ടറെ സമീപിച്ചതോടെ ആയിരം രൂപ ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
തുടർന്നു, ഫാമുടമ വിജിലൻസിൽ പരാതി നൽകി. തുടർന്നു, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൽ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിന്റെ നിർദേശപ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ എസ്.പ്രദീപ്, സജു എസ് ദാസ്, ജി.രമേഷ് എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് വെറ്റിനറി ഡോക്ടർ ജിഷയെ പിടികൂടിയത്.
വിജിലൻസ് ഓഫിസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ ആയിരം രൂപ പരാതിക്കാരനിൽ നിന്നും ഉച്ചയ്ക്ക് 12.30 ന് മൃഗാശുപത്രിയിലെ ഡോ.ജിഷയുടെ ക്യാബിനിൽ വച്ച് കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, പ്രദീപ് പി.എൻ, ജയ്‌മോൻ വി.എം, സുരേഷ് കുമാർ ബി, സുരേഷ് കെ.എൻ, വി.ടി സാബു, അസി.സബ് ഇൻസ്‌പെക്ടർമാരായ കെ.പി രഞ്ജിനി, കെ.ആർ സുരേഷ് , അനിൽകുമാർ കെ.എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി രാജേഷ്, എ.പി സൂരജ്, സിവിൽ പൊലീസ് ഓഫിസർ ജാൻസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























